News n Views

ദാരിദ്ര്യം കുതിച്ചുയരുന്നെന്ന് പഠനം; കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മോഡി സര്‍ക്കാര്‍

THE CUE

രാജ്യത്ത് ദാരിദ്ര്യം കുതിച്ചുയരുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന കേന്ദ്ര ഏജന്‍സിയുടെ സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. 2017-18 കാലത്ത് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ ഉപഭോക്തൃ ധനവിനിയോഗ പഠനത്തിന് 'ഗുണനിലവാരം' ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം. സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ തീരുമാനിച്ചെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിര്‍വ്വഹണ മന്ത്രാലയം പ്രസ്താവനയിറക്കി.

ഡേറ്റാ ക്വാളിറ്റി പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ 2017-18 ഉപഭോക്തൃ ധനവിനിയോഗ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിടേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് 2020-21, 2021-22 കാലഘട്ടത്തില്‍ അടുത്ത സര്‍വ്വേ നടത്തും.
കേന്ദ്ര സര്‍ക്കാര്‍

ദാരിദ്ര്യവും അസമത്വവും കണ്ടെത്താന്‍ വേണ്ടിയാണ് ഉപഭോക്തൃ ധനവിനിയോഗ സര്‍വ്വേ നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധികാലമായ 2018-19, 2019-20ല്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വേ നടത്തില്ലെന്ന് ഇതോടെ ഉറപ്പായി. 2011-12 കാലത്താണ് മുന്‍പ് സര്‍വ്വേ നടത്തിയത്. രാജ്യത്തെ ദാരിദ്ര്യത്തേക്കുറിച്ച് പത്ത് വര്‍ഷത്തേക്ക് ഒരു കണക്കുകൂട്ടല്‍ പോലുമുണ്ടാകില്ലെന്നും ഇതോടെ വ്യക്തമായി.

ആദ്യമായാണ് ഇത്രയും വലിയ ഒരു പഠനം കേന്ദ്ര സര്‍ക്കാര്‍ ചവറ്റുകൊട്ടയില്‍ തള്ളുന്നത്.

രാജ്യത്തെ ഉപഭോക്തൃ ധനവിനിയോഗ ശേഷി കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഇടിഞ്ഞെന്ന് പഠനഫലം ചൂണ്ടിക്കാണിച്ചിരുന്നു. 2011-12ലേതിന് അപേക്ഷിച്ച് ശരാശരി മാസധനവിനിയോഗ ശേഷി 3.7 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് 'ആത്യന്തം ആശങ്കാജനകമാണെന്ന്' വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഭക്ഷ്യ ഉപഭോഗം 10 ശതമാനം ഇടിഞ്ഞത് രാജ്യത്ത് പോഷകാഹാരക്കുറവ് രൂക്ഷമാകുന്നതാണ് തെളിയിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

2017-18ല്‍ ഗ്രാമങ്ങളിലെ ധനവിനിയോഗം 8.8 ശതമാനം കുറഞ്ഞപ്പോള്‍ ആറ് വര്‍ഷത്തിനിടെ നഗരങ്ങളില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടായി. 2011-12ല്‍ ഭക്ഷണത്തിന് വേണ്ടി ഒരു വ്യക്തി മാസം ശരാശരി 643 രൂപ ചെലവാക്കിയിരുന്നത് 2017-18ല്‍ 580 ആയി. ജനങ്ങളുടെ ക്ഷേമം പരിഗണിക്കുമ്പോള്‍ ഗൗരവമേറിയ ഒന്നാണിതെന്ന് മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗം അഭിജിത് സെന്‍ പ്രതികരിച്ചു.

ഭക്ഷണത്തിന് വേണ്ടിയുള്ള ചെലവിലെ ഇടിവ്, പ്രത്യേകിച്ചും ഗ്രാമങ്ങളിലേത് പോഷകാഹാരക്കുറവ് രൂക്ഷമായി എന്നാണ് കാണിക്കുന്നത്. ദാരിദ്ര്യം വലിയ തോതില്‍ വര്‍ധിച്ചു എന്ന് തന്നെ പറയേണ്ടി വരും.
അഭിജിത് സെന്‍

2017-18ലെ ഗ്രാമീണ ഇന്ത്യയുടെ വസ്ത്രം, വിദ്യാഭ്യാസം, വാടക തുടങ്ങിയ ഭക്ഷ്യേതര ചെലവുകളില്‍ 7.6 ശതമാനം കുറവ് പഠനം രേഖപ്പെടുത്തുന്നു. 2011-12ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ നഗരങ്ങളില്‍ 3.8 ശതമാനം വര്‍ധനവ് കാണിക്കുന്നുണ്ട്.

ജൂലൈ 2017നും ജൂണ്‍ 2018നും ഇടയിലാണ് എന്‍എസ്ഒ സര്‍വ്വേ നടത്തിയത്. കഴിഞ്ഞ ജൂണ്‍ 19ന് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും ഉന്നതാധികാരികളുടെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് പുറത്തുവിടാതെ പിടിച്ചുവെയ്ക്കുകയായിരുന്നു. ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേഡിനാണ് സര്‍വ്വേ ഫലത്തിലെ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

ജിഡിപി വളര്‍ച്ചാ നിരക്ക് കൂട്ടിക്കാണിക്കാന്‍ മോഡി സര്‍ക്കാര്‍ അടിസ്ഥാന വര്‍ഷം മാറ്റുകയാണെന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷമായി 2017-18 കാലയളവ് സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവില്‍ 2011-12 വര്‍ഷം അടിസ്ഥാനമാക്കിയാണ് ജിഡിപി കണക്കാക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ അടിസ്ഥാന വര്‍ഷം മാറ്റണമെന്നാണ് നിബന്ധന. ഈ നിബന്ധനയുടെ പേരു പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ ജിഡിപി ബേസുള്ള വര്‍ഷം തെരഞ്ഞെടുക്കുന്നത്. അഞ്ച് വര്‍ഷത്തെ നിബന്ധനയനുസരിച്ച് നോക്കുകയാണെങ്കില്‍ സ്വാഭാവികമായും 2016-17 ആണ് ബേസ് ആയി വരേണ്ടത്. 2016-17 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായിരുന്നു. 2017-18ല്‍ നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച ആഘാതം മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ പിടിച്ചുലച്ചു. 7.2 ശതമാനമാണ് 2017-18ലെ ജിഡിപി വളര്‍ച്ചാ റേറ്റ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇറാൻ- യുഎസ്-ഇസ്രായേല്‍ സംഘർഷം, ഇറാന്റെ തിരിച്ചടി ഗള്‍ഫിലെ യുഎസ് താവളങ്ങളില്‍

BINGE WATCH GUARANTEED; മികച്ച പ്രതികരണവുമായി 'റോസ്ലിൻ'

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

SCROLL FOR NEXT