ആത്മഹത്യ ചെയ്യാനാണ് തോന്നിയതെന്ന് തീവ്രവാദബന്ധം സംശയിച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട പ്രവാസി അബ്ദുള്‍ ഖാദര്‍ റഹീം. സ്വപ്‌നത്തില്‍ പോലും വിചാരിട്ടില്ലാത്ത കാര്യത്തിന് ഒരു ദിവസം കുറ്റവാളിയായപ്പോള്‍ ആത്മഹത്യ ചെയ്യാനാണ് ആദ്യം തോന്നിയത്. ഗാരേജില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉച്ചയ്ക്ക് ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞാണ് തന്റെ പേരും വാര്‍ത്തയും ടിവിയില്‍ വരുന്നത് അറിഞ്ഞത്. ഇത്ര വലിയൊരു കേസില്‍ പ്രതിയാകുമെന്ന് ഒരിക്കലും വിചാരിച്ചിട്ടുപോലുമില്ലെന്നും തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പറഞ്ഞു. മലയാള മനോരമയോടായിരുന്നു അബ്ദുള്‍ ഖാദറിന്റെ പ്രതികരണം.
കഴിഞ്ഞ 22-ാം തീയതി വീണ്ടും നാട്ടിലെത്തിയ ശേഷമാണ് ‘വലിയൊരു കുറ്റവാളിയാണെന്ന വിവരം അറിയുന്നത്. ഒരു ബുദ്ധിക്ക് ഒളിവില്‍ പോയിരുന്നെങ്കില്‍ ശരിക്കും കുറ്റവാളിയാക്കപ്പെടുമായിരുന്നു.അബ്ദുള്‍ ഖാദര്‍ റഹീം
സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് കോടതിയില്‍ ഹാജരായത്. ആ തീരുമാനം ശരിയായിരുന്നെന്ന് ഇപ്പോള്‍ മനസിലായി. മറ്റ് എവിടെയെങ്കിലും വെച്ച് അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെ ആകുമായിരുന്നില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്ക വഴി ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ തമിഴ്‌നാട്ടിലെത്തിയെന്നും കേരളം ലക്ഷ്യമിട്ട് ആക്രമണപദ്ധതി ആസൂത്രണം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ സഹായിച്ച ആളെന്ന് സംശയിക്കപ്പെട്ട അബ്ദുള്‍ ഖാദര്‍ റഹീം ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. വ്യക്തിവൈരാഗ്യമുള്ളവര്‍ തന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിവരമുപയോഗിച്ച് പരാതി നല്‍കിയതാണെന്ന് അബ്ദുള്‍ റഹീം പറയുന്നു.
ശനിയാഴ്ച്ച ഹൈക്കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് റഹീമിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. 24 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം റഹീമിനെ വിട്ടയച്ചു. ഇന്നലെ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച്് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായ അബ്ദുള്‍ ഖാദര്‍ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായി. എന്‍ഐഎ, ഐബി, റോ, തമിഴ്‌നാട് ക്യു ബ്രാഞ്ച് എന്നീ ഏജന്‍സികളാണ് ചോദ്യം ചെയ്തത്. മൊഴികളില്‍ സംശയമൊന്നും തോന്നാത്തതിനാലാണ് അബ്ദുള്‍ റഹീമിനെ വിട്ടയച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.