കൊടകര പണം കവര്‍ച്ച കേസില്‍ ബിജെപിയുടെ പേരും ചേർക്കുന്നത് സിപിഐഎം ഗൂഡാലോചനയെന്ന് തൃശൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍. തെരഞ്ഞെടുപ്പ് ഫണ്ടിലെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് ഫണ്ട് പാര്‍ട്ടി നല്‍കുന്നത് അക്കൗണ്ട് വഴിയാണ്. ഇതിന് കണക്കുണ്ട്. ദുഷ്പ്രചാരണം നടത്തുന്ന സിപിഐഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ കെ അനീഷ് കുമാര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ്. പാര്‍ട്ടി നല്‍കുന്ന പണം കൂടാതെ പൊതു ജനങ്ങളിൽ നിന്നും പിരിവെടുത്താണ് ബാക്കിയുള്ള പണം കണ്ടെത്തുന്നത് ഇത് സംബന്ധിച്ചെല്ലാം കണക്കുണ്ട്. ഈ വസ്തുതകള്‍ക്ക് വിരുദ്ധമായി ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും അനീഷ് കുമാര്‍ ആരോപിച്ചു.
ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. തന്റെ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടെന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്‍മ്മജന്‍ കൊടകര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തി.