താന്‍ കാവിവത്കരണം എന്ന വാക്കിന് എതിരാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിവേകാനന്ദന്‍ കാവിയല്ലേ ധരിച്ചതെന്നും വിവേകാനന്ദന്‍ സംഘപരിവാര്‍ പറയുന്ന ഹിന്ദുത്വയാണോ പ്രചരിപ്പിച്ചതെന്നും സതീശന്‍ ചോദിച്ചു. ഇവിടെ ക്രൈസ്തവരായിട്ടുള്ള ബിഷപ്പുമാര്‍ കാവിയുടുത്തവരുണ്ട്. സാധാരണക്കാര്‍ കാവിമുണ്ടുടുക്കാറുണ്ട്. അവരെല്ലാവരും ആര്‍എസ്എസുകാരാണോ എന്നും സതീശന്‍ ചോദിക്കുന്നു. സനാതനധര്‍മ്മം ചാതുര്‍വര്‍ണ്ണ്യമാണ്, വര്‍ണ്ണ വ്യവസ്ഥയാണ് എന്ന് പറയുന്നത് അപകടകരമായ പ്രസ്താവനയാണെന്നും സനാതന ധര്‍മം എന്ന് പറയുന്നത് കള്‍ച്ചറല്‍ ലെഗസിയാണെന്നും ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ സതീശന്‍ പറഞ്ഞു.
സതീശൻ പറഞ്ഞത്
അപകടകരമായ ഒരു പ്രസ്താവനയാണ് സനാതനധര്‍മ്മം ചാതുര്‍വര്‍ണ്ണ്യമാണ്, വര്‍ണ്ണ വ്യവസ്ഥയാണ് എന്ന് പറയുന്നത്. സനാതന ധര്‍മ്മം എന്ന് പറയുന്നത് കള്‍ച്ചറല്‍ ലെഗസിയാണ്, ഇന്ത്യയുടെ. ഹിന്ദു എന്ന് പറയുന്ന റിലീജിയണ്‍ ഉണ്ടല്ലോ. അതൊരു മതമാണ്, കള്‍ച്ചറാണ്, എല്ലാമാണ്. ഹിന്ദുത്വ വ്യത്യസ്തമാണ്. ഹിന്ദുവും ഹിന്ദുത്വയെയും വേര്‍തിരിച്ച് നമ്മള്‍ അറിയണം. ഹിന്ദുത്വ എന്ന് പറയുന്നത് പൊളിറ്റിക്കല്‍ അജണ്ടയാണ്. ഇന്ത്യയുടെ സെക്യുലറിസം എന്ന് പറയുന്നത് റിജക്ഷന്‍ ഓഫ് റിലീജിയണ്‍ അല്ല. മതനിരാസമല്ല. വെസ്റ്റേണ്‍ സെക്യുലറിസം അതാണ്. ഇന്ത്യന്‍ സെക്യുലറിസം ഇന്‍ക്ലൂഷന്‍ ഓഫ് റിലീജിയണ്‍ ആണ്. ഞാന്‍ മതവിശ്വാസിയായി ഹിന്ദുമത വിശ്വാസിയായി നിന്നുകൊണ്ടു തന്നെ മറ്റു മതത്തില്‍ പെട്ടയാള്‍ക്ക് അയാളുടെ മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള അയാളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ കൂടി സംരക്ഷിക്കണം. അതാണ് ഇന്ത്യന്‍ സെക്യുലറിസം. സനാതനധര്‍മം എന്ന് പറയുന്നത് ഒരു കള്‍ച്ചറല്‍ ലെഗസിയാണ്.
അത്, അതിന്റെ യാത്രയില്‍ തെറ്റായി വ്യാഖ്യാനം ചെയ്തിട്ടുണ്ട്. അത് ഹിന്ദു ധര്‍മ്മത്തെ മാത്രമല്ല, സനാതനധര്‍മ്മത്തെ മാത്രമല്ല, ഇസ്ലാമിനെയും. പിന്നീട് പൗരോഹിത്യം, ക്രൈസ്തവ സഭ ഉണ്ടാക്കിയ സമയത്ത് അതിന് ശേഷം ചര്‍ച്ച്, ക്ലെര്‍ജിവുഡ് എന്ന് പറയും. പൗരോഹിത്യം എന്ന് പറയും. ഇത് അവരം ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് പലകാലങ്ങളില്‍ പലരുടെയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അതിനെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്, പലരീതിയില്‍. ലോകത്തുണ്ടായ എല്ലാ മതങ്ങളെയും ആ മതങ്ങളുടെ സാരാംശം ഉള്‍ക്കൊള്ളാതെ, അല്ലെങ്കില്‍ സാരാംശങ്ങളില്‍ നിന്ന് വിരുദ്ധമായ ഒരുതരത്തിലുള്ള യാത്ര ചെയ്തിട്ടുണ്ട്. ഇവിടെ വളരെ സൂക്ഷ്മമായ തലത്തിലാണ് അത് കൈകാര്യം ചെയ്യേണ്ടത്. ഇവിടെ ഹിന്ദുത്വ എന്ന ഒരു അജണ്ടയുമായി ഒരു വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ നില്‍ക്കുകയാണ്. അവര്‍ ഹിന്ദുവിന്റെ മുഴുവന്‍ ക്ലെയിം എടുക്കുകയാണ്. ഞങ്ങളാണ് ഹിന്ദു എന്ന് പറഞ്ഞുകൊണ്ട്. ഹിന്ദുത്വ ആണ് ശരിക്കും അവരുടേത്.
പക്ഷേ, അവര് പറയുന്നത് ഞങ്ങളാണ് ഹിന്ദു, ഞങ്ങളാണ് ഹിന്ദുവിന്റെ താല്‍പര്യം സംരക്ഷിക്കുന്നത്, ഞങ്ങള്‍ക്കാണ് ഹിന്ദുവിന്റെ പൈതൃകം. അതെങ്ങനെ അവര്‍ക്കു മാത്രം ഹിന്ദുവിന്റെ പൈതൃകം ആകുന്നത്. അതുകൊണ്ടാണ് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞത്. ഞാന്‍ സാഫ്രണൈസേഷന്‍, കാവിവത്കരണം എന്ന വാക്കിന് എതിരാണ്. കാവി എന്ന് പറയുന്നത്, വിവേകാനന്ദന്‍ കാവിയല്ലേ ധരിച്ചത്? വിവേകാനന്ദന്‍ ഇവര് പറയുന്ന ഹിന്ദുത്വയാണോ പ്രചരിപ്പിച്ചത്? ഇവിടെ ക്രൈസ്തവരായിട്ടുള്ള ബിഷപ്പുമാര്‍ കാവിയുടുത്തവരുണ്ട്. കാവിയുടുത്ത ബിഷപ്പുമാരുണ്ട്. നമ്മുടെ നാട്ടിന്‍പുറത്തൊക്കെ എത്ര പിള്ളേരാണ് കാവി മുണ്ടുടുത്ത് നടക്കുന്നത്? അവരൊക്കെ ആര്‍എസ്എസുകാരാണോ? അമ്പലത്തില്‍ പോകുന്നവരൊക്കെ ആര്‍എസ്എസുകാരാണോ? ചന്ദനം തൊടുന്നവരൊക്കെ ആര്‍എസ്എസുകാരാണോ? അങ്ങനെ മൊത്തം ഹിന്ദുക്കളെയും ബിജെപിയുടെ കയ്യില്‍ കൊണ്ടുപോയി കൊടുക്കാന്‍ വേണ്ടീട്ടുള്ള ഒരു രീതി നടക്കാന്‍ പാടില്ല.
ഹിന്ദു ഇന്ത്യയിലെ മഹാഭൂരിപക്ഷമാണ്. ഹിന്ദുവിനെ അവര് ചെയ്യാന്‍ നോക്കുന്നതെന്താ? അവര്‍ ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും രണ്ടാക്കി, ഒരു പോളറൈസേഷന്‍ ഉണ്ടാക്കി അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തി, മജോറിറ്റിയുടെ ഒരു ധ്രുവീകരണം ഉണ്ടാക്കി ആ മജോറിറ്റിയുടെ വോട്ട് തട്ടി വിജയിക്കാന്‍ നോക്കുകയാണ്. ഹിറ്റ്‌ലറൊക്കെ ചെയ്തതുപോലെ ജൂതന്‍മാര്‍ പൊതുശത്രുവാണെന്ന് പറഞ്ഞതുപോലെ മൈനോറിറ്റി പൊതുശത്രുവാണെന്ന ഒരു ധാരണ മജോറിറ്റി കമ്യൂണിറ്റിയുടെ ഇടയില്‍ ഉണ്ടാക്കുകയാണ്. സനാതനധര്‍മ്മം ഇന്ത്യയിലെ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, അവയുടെ സാരാംശം, അദ്വൈതം, തത്ത്വമസി അത് നീ തന്നെയാകുന്നു. അത് ശരിക്ക് പറഞ്ഞത് ഞാന്‍ കഴിഞ്ഞ പ്രാവശ്യം ഹിന്ദുമത കണ്‍വെന്‍ഷനില്‍ ചെറുകോല്‍പ്പുഴയില്‍ പോയിരുന്നു. അന്ന് ഞാന്‍ പറഞ്ഞത് എല്ലാം ഒരു പൊരുള്‍ തേടിയുള്ള അന്വേഷണമാണ്, സത്യം തേടിയുള്ള അന്വേഷണമാണ്, ദൈവത്തെ തേടിയുള്ള അന്വേഷണമാണ്.
അത് പലരും പല വഴിക്ക് യാത്ര ചെയ്യുകയാണ്. ചിലര്‍ പള്ളിയില്‍ പോയി കുര്‍ബാന നടത്തി, പ്രാര്‍ത്ഥിച്ച് ദൈവത്തെ അന്വേഷിച്ചുകൊണ്ടുള്ള പുറപ്പാടാണ്. ചിലര് വേറൊരു രീതിയിലുള്ള മതപരമായ ആചാരങ്ങള്‍ അനുസരിക്കുന്നു. ചിലര്‍ അമ്പലത്തില്‍ പോയി ദീപാരാധന നടത്തി തൊഴുത് പോരുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പൊരുള്‍ തേടിയുള്ള അന്വേഷണമാണ്. അവസാനം അത് നീ തന്നെയാണ് എന്ന് തിരിച്ചറിയുന്ന ഒരു സത്യം തേടിയുള്ള അന്വേഷണമാണ്. അതൊക്കെയാണ് സനാതനധര്‍മത്തില്‍ പറയുന്നത്. സനാതന ധര്‍മത്തിന്റെ ഭാഗമായി പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, പതിനായിരക്കണക്കിന്. അത് ഇന്ത്യയുടെ ഒരു ഋഷി പാരമ്പര്യത്തിന്റെ കൂടി ഭാഗമാണ്. അതുകൂടി കൊണ്ടുപോയി നമ്മള്‍ എന്തിനാണ് സംഘപരിവാറിന് കൊടുക്കുന്നത്? അത് ഇന്ത്യയുടെ ഒരു സാംസ്‌കാരിക പൈതൃകത്തിന് അവകാശപ്പെട്ടത് സംഘപരിവാറാണെന്ന്. അവര്‍ക്ക് എന്താണ്? അവരെപ്പഴാ വന്നത്? അവരുണ്ടായിട്ട് 100 വര്‍ഷമേ ആയിട്ടുള്ളു. അതിനേക്കാള്‍ കൂടുതലായിട്ടില്ലേ കോണ്‍ഗ്രസ് ഉണ്ടായിട്ട്?
മുഖ്യമന്ത്രി ഇത് പറഞ്ഞിട്ട് എനിക്കൊരു 24 മണിക്കൂര്‍ കിട്ടിയല്ലോ. ഗാന്ധി എന്താണ് സനാതനധര്‍മ്മത്തെക്കുറിച്ച് പറഞ്ഞതെന്ന് ഞാന്‍ വായിച്ചു. ഇനി നെഹ്‌റു, ഏത്തിയിസ്റ്റുമായിരുന്നു പ്രോഗ്രസീവുമായിരുന്നു. നെഹ്‌റു സനാതനധര്‍മ്മത്തെ പുകഴ്ത്തിയാണ് പറഞ്ഞിരിക്കുന്നത്. അതിന്റെയൊരു കള്‍ച്ചറല്‍ വാല്യൂവിനെക്കുറിച്ചാണ് അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ഗാന്ധിയന്‍-നെഹ്‌റു കാഴ്ചപ്പാടാണ് ഞാന്‍ പറഞ്ഞത്. പിന്നെ ശ്രീനാരായണഗുരുദേവന്റെ പരിപാടിയാ. 1926ലെ ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും അവസാനത്തെ സന്ദേശമെന്താ? ആലപ്പുഴയിലെ പള്ളാത്തുരുത്തിയിലെ സന്ദേശം. അവസാനത്തെ സന്ദേശം. അദ്ദേഹം പറഞ്ഞത് എന്താണെന്ന് അറിയാമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സനാതനധര്‍മം തന്നെ അതൊരു മതമാണെന്നാ. പള്ളാത്തുരുത്തിയില്‍ അത് എഴുതി വെച്ചിട്ടുണ്ട്. ഈ അവസാനത്തെ വാചകം കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്. അവരൊക്കെ ഈ സനാതന ധര്‍മ്മത്തെ, അദ്ദേഹം പറഞ്ഞ ആശ്രമത്തെ, ചാതുര്‍വര്‍ണ്ണ്യത്തെയും ജാതിവ്യവസ്ഥയെയും സവര്‍ണ്ണ വ്യവസ്ഥയെയും ഏറ്റുമുട്ടിയയാളാണ്. വിപ്ലവകരമായി ഏറ്റുമുട്ടിയയാളാണ്.
ഏറ്റുമുട്ടിയപ്പോള്‍ തന്നെ സനാതന മൂല്യങ്ങളെ അദ്ദേഹം ബഹുമാനിക്കുകയും ആദരിക്കുകയും അതുതന്നെയാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പറയുന്ന തന്റെ ഒരു ആശയം അതും സനാതനമാണ്, സനാതനധര്‍മ്മത്തിന്റെ ഭാഗമാണ് എന്നാണ് പറഞ്ഞത്. ഇതെല്ലാം കൂടി പറയുകയാണ്. എല്ലാംകൂടി സംഘപരിവാറിന്. ഇതൊക്കെ ഹിന്ദുത്വ അജണ്ട എന്നാണ് പറയുക. ഇതൊരു വല്ലാത്ത കാലമാണ്. ഞാനാ അപകടം വളരെ നന്നായി തിരിച്ചറിയുന്ന കാലമാണ്. ഞാനിത് അഞ്ചുകൊല്ലം മുന്‍പ് അസംബ്ലിയില്‍ പറഞ്ഞിട്ടുണ്ട്. കാവിയുടുക്കുന്നവനെയും അമ്പലത്തില്‍ പോകുന്നവനെയും ചന്ദനം തൊടുന്നവനെയും നിങ്ങള്‍ ആര്‍എസ്എസുകാരാക്കി ആര്‍എസ്എസിന് ആളെക്കൂട്ടാന്‍ നടക്കണ്ട.
ഞാന്‍ അമ്പലത്തില്‍ പോകുന്നയാളാണ്, വിശ്വാസിയാണ്. ഞാന്‍ ആര്‍എസ്എസുകാരനാണോ? ഞാന്‍ അവരുമായിട്ട് ഏറ്റുമുട്ടുന്നയാളല്ലേ? വളരെ സൂക്ഷ്മതയോടുകൂടി കൈകാര്യം ചെയ്തില്ലെങ്കില്‍ ഹിന്ദുവിനെയും ഹിന്ദുത്വയെയും ഇവര്‍ കൂട്ടിക്കലര്‍ത്തും. ഇവരുടെ ഹിന്ദുത്വ വേറെയാണ് എന്ന് നമ്മള്‍ ബോധ്യപ്പെടുത്തി കൊടുക്കണം. അതാണ് ആശയ പ്രചാരണം. ഞാന്‍ വളരെ ആലോചിച്ചും വളരെ ശ്രദ്ധിച്ചും പഠിച്ചുമാണ്. എനിക്ക് പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും വലിയ പിന്തുണ അക്കാര്യത്തില്‍ കിട്ടി.