Kerala News

നടിയുടെ പരാതി; മുകേഷ്, ജയസൂര്യ ഉൾപ്പടെ ഏഴ്‌ പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നടി നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പടെ ഏഴ് പേർക്കെതിരെ കേസ്. പ്രോഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും കേസെടുത്തു. ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മരട് പൊലീസാണ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ആലുവയിലെ ഫ്ലാറ്റിൽ എത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പൊലീസ് കടന്നത്. ഐപിസി 376 (ബലാത്സംഗം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം), 354 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം), 452 (അതിക്രമിച്ചുകടക്കൽ) തുടങ്ങിയ വകുപ്പുകളാണ മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരത്തും കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണു നടപടി. ഷൂട്ടിങ് സെറ്റായിരുന്ന, സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വെച്ച് ജയസൂര്യ പരാതിക്കാരിയെ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

എറണാകുളം നോർത്ത് പൊലീസ് ആണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. 'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്തായിരുന്നു പീഡനം എന്നാണ് പരാതി. അംഗത്വത്തിന് അപേക്ഷ നൽകാൻ ഫ്ലാറ്റിലേക് വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 'ടാ തടിയാ' സിനിമയുടെ സെറ്റിൽ വെച്ച് പീഡിപ്പിച്ചെന്നാണ് മണിയൻപിള്ള രാജുവിനെതിരായ പരാതി. പരാതിയിൽ ഐ.പി.സി 376(1) പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്.

പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെ പാലാരിവട്ടം പൊലീസും വിച്ചുവിനെതിരെ നെടുമ്പാശ്ശേരി പൊലീസും കേസ് രജിസ്റ്റർ ചെയ്തു. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. ചന്ദ്രശേഖരനെതിരെ ബലാത്സംഗ വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. പീഡന പരാതിക്കു പിന്നാലെ ചന്ദ്രശേഖരൻ കഴഞ്ഞ ദിവസമാണ് സംഘടനയുടെ അധ്യക്ഷ പദവി ഒഴിഞ്ഞത്.

പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യയും അമീനും; വരുന്നു കളർഫുൾ എന്റർടെയ്നർ, 'ഡർബി' മാർച്ച് 27ന്

'സീരിയലുകൾക്ക് നിലവാരമില്ല, സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്ന പ്രവണത തുടരുന്നു'; വിമർശിച്ച് ജൂറി

ഇറാന്‍ യുദ്ധം നീളുമോ? ഭരണം അട്ടിമറിക്കാന്‍ അമേരിക്കക്ക് ആകുമോ? നിര്‍മല്‍ ഏബ്രഹാം അഭിമുഖം

ഗംഭീര ട്രാക്കുമായി ഗോപി സുന്ദർ, ഒപ്പം ബി.കെ. ഹരിനാരായണന്റെ വരികളും; ഫെയ്സസിലെ 'ചായങ്ങൾ' എത്തി

പശ്ചിമേഷ്യ സംഘർഷം; ‘ടോക്സിക്’ റിലീസ് നീട്ടി

SCROLL FOR NEXT