CAA Protest

‘പാകിസ്താനില്‍ പോ’; മീററ്റില്‍ അഞ്ച് സിഎഎ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട ദിവസം എസ്പി പറഞ്ഞത്; ബിജെപിവര്‍ഗീയ വിഷം കലര്‍ത്തിയെന്ന് പ്രിയങ്ക

THE CUE

മുസ്ലീംകള്‍ പാര്‍ക്കുന്ന പ്രദേശത്ത് ചെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പാകിസ്താനില്‍ പോകാന്‍ ആക്രോശിക്കുന്ന വീഡിയോ വിവാദത്തില്‍. പടിഞ്ഞാറന്‍ യുപിയിലെ മീററ്റില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട ഡിസംബര്‍ 20ന് മീററ്റ് എസ്പി ആളുകളെ ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടുങ്ങിയ ഒരു വഴിയില്‍ വെച്ച് വെള്ളത്തൊപ്പി ധരിച്ച കുറച്ചുപേരെ എസ്പി അഖിലേഷ് നാരായണ്‍ സിങ് തടഞ്ഞുനിര്‍ത്തുന്നു. 'നിങ്ങള്‍ എവിടെപ്പോകുകയാണ്, ഈ ഗലി ഞാന്‍ ശരിയാക്കിത്തരാം' എന്ന് പറയുന്നു. 'ഞങ്ങള്‍ നിസ്‌കരിക്കുക മാത്രമായിരുന്നു' എന്ന് മറുപടി.

അത് കുഴപ്പമില്ല, പക്ഷെ അണിഞ്ഞിരിക്കുന്ന ഈ കറുപ്പ്, നീല ബാഡ്ജുകള്‍ അണിഞ്ഞവരുണ്ടല്ലോ, അവരോട് പാകിസ്താനില്‍ പോകാന്‍ പറ, നിങ്ങള്‍ക്ക് ഇവിടെ താമസിക്കേണ്ടെങ്കില്‍ ഇവിടുന്ന് പോകണം. ഇവിടെ നിന്നുകൊണ്ട് മറ്റൊരു സ്ഥലത്തെ പുകഴ്ത്തുന്നോ?
മീററ്റ് എസ്പി

മുന്‍പോട്ട് നീങ്ങിയ ശേഷം എസ്പി തിരിച്ചെത്തി വീണ്ടും ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്.

എല്ലാ വീട്ടിലേയും ഓരോരോ ആണുങ്ങളേയും ഞാന്‍ ജയിലില്‍ ഇടും. എല്ലാവരേയും നശിപ്പിക്കും.
മീററ്റ് എസ്പി

പ്രതിഷേധക്കാര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതുകൊണ്ട് അത്തരത്തില്‍ പ്രതികരിച്ചു എന്നാണ് അഖിലേഷ് സിങ്ങിന്റെ ന്യായീകരണം. ചില പയ്യന്‍മാര്‍ ഞങ്ങളെ കണ്ടപ്പോള്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച ശേഷം ഓടി. അവരോടാണ് പാകിസ്താനില്‍ പോകാന്‍ പറഞ്ഞത്. 'സാമൂഹ്യ ദ്രോഹികളായ' ചെറുപ്പക്കാരെ യുപി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എസ് പി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 10ന് മീററ്റില്‍ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. മൊഹ്‌സിന്‍, ആസിഫ്, സഹീര്‍, ആലിം, ആസിഫ് (ഡല്‍ഹി) എന്നിവര്‍ക്കാണ് പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടമായത്. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു.

എസ്പിയുടെ വിദ്വേഷ പരാമര്‍ശം ചൂണ്ടിക്കാട്ടി ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ഒരു പൗരനോടും ഈ ഭാഷ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഒരു പ്രധാന പദവിയില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഉത്തരവാദിത്തം വര്‍ധിക്കുകയാണ് ചെയ്യുക. ഇന്ന് ഭരണഘടനാ പ്രതിജ്ഞയോട് ഉദ്യോഗസ്ഥര്‍ക്ക് ബഹുമാനമില്ലാത്തവിധം ബിജെപി സംവിധാനങ്ങളില്‍ വര്‍ഗീയ വിഷം കലര്‍ത്തിയെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു.

സിഎഎ പ്രക്ഷോഭത്തില്‍ ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടമായത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. യുപിയില്‍ ഡിസംബര്‍ 23 വരെ കൊല്ലപ്പെട്ടവരില്‍ 14 പേര്‍ മരിച്ചത് വെടിയേറ്റാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജ്‌നോറില്‍ ഒരാളെ കോണ്‍സ്റ്റബിള്‍ കൊലപ്പെടുത്തിയത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് യുപി പൊലീസ് പ്രതികരിച്ചിരുന്നു. ബിജ്‌നോറില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേര്‍ കസ്റ്റഡിമര്‍ദ്ദനത്തിന് ഇരയായെന്ന് ഹഫ്‌പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതായും കൊള്ളയടിക്കപ്പെട്ടതായും വാര്‍ത്തകളുണ്ട്. പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നത് യുപിയില്‍ തുടരുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT