പി ടി തോമസ് 
Kerala Rain

‘സര്‍ക്കാര്‍ ഉത്തരവിറക്കി ഉരുള്‍പൊട്ടല്‍ തടയാന്‍ പറ്റുമോ?’; ഗാഡ്ഗിലാണ് ശരിയെന്ന് കാലം തെളിയിക്കുന്നെന്ന് പി ടി തോമസ്

THE CUE

ഗാഡ്ഗിലാണ് ശരിയെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് എംഎല്‍എ പി ടി തോമസ്. പരിസ്ഥിതി ദുര്‍ബലപ്രദേശം എന്ന നിര്‍വചനം എങ്ങനെ മറികടക്കാമെന്നാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും ആലോചിച്ചത്. സര്‍ക്കാര്‍ ഉത്തരവിറക്കി ഉരുള്‍പൊട്ടല്‍ തടയാന്‍ പറ്റുമോ? ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനേക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം. ഇതിനായി കമ്മിറ്റിയെ നിയോഗിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും മുന്‍ ഇടുക്കി എംപി മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാറ പൊട്ടിക്കരുത് എന്നല്ല പറഞ്ഞത്. ഇത്രയളവ് പാറ പൊട്ടിക്കാമെന്നൊക്കെ കര്‍ശന നിബന്ധനകള്‍ ഇപ്പോള്‍ തന്നെയുണ്ട്. അത് കൃത്യമായി നടപ്പാക്കുകയാണ് വേണ്ടത്.
പി ടി തോമസ്

നദീതീരങ്ങളില്‍ വെള്ളം കയറുന്നത് തടയണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിന് നല്‍കുന്ന നഷ്ടപരിഹാരത്തുക മതി അവരെ പുനരധിവസിപ്പിക്കാന്‍. കഴിഞ്ഞ പ്രളയത്തിന് ശേഷം 6,000 കോടിയോളം കിട്ടിയെന്നാണ് പറയുന്നത്. 50,000 പേരെയെങ്കിലും പുനരധിവസിപ്പിക്കാന്‍ കഴിയുമായിരുന്നു. അനധികൃത പട്ടയങ്ങള്‍ ക്രമീകരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും തൃക്കാക്കര എംഎല്‍എ ചൂണ്ടിക്കാട്ടി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പരസ്യനിലപാട് സ്വീകരിച്ചതിനേത്തുടര്‍ന്ന് വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. താന്‍ അന്തിക്രിസ്തുവാണെന്ന മട്ടില്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണമുണ്ടായി. അള്‍ത്താരകളില്‍ നിന്ന് ചില വൈദികര്‍ പച്ചക്കള്ളം പറഞ്ഞു. കുര്‍ബ്ബാനയ്ക്ക് ശേഷം പറയുമ്പോള്‍ സാധാരണക്കാര്‍ വിശ്വസിച്ചുപോകും. ഒരു മെത്രാന്‍ പറഞ്ഞത് ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നാണ്. അഞ്ച് സ്ഥലങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ തന്റെ ശവഘോഷയാത്രനടത്തിയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

പുകസ തനിക്കെതിരെ ജാഥകള്‍ നടത്തി. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും പാര്‍ട്ടി നേതൃത്വം ഒപ്പം നില്‍ക്കാതിരുന്നതില്‍ വിഷമമുണ്ട്. സത്യം പറഞ്ഞപ്പോള്‍ പാര്‍ട്ടിയോ നേതൃത്വമോ ഒപ്പം നിന്നില്ല. സിറ്റിങ്ങ് എംപിയായിട്ടും ഇടുക്കിയില്‍ സീറ്റ് നിഷേധിച്ചു. ഈയിടെ വരള്‍ച്ചയേക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും പി ടി തോമസ് കൂട്ടിച്ചേര്‍ത്തു.

ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞത്

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട വെസ്റ്റേണ്‍ ഗാട്‌സ് എക്കോളജി എക്‌സ്‌പേര്‍ട് പാനില്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഒരുവര്‍ഷത്തോളം നീണ്ടുനിന്ന പഠനങ്ങള്‍ക്ക് ശേഷം 2011 സെപ്റ്റംബറില്‍ ആണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. പശ്ചിമഘട്ടം ഉള്‍പെടുന്ന ആറ് സംസ്ഥാനങ്ങളില്‍ 14 അംഗ വിദഗ്ധ സംഘം തെളിവെടുപ്പ് നടത്തി. പരിസ്ഥിതിസംഘടനകളും ശാസ്ത്രസാങ്കേതികകൂട്ടായ്മകളും വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയുമാണ് ഗാഡ്ഗിലും സംഘവും റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പശ്ചിമഘട്ടത്തെ മൂന്ന് തരം പരിസ്ഥിതി ലോല മേഖലകളാക്കി മനുഷ്യഇടപെടല്‍ വഴി നടക്കുന്ന പ്രവര്‍ത്തനങ്ങളെ, ചെയ്യാവുന്നത്, പാടില്ലാത്തത് എന്ന രീതിയില്‍ തരംതിരിച്ചു. ഇങ്ങനെ നിര്‍ദേശിക്കുമ്പോള്‍ സുസ്ഥിരവികസനം, മണ്ണ്-ജല- വന-ജൈവവൈവിധ്യസംരക്ഷണം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചത്.

ജൈവസവിശേഷതകള്‍, ഉയരം, ചെരിവ്, കാലാവസ്ഥ, പ്രകൃതിക്ഷോഭസാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കിലെടുത്ത് എന്തൊക്കെ കാര്യങ്ങള്‍ ആവാം, എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. പശ്ചിമഘട്ട പ്രദേശത്തെ ഭൂവിനിയോഗത്തില്‍ ഒരു സാമൂഹികനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമമായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയുടേത്. പ്രദേശവാസികളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെയുള്ള സുസ്ഥിര വികസനം കമ്മിറ്റി വിഭാവനം ചെയ്തു. ഇത് കേരളത്തിന്റെ സാഹൂഹിക-സാമ്പത്തിക ഭാവി തകര്‍ക്കുമെന്ന പ്രചരണമാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. ഇടുക്കിയിലും വയനാട്ടിലും റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രചരണങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായി. റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയും അത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട അന്നത്തെ ഇടുക്കി എം പി പി ടി തോമസിന് കടുത്ത അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നു. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു പ്രതിഷേധത്തിനിടെ പി ടി തോമസിന്റെ ശവഷോഷയാത്ര നടത്തുകയും എംപിയെ പ്രതീകാത്മകമായി സംസ്‌കരിക്കുകയും ചെയ്തു.

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

SCROLL FOR NEXT