News n Views

തടങ്കല്‍ പാളയമൊരുക്കാന്‍ കേരളവും, കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട, രേഖകള്‍ ഇല്ലാത്ത വിദേശികളുടെ കണക്കെടുക്കുന്നു 

THE CUE

കേസുകളില്‍ ഉള്‍പ്പെടുകയോ,അനധികൃതമായി പ്രവേശിക്കുകയോ,പാസ്‌പോര്‍ട്ട്, വിസ പോലുള്ള അംഗീകൃത രേഖകളുടെ കാലാവധി അവസാനിക്കുകയോ ചെയ്ത വിദേശീയര്‍ക്കായി തടങ്കല്‍ പാളയമൊരുക്കാന്‍ കേരള സര്‍ക്കാരും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ളവരുടെ എണ്ണമെടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് നീക്കം നടത്തുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകളുടെ എണ്ണം കണക്കാക്കിയാണ് പാര്‍പ്പിക്കല്‍ കേന്ദ്രം ഒരുക്കുക. പൗരത്വം തെളിയിക്കാന്‍ സാധിക്കാത്തവര്‍ക്കും, ഇന്ത്യയില്‍ കഴിയാന്‍ മതിയായ രേഖകളില്ലാത്തവര്‍ക്കുമായി അസം, കര്‍ണാടക, തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ തടങ്കല്‍ പാളയങ്ങള്‍ ഒരുക്കുന്നത് വിവാദമാകുന്നതിനിടെയാണ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരും നീക്കമാരംഭിച്ചിരിക്കുന്നത്. എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഡീറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

വിവിധ കേസുകളില്‍ കുറ്റവാളികളായി കണ്ടെത്തുകയോ അല്ലെങ്കില്‍ വിചാരണ കാത്തിരിക്കുകയോ ചെയ്യുന്നവരെ ഡീറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റും. മറ്റെന്തിങ്കിലും കാരണങ്ങളാല്‍ തിരിച്ചയക്കല്‍ നടപടി നേരിടുന്ന വിദേശിളെയും രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചവരെയും വിസ പാസ്‌പോര്‍ട്ട് എന്നിവയുടെ കാലാവധി പൂര്‍ത്തിയായിട്ടും തങ്ങുന്നവരെയും തടങ്കല്‍ പാളയത്തിലാക്കാനാണ് പദ്ധതി. നിലവില്‍ സമൂഹ്യ നീതി വകുപ്പിന് കീഴില്‍ ഇതിന് അനുയോജ്യമായ കെട്ടിടം ലഭ്യമല്ല. തലയെണ്ണലിന് ശേഷം പുതിയ ബില്‍ഡിംഗ് നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ വാടകയ്ക്ക് എടുക്കുകയോ ചെയ്യുമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയോട് കഴിഞ്ഞ ജൂണില്‍ തന്നെ സാമൂഹ്യ നീതി വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

ഏറ്റവുമൊടുവില്‍ നവംബര്‍ 26 ന് വീണ്ടും കത്തയച്ചു.എന്നാല്‍ മറുപടി ലഭിച്ചിട്ടില്ല. അനധികൃത കുടിയേറ്റക്കാര്‍ക്കും, തിരിച്ചയക്കല്‍ നടപടി നേരിടുന്നവര്‍ക്കുമായി ഡീറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് നിര്‍ദേശിച്ച് ഈ വര്‍ഷം ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി കത്തയച്ചിരുന്നു. പാര്‍പ്പിക്കല്‍ കേന്ദ്രം എങ്ങനെയായിരിക്കണമെന്ന വിശദാംശങ്ങളും വിശദീകരിച്ചായിരുന്നു കത്ത്. എന്നാല്‍ ഇത് തയ്യാറാക്കാന്‍ സംസ്ഥാനത്തിന് പ്രത്യേക ഫണ്ട് ലഭ്യമായിട്ടുമില്ല. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് ഇപ്പോഴത്തെ നീക്കം. എന്നാല്‍ തടങ്കല്‍ പാളയത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ വിശദീകരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT