News n Views

‘അംബേദ്കറുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നു’; സാമൂഹിക സുരക്ഷ ചട്ടം കരടിനെതിരെ ബിഎംഎസ്

THE CUE

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ സാമൂഹിക സുരക്ഷ ചട്ടം കരടിനെതിരെ കടുത്ത എതിര്‍പ്പുമായി സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ്. രാജ്യത്തെ തൊഴിലാളികളെ നിരാശരാക്കുന്നതാണ് കരട് നിര്‍ദേശമെന്നും അതിനാല്‍ ഇത് തള്ളിക്കളയുന്നതായും ബിഎംഎസ് ആവശ്യപ്പെട്ടു. നിലവിലെ എട്ടു സാമൂഹിക സുരക്ഷ നിയമങ്ങളുടെ ദുര്‍ബലപകര്‍പ്പാണ് പല നിര്‍ദേശങ്ങളും. വിവിധ തൊഴില്‍ നിയമങ്ങള്‍ക്ക് ചട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തിന് ഇത് എതിരാണ്. ലോകത്തെ ഏറ്റവും മികച്ച സുരക്ഷപദ്ധതികളിലൊന്നാണ് ഇഎസ്ഐ. ഇതില്‍ നിന്നും തൊഴിലാളികളെ അകറ്റാനും ഇപിഎസ് (എംപ്ലോയിസ് പെന്‍ഷന്‍ സ്‌കീം) പദ്ധതിയില്‍ നിന്നും എന്‍പിഎസിലേക്ക് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) മാറ്റാനുള്ള ഉദ്ദേശ്യമാണ് കേന്ദ്ര നീക്കത്തിന് പിന്നിലെന്നും ബിഎംഎസ് ചൂണ്ടിക്കാട്ടി.

മഹാനായ അംബേദ്കര്‍ ആവിഷ്‌കരിച്ചതാണ് ഇഎസ്ഐ, ഇപിഎഫ് തുടങ്ങിയ മഹത്തായ സുരക്ഷ പദ്ധതികള്‍. ഇക്കാര്യം സര്‍ക്കാര്‍ മറക്കരുത്.  
ബിഎംഎസ്  
ഈയിടെയാണ് തൊഴില്‍ മന്ത്രാലയംസാമൂഹിക സുരക്ഷ ചട്ടത്തിന്റെ നാലാം കരട് പ്രസിദ്ധീകരിച്ചത്.   

ഇപിഎസില്‍ നിന്നും എന്‍പിഎസിലേക്ക് മാറുന്നതോടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും തൊഴിലാളികള്‍ പുറത്താകും. പുതിയ നിയമപ്രകാരം ഉണ്ടാക്കുന്ന പദ്ധതിയില്‍ തൊഴിലാളികള്‍ ചേരണം. ഇപിഎഫ്, ഇഎസ്ഐ, ഗ്രാറ്റ്വിറ്റി, മെറ്റേണിറ്റി തുടങ്ങിയ എട്ടോളം നിയമങ്ങള്‍ ദുര്‍ബലമാക്കിക്കൊണ്ടാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ കരട്. നിയമങ്ങള്‍ ഇപ്പോള്‍ പേരിന് നിലനില്‍ക്കുമെങ്കിലും സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ പ്രകാരം ക്രമേണ ഇല്ലാതാകും.

പ്രൊവിഡന്റ് ഫണ്ടും ഇഎസ്ഐയും ലയിപ്പിക്കാനായിരുന്നു ബിജെപി സര്‍ക്കാര്‍ മുമ്പ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അതൊഴിവാക്കിയെങ്കിലും പ്രധാനപ്പെട്ട രണ്ട് ക്ഷേമനിയമങ്ങളും ഇല്ലാതാകുമെന്നാണ് ട്രേഡ് യൂണിയനുകളുടെ ആശങ്ക. എന്‍പിഎസിലേക്ക് മാറാന്‍ ഓപ്ഷനുള്ള വ്യവസ്ഥകളും, പദ്ധതിയിലേക്കുള്ള വിഹിതം പിടിക്കാന്‍ ശമ്പള പരിധിയും സര്‍ക്കാരാകും നിശ്ചയിക്കുക. ഓപ്ഷനായി അപേക്ഷ നല്‍കുന്നത് എന്നാണോ അന്നുമുതല്‍ പിഎഫ്, ഇപിഎസ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്ന് തൊഴിലാളി പുറത്തായതായി കണക്കാക്കും. പുതിയ വ്യവസ്ഥകളടങ്ങിയ ഇപിഎഫും പെന്‍ഷന്‍ പദ്ധതിയും നിലവില്‍ വരും.

ഇഎസ്ഐ പ്രകാരം നിലവിലുള്ള ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതാണ് സാമുഹിക സുരക്ഷ ചട്ടം കരടിലെ നിര്‍ദ്ദേശങ്ങള്‍. ഇഎസ്ഐയില്‍ നിന്നും വേണമെങ്കില്‍ തൊഴിലാളിക്ക് ഒഴിവായി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പദ്ധതികളിലേക്ക് മാറാമെന്നും കരടില്‍ പറയുന്നു. തികച്ചും തൊഴിലാളി വിരുദ്ധമായ സാമൂഹിക സുരക്ഷാ കോഡിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍ സജി നാരായണ്‍ വ്യക്തമാക്കി. ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ല. ഗ്രാറ്റ്വിറ്റി ലഭിക്കാന്‍ അഞ്ച് കൊല്ലം ജോലി ചെയ്യണമെന്ന വ്യവസ്ഥ മാറ്റി അത് ഒരു കൊല്ലമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT