News n Views

‘എങ്ങനെ കഴിയുന്നു ഇത്?’; ഗാന്ധിയെ സ്മരിക്കുമ്പോള്‍ ഗാന്ധിഘാതകര്‍ക്ക് വലിയ പരിവേഷം നല്‍കുന്നെന്ന് മുഖ്യമന്ത്രി

THE CUE

ഗാന്ധിജയന്തി ദിനത്തില്‍ ആര്‍എസ്എസ് മേധാവിയുടെ അനുസ്മരണ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ ദാഹികളായിരുന്ന മാധ്യമം ഇങ്ങനെ ചെയ്യുമ്പോള്‍ പൈതൃകമെങ്കിലും ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് പിടിയരിയക്കം പിരിച്ചുകൊണ്ട് വളര്‍ത്തിയ മാധ്യമമാണ് ഇങ്ങനെ ചെയ്യുന്നത്. വഹിക്കുന്ന പങ്ക് പരിശോധിച്ച് തിരുത്തി പോയില്ലെങ്കില്‍ പല തെറ്റിന്റേയും കൂടെ നില്‍ക്കേണ്ട അവസ്ഥ വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശനിയാഴ്ച്ച ദുബായില്‍ നടന്ന എന്‍ആര്‍കെ എമേര്‍ജിങ് എന്റര്‍ പ്രണേഴ്‌സ് മീറ്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഗാന്ധിയെ സ്മരിക്കുമ്പോള്‍ ഗാന്ധി ഘാതകര്‍ക്ക് വലിയ തോതില്‍ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന അവസ്ഥ. എങ്ങനെ കഴിയുന്നൂ ഇത്?
മുഖ്യമന്ത്രി

കേരളത്തിന് വിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനം ലഭിച്ച വാര്‍ത്ത മലയാള മാധ്യമങ്ങള്‍ പലരും വേണ്ടത്ര പ്രാധാന്യം നല്‍കാതെയാണ് പ്രസിദ്ധീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നീതി ആയോഗ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാം സ്ഥാനം പ്രഖ്യാപിച്ചത് ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന ഹിന്ദു പത്രത്തില്‍ ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയായി കൊടുത്തു. ഒന്നാമത് നില്‍ക്കുന്നെന്നും രണ്ടാമത് നില്‍ക്കുന്നെന്നും പറയുന്ന മലയാള പത്രങ്ങള്‍ ഡല്‍ഹിയില്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നുണ്ട്. ആ രണ്ട് പത്രങ്ങളിലും വാര്‍ത്ത പരതിയാലേ കാണൂ. ഒന്നാം പേജില്‍ എവിടേയും ഇല്ല. അപ്രസക്തമായ രീതിയില്‍ ഉള്‍ പേജിന്റെ മൂലയിലാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. നാടിന്റെ നല്ല വശം ഉയര്‍ത്താക്കാണിക്കാന്‍ മടി കാണിക്കുകയാണ്. ചെറിയ ഒരു പ്രശ്‌നം വിവാദമാക്കി എട്ടു കോളം വാര്‍ത്തയാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് സന്തോഷമാണുള്ളത്. നാടിനെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കേണ്ടതിന് പ്രധാന പങ്കുവഹിക്കേണ്ടവരാണ് മാധ്യമങ്ങള്‍. അത് മനസിലാക്കി മാധ്യമങ്ങള്‍ തിരുത്തലുകള്‍ വരുത്തണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി ഒക്ടോബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച ലേഖനം 

മുഖ്യമന്ത്രിയുടെ പ്രതികരണം

നിങ്ങള്‍ ഗാന്ധി ജയന്തി ദിനത്തിലൊക്കെ കണ്ടില്ലേ? ചില കൂട്ടര്‍ എങ്ങനെയെല്ലാം നിലപാടുകള്‍ എടുത്തൂ എന്നുള്ളത്. ഗാന്ധിജിയെ എല്ലാവരും അനുസ്മരിക്കുന്നു. ആ അനുസ്മരണം ഒരു മാധ്യമത്തില്‍ വന്നത് ആര്‍എസ്എസിന്റെ തലവന്റെ ലേഖനത്തോടെയാണ്. നമുക്കറിയാലോ. എന്താ സ്ഥിതിയെന്ന്. അത്രയുമേ ഇപ്പോള്‍ പറയുന്നുള്ളൂ. അതിനപ്പുറത്തേക്ക് കടക്കുന്നില്ല. ഇങ്ങനെയെല്ലാമുള്ള, പാടില്ലാത്ത കാര്യങ്ങള്‍, ഗാന്ധിയെ സ്മരിക്കുമ്പോള്‍ ഗാന്ധി ഘാതകര്‍ക്ക് വലിയ തോതില്‍ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന അവസ്ഥ. എങ്ങനെ കഴിയുന്നൂ ഇത്. അതോ സ്വാതന്ത്ര്യ ദാഹികള്‍. പിടിയരിയടക്കം പിരിച്ചുകൊണ്ട് വളര്‍ത്തിയ ഒരു മാധ്യമം. അതിന്റെ പൈതൃകം ആലോചിക്കണ്ടേ. അതുകൊണ്ടാണ് പറയുന്നത് വഹിക്കുന്ന പങ്ക് കൃത്യമായി പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തി പോകുക എന്നത് ഇന്നത്തെ കാലത്ത് ഏതൊരു മാധ്യമവും ചെയ്യേണ്ട കാര്യമാണ്. എങ്കില്‍ മാത്രമേ ഇന്നത്തെ കാലം ആവശ്യപ്പെടുന്ന ധര്‍മ്മം ശരിയായി നിര്‍വ്വഹിക്കാനാകൂ. അല്ലെങ്കില്‍ പല തെറ്റിന്റേയും കൂടെ നില്‍ക്കേണ്ട അവസ്ഥയാണ് വന്നുചേരുക.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT