News n Views

‘എന്റെ പിതാവ് വിദേശിയെങ്കില്‍ ബംഗ്ലാദേശിലേക്ക് അയക്കൂ’; എന്‍ആര്‍സി തടങ്കല്‍ ക്യാംപില്‍ മരിച്ച വൃദ്ധന്റെ മൃതദേഹം സ്വീകരിക്കാതെ കുടുംബം

THE CUE

അസം പൗരത്വ പട്ടികയില്‍ നിന്നും പുറത്തായ വൃദ്ധന്റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. രണ്ട് വര്‍ഷമായി എന്‍ആര്‍സി തടങ്കല്‍ ക്യാമ്പില്‍ കഴിയവേ മരിച്ച 65കാരനായ ദുലാല്‍ പാലിന്റെ മൃതശരീരം അദ്ദേഹത്തെ ഇന്ത്യക്കാരനായി അംഗീകരിക്കാതെ സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ഇതിനേത്തുടര്‍ന്ന് ആറ് ദിവസം മുമ്പ് മരണം സംഭവിച്ച ദുലാലിന്റെ മൃതദേഹം ഗുവാഹത്തി ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. തന്റെ പിതാവിന്റെ മൃതദേഹം സര്‍ക്കാര്‍ ബംഗ്ലാദേശിലേക്ക് അയക്കട്ടേയെന്ന് ദുലാലിന്റെ മൂത്തമകന്‍ ആശിശ് പാല്‍ പ്രതികരിച്ചു.

ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളുടെ പിതാവിനെ ഇന്ത്യക്കാരനായി പ്രഖ്യാപിക്കുക. അല്ലെങ്കില്‍ മൃതദേഹം ബംഗ്ലാദേശിലേക്ക് അയക്കട്ടേ.
ആശിശ് പാല്‍

അസം സോന്തിപൂര്‍ ജില്ലയിലെ അലിസിംഗ ഗ്രാമത്തിലാണ് ദുലാലിന്റെ കുടുംബം താമസിച്ചിരുന്നത്. തങ്ങളുടെ പിതാവിന് 1960 മുതല്‍ രാജ്യത്ത് സ്വന്തം ഭൂമിയുണ്ടായിരുന്നിട്ടും പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയെന്ന് കുടുംബം ചൂണ്ടിക്കാണിക്കുന്നു. മാനസികമായി വെല്ലുവിളി നേരിട്ടിരുന്ന വ്യക്തിയായിരുന്നു ദുലാല്‍ പാല്‍. 2017ല്‍ ഫോറിനര്‍ ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ച ശേഷം ദുലാല്‍ പാലിനെ സോന്തിപൂര്‍ എന്‍ആര്‍സി തടങ്കല്‍ പാളയത്തിലാക്കി. രണ്ട് വര്‍ഷം ക്യാംപില്‍ കഴിഞ്ഞ ദുലാലിന്റെ ആരോഗ്യനില സെപ്തംബര്‍ 28ഓടുകൂടി വഷളായി. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിതാവിനെ എന്‍ആര്‍സി തടങ്കലില്‍ നിന്നും രക്ഷിക്കാന്‍ വസ്തുക്കള്‍ വില്‍ക്കുക വരെ ചെയ്‌തെന്ന് മകന്‍ പറഞ്ഞു.

പിതാവിന്റെ മോചനത്തിനായി ഞങ്ങള്‍ വസ്തു വിറ്റു. പാവപ്പെട്ടവരാണ് ഞങ്ങള്‍. ഇതുവരെ പിതാവിന്റെ മോചനത്തിനായി ഒന്നര ലക്ഷം രൂപ ചിലവാക്കി. പ്രമേഹവും മാനസിക രോഗവും കൊണ്ടദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു. മോചിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തു.
ആശിശ് പാല്‍

2016 മുതല്‍ വിദേശിയായി പ്രഖ്യാപിക്കപ്പെട്ട് തടങ്കല്‍ പാളയത്തില്‍ മരിച്ച 24-ാമത്തെ വ്യക്തിയാണ് ദുലാലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍ആര്‍സി ഡീറ്റെന്‍ഷന്‍ ക്യാംപില്‍ ഇതുവരെ ഒരാള്‍ മാത്രമാണ് മരിച്ചതെന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹന്‍ പഠോവാരി നിയമസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അസമിലെ ആറ് തടങ്കല്‍ പാളയങ്ങളിലായി 1,100 പേര്‍ 'പ്രഖ്യാപിത വിദേശികളായി' കഴിയുന്നുണ്ട്. മൂന്ന് വര്‍ഷം തടങ്കലില്‍ കഴിഞ്ഞവരെ മോചിതരാക്കാന്‍ സുപ്രീം കോടതി ഉത്തരവ് നല്‍കിയെങ്കിലും ഇതുവരെ 10 പേരെ മാത്രമാണ് സര്‍ക്കാര്‍ വിട്ടയച്ചിട്ടുള്ളത്.

ആഗസ്ത് 31ന് പ്രസിദ്ധീകരിച്ച അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്നും 19.06 ലക്ഷം പേര്‍ പുറത്തായിരുന്നു. 3.11 കോടി പേര്‍ മാത്രമാണ് എന്‍ആര്‍സി പട്ടികയില്‍ ഇടം പിടിച്ചത്. പട്ടികയ്ക്ക് പറത്തായവരെ പാര്‍പ്പിക്കാന്‍ അസം സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഒരു നദിയോട് ചേര്‍ന്നുള്ള വനം വെട്ടിത്തെളിച്ച് തടങ്കല്‍ പാളയം ഒരുക്കുന്നുണ്ട്. കുറഞ്ഞത് 7 ഫുട്ബോള്‍ മൈതാനത്തിന്റെ വിസ്തൃതിയിലാണ് ക്യാംപ്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ തടങ്കല്‍ പാളയം നിര്‍മ്മിക്കുന്നത്. 3,000 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് തടങ്കല്‍പാളയം ഒരുക്കുന്നത്. കൂറ്റന്‍ ചുറ്റുമതിലും നിരീക്ഷണ ടവറുകളും പാളയത്തിന് ചുറ്റും നിര്‍മ്മിക്കുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT