'സീരിയലുകൾക്ക് നിലവാരമില്ല, സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്ന പ്രവണത തുടരുന്നു'; വിമർശിച്ച് ജൂറി

'സീരിയലുകൾക്ക് നിലവാരമില്ല, സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്ന പ്രവണത തുടരുന്നു'; വിമർശിച്ച് ജൂറി
Published on

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ട മലയാള പരമ്പരകളെ വിമർശിച്ച് പുരസ്കാര നിർണയ ജൂറി. കഥാവിഭാഗത്തിൽ 13 ടെലിസീരിയലുകൾ, 34 ടെലിഫിലിമുകൾ, 10 കുട്ടികളുടെ ഹ്രസ്വചിത്രങ്ങൾ, 18 വിനോദപരിപാടികൾ, 6 കോമഡി പ്രോഗ്രാമുകൾ എന്നിങ്ങനെ 81 എൻട്രികളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ഇതിൽ ടെലിഫിലിമുകൾ പുലർത്തിയ നിലവാരം സീരിയലുകൾക്കില്ല എന്ന് ജൂറി വിലയിരുത്തി.

ഭൂരിഭാഗം സീരിയലുകളുടേയും ആവർത്തിച്ച് പഴകിയ പ്രമേയങ്ങളാണ്. സ്ത്രീകളെ ദുഷ്‌ടകഥാപാത്രങ്ങളാക്കുന്ന പ്രവണത അതേപടി തുടരുന്നു. സീരിയലുകൾ കാലിക പ്രസക്തമായ മാറ്റങ്ങൾ പ്രമേയത്തിലും ഉള്ളടക്കത്തിലും കൊണ്ടുവരേണ്ടതുണ്ട് എന്ന് ജൂറി അഭിപ്രായപ്പെട്ടു.

എൻട്രികളിൽ സമർപ്പിക്കപ്പെട്ട സീരിയലുകളിൽ ഭൂരിഭാഗവും അന്യഭാഷാപരമ്പരകളുടെ അനുവർത്തനങ്ങളായിരുന്നു. മൗലികമായ സൃഷ്‌ടികൾ വിരളമാണ്. സാങ്കേതിക വിഭാഗത്തിലും സീരിയലുകൾ പൊതുവെ നിലവാരം പുലർത്തിയില്ല. സ്റ്റോക് മ്യൂസിക് ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കി മൗലികമായ പശ്ചാത്തല സംഗീതം ഉപയോഗിക്കേണ്ടതാണ് എന്നും ജൂറി വിലയിരുത്തി.

ഹാസ്യപരിപാടികൾ പൊതുവെ അരോചകമായിരുന്നു. കുട്ടികൾ അഭിനയിച്ചതുകൊണ്ടുമാത്രം കുട്ടികളുടെ ഹ്രസ്വചിത്രമാവുന്നില്ല. ഈ വിഭാഗത്തിലെ ചിത്രങ്ങളിൽ പലതും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in