News n Views

'അപേക്ഷ ക്ഷണിച്ച് നിയമിക്കുന്നതല്ല'; ഇപ്പോഴത്തെ ജെഎന്‍യുവിന് എമറിറ്റസ് എന്താണെന്ന് അറിയില്ലെന്ന് പ്രഭാത് പട്‌നായിക്

നിലവിലെ ജെഎന്‍യു എക്‌സിക്യുട്ടീവ് കൗണ്‍സിലിന് എമറിറ്റസ് പദവിയുടെ അര്‍ത്ഥമറിയില്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായിക്. നിരവധി അപേക്ഷകളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നതാണെന്നാണ് കൗണ്‍സിലിന്റെ വിചാരം.എമറിറ്റസ് എന്നത് തസ്തികയില്ല. അതിനായി ഇതുവരെ ആരും അപേക്ഷിച്ച ചരിത്രമില്ല. പ്രവര്‍ത്തന കാലയളവിലെ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച് വിരമിച്ച പ്രൊഫസര്‍മാര്‍ക്ക് സര്‍വ്വകലാശാല നല്‍കുന്ന പ്രത്യേക അംഗീകാരമാണത്. ലോകത്തെ എല്ലാ സര്‍വ്വകലാശാലകളും ഈ രീതിയാണ് പിന്‍തുടരുന്നതെന്നും പ്രഭാത് പട്‌നായിക് പറഞ്ഞു.

പ്രമുഖ ചരിത്രകാരി റൊമില ഥാപ്പറോട് യോഗ്യതാരേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ജെഎന്‍യു നടപടിയോട് പ്രതികരിച്ചുള്ള കുറിപ്പിലാണ് പ്രഭാതിന്റെ പരാമര്‍ശങ്ങള്‍. എമറിറ്റസ് പദവിയില്‍ തുടരണമെങ്കില്‍ റൊമിലയുടെ അക്കാദമിക പ്രവൃത്തി പരിചയം സര്‍വ്വകാലാശാല കമ്മിറ്റിക്ക് വിലയിരുത്തേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു. ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാറാണ് 87 കാരിയായ റൊമീലയ്ക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയത്. 1990 ല്‍ ജെഎന്‍യുവില്‍ നിന്ന് വിരമിച്ച റൊമില എമറിറ്റസ് പ്രൊഫസര്‍ പദവിയില്‍ തുടരുകയായിരുന്നു.

എമറിറ്റസ് എന്നത് വിരമിച്ച ശേഷം ജീവിതകാലം മുഴുക്കെ പ്രാബല്യമുള്ള അംഗീകാരമാണ്. ഇത് നല്‍കിക്കൊണ്ടുള്ള കത്തില്‍ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. പ്രവര്‍ത്തന കാലയളവിലെ നിസ്തുലമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണതെന്ന് അതില്‍ പരാമര്‍ശിക്കാറുണ്ട്. നിലവിലെ കൗണ്‍സിലിന് അക്കാര്യം മനസ്സിലായിട്ടില്ല. എമറിറ്റസ് പദവിയുള്ള പ്രൊഫസര്‍മാര്‍ക്ക് സര്‍വ്വകലാശാല സാമ്പത്തിക ആനുകൂല്യമുള്‍പ്പെടെ എന്തെങ്കിലും കാര്യങ്ങളോ സജ്ജീകരണങ്ങളോ എര്‍പ്പെടുത്തേണ്ടതില്ല. അതുകൊണ്ടുതന്നെ മറ്റൊരാളെ കണ്ടെത്തി നിയോഗിക്കാന്‍ ആ പദവി ലഭ്യമാക്കേണ്ട സാഹചര്യമില്ല.

എമറിറ്റസ് പദവി കൊണ്ട് സര്‍വ്വകലാശാലയ്ക്ക് യാതൊരു ചെലവുമില്ല. ജെഎന്‍യുവിന്, എത്രയാള്‍ക്ക് വേണമെങ്കിലും ഈ അംഗീകാരം നല്‍കാം. അതുകൊണ്ടുതന്നെ എതെങ്കിലും ഒരു ഘട്ടത്തില്‍ അത് വിലയിരുത്തേണ്ട സാഹചര്യമില്ല. ഭാവിയില്‍ ചെയ്യാനിരിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള അംഗീകാരമല്ല. പൂര്‍ത്തിയാക്കിയവയ്ക്കുള്ളതാണ്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡാണതെന്നും അതിനാല്‍ തന്നെ പദവിക്ക് അനുസൃതമായാണോ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കേണ്ട കാര്യമില്ലെന്നും പ്രഭാത് ചൂണ്ടിക്കാട്ടുന്നു. എമറിറ്റസ് പദവിയിലുള്ള ആളോട് സിവി ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല.

സര്‍വ്വകലാശാലയ്ക്ക് അവരുടെ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ അംഗീകാരം നേടിയ പ്രൊഫസര്‍മാരെക്കുറിച്ച് പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. എന്താണ് കമ്മിറ്റി പരിശോധിക്കുന്നതെന്നും എങ്ങനെയാണ് വിയിരുത്തലെന്നും റൊമില ജെഎന്‍യുവിനോട് മറുചോദ്യം ഉന്നയിച്ചിട്ടുണ്ട്. എമറിറ്റസ് ആയശേഷം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് ഗ്രേഡ് നല്‍കിയാണോ വിലയിരുത്തുക? റൊമിലയുടെ, പൂര്‍വകാല ഇന്ത്യയെ വിശദമാക്കുന്ന 'ദ പാസ്റ്റ് ബിഫോര്‍ അസ്‌' എന്ന കൃതിയാണോ വിലയിരുത്തുക. 2008 ല്‍ നോബലിന് തത്തുല്യമായി ലഭിച്ച ക്ലൂജ് പുരസ്‌കാരമാണോ പരിശോധിക്കുന്നത്. എങ്ങനെയാണ് മറ്റ് രചനകളും പുരസ്‌കാരങ്ങളും കമ്മിറ്റി വിലയിരുത്താന്‍ പോകുന്നതെന്നും പ്രഭാത് ചോദിക്കുന്നു.

ജെഎന്‍യുവിന്റെ കത്ത് ലഭിക്കുന്നതിന് തൊട്ടുമുന്‍പ് അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റിയുടെ എഴുത്ത് റൊമിലയ്ക്ക് ലഭിച്ചിട്ടുണ്ട്. സൊസൈറ്റിയില്‍ അംഗത്വത്തിനായി തെരഞ്ഞെടുത്തുവെന്ന് അറിയിച്ചായിരുന്നു ഇത്. ധൈഷണികമായ നേട്ടങ്ങളാല്‍ ലോകശ്രദ്ധ നേടിയവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയാണത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. വൈരുധ്യമെന്തെന്നാല്‍ മികച്ച അധ്യാപകര്‍ക്ക് വിചിത്രമായ നടപടികളാണ് അവരുടെ സര്‍വ്വകലാശാലകളില്‍ നിന്ന് നേരിടേണ്ടി വരുന്നത്. സര്‍വ്വകലാശാലയുടെ സ്ഥാപകാംഗത്തോടാണ് ഇത്തരത്തില്‍ പെരുമാറ്റമെന്നതാണ് ഏറെ വിചിത്രമെന്നും പ്രഭാത് പറയുന്നു.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT