News n Views

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു; അതിര്‍ത്തിയിലെത്തിച്ച് പൊലീസിന് കൈമാറിയത് കുറ്റവാളികളെ പോലെ 

THE CUE

മംഗളൂരുവില്‍ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു.കര്‍ണാടക കാസര്‍കോട് അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ച് കേരള പൊലീസിന് കൈമാറുകയായിരുന്നു. കുറ്റവാളികളെ കൈമാറും പോലെയായിരുന്നു കര്‍ണാടക പൊലീസിന്റെ നടപടി. പിടികൂടി 7 മണിക്കൂറിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. രാവിലെ 8 മണിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ക്യാമറ, ലൈവ് ഉപകരണം, മൈക്കുകള്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഇവയും കേരള പൊലീസിന് പ്രത്യേകം കൈമാറി. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍, ന്യൂസ് 18 കേരള, 24 ന്യൂസ് എന്നീ ചാനലുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരുമടക്കം 10 പേരെയാണ് കസ്റ്റഡിയിലെടുത്തത്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മംഗളൂരുവിലെ ആശുപത്രിക്ക് മുന്നില്‍ നിന്നാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കമ്മീഷണര്‍ പിഎസ് ഹര്‍ഷ നേരിട്ടെത്തിയായിരുന്നു ഇത്. കര്‍ണാടക സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉള്ളവര്‍ മാത്രം ആശുപത്രി പരിസരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നായിരുന്നു പൊലീസ് നിലപാട്. മറ്റുള്ളവര്‍ മംഗളൂരു നഗരത്തിന് പുറത്തുപോകണമെന്നും പറഞ്ഞു തുടര്‍ന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റുകയും ഉപകരണങ്ങള്‍ പിടിച്ചുവെയ്ക്കുകയുമായിരുന്നു. ഐഡി കാര്‍ഡും അക്രഡിറ്റേഷന്‍ കാര്‍ഡും കാണിച്ചിട്ടും തങ്ങളെ കസ്റ്റഡിയിലെടുത്ത് അവിടുത്തെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആവശ്യപ്പെട്ടിട്ടും കുടിവെള്ളം പോലും നല്‍കിയില്ല. ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാനായില്ല. സായുധരായ പൊലീസ് ഉദ്യോഗസ്ഥര്‍ ചുറ്റും നില്‍ക്കുകയായിരുന്നു. പരസ്പരം സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ വ്യക്തമാക്കി.

മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രതികരണം എടുത്തതിന് ശേഷമാണ് പൊലീസ് ഇത്തരത്തില്‍ പെരുമാറിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ജോലിക്ക് പോയി മടങ്ങുമ്പോഴാണ് നൗഷീന്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ പ്രതിഷേധത്തിലുള്ളതായിരുന്നില്ലെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഈ പ്രതികരണം എടുത്തതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ഇവര്‍ അറിയിച്ചു. ഐഡി കാര്‍ഡിന്റെ പകര്‍പ്പും അഡ്രസും പൊലീസ് വാങ്ങിച്ചിട്ടുണ്ട്. ബസില്‍ കയറ്റിയശേഷം സീറ്റുകളുണ്ടായിട്ടും നിലത്താണിരുത്തിയത്. എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നില്ലെന്നും ഫോണുകള്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരിക്കുമ്പോഴും എടുക്കാന്‍ അനുവദിച്ചില്ലെന്നും ഇവര്‍ വിശദീകരിച്ചു. പൊലീസുകാര്‍ തന്നെ അറ്റന്‍ഡ് ചെയ്‌തോളൂ എന്ന് പറഞ്ഞിട്ടുപോലും അതിനും തയ്യാറായില്ല. മലയാള മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഈ ദുരനുഭവം നേരിട്ടതെന്നും ദേശീയ മാധ്യമങ്ങളള്‍ക്കടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം മീഡിയ വണ്ണിന്റെ വാഹനം ഇതുവരെയും വിട്ടുകൊടുക്കാന്‍ കര്‍ണാടക പൊലീസ് തയ്യാറായിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബുണ്ടിബുഗ്യോ, പുതിയ എബോള വൈറസ്; ഭയപ്പെടേണ്ടതുണ്ടോ? അറിയേണ്ടത് എന്തൊക്കെ?

ഇന്ധന വിലക്കയറ്റം കാരണമെന്ത്? യുദ്ധമാണോ അതോ നികുതിയും കമ്മീഷനുമോ?

I am coming to save Malayalam Cinema... കിടിലൻ ടീസറുമായി 'മോളിവുഡ് ടൈംസ്'

യുഎഇ സ്വദേശികളോടുള്ള ആദരം; 25 ലക്ഷം ദിര്‍ഹത്തിന്‍റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

A ഫോർ ആക്ഷൻ! ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ 'കാട്ടാളന്' 'എ' സർട്ടിഫിക്കറ്റ്

SCROLL FOR NEXT