500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തെ വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സെൻട്രൽ സ്റ്റേഡിയത്തിന്റെ എൻട്രി പോയിന്റ് മുതൽ കൊവിഡ് പ്രോട്ടൊക്കോൾ ലംഘനമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. എൽ ഡി എഫ് നേതാക്കൾ എ കെ ജി സെന്ററിൽ നടത്തിയ കേക്ക് മുറിച്ചുള്ള ആഘോഷം തന്നെ കൊവിഡ് പ്രോട്ടോകോൾ ലംഘനമായിരുന്നു. എ കെ ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടൊക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാലിക്കും എന്ന് പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ശോഭ സുരേന്ദ്രൻ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ട്രിപ്പിൾ ലോക്ക്ഡൌൺ എന്ന അശാസ്ത്രീയ വിലക്ക് കൊണ്ട് ആംബുലൻസ് ഉൾപ്പടെയുള്ളവ കടന്നുപോകേണ്ട വഴികൾ കെട്ടിയടച്ച് ഉത്തരവിറക്കി, അതേ ജില്ലയിൽ 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിന് ഇരട്ടത്താപ്പ് എന്ന് പറഞ്ഞാൽ പോരാ. സെൻട്രൽ സ്റ്റേഡിയത്തിന്റെ എൻട്രി പോയിന്റ് മുതൽ കൊവിഡ് പ്രോട്ടൊക്കോൾ ലംഘനമുണ്ടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. എൽ ഡി എഫ് നേതാക്കൾ എ കെ ജി സെന്ററിൽ നടത്തിയ കേക്ക് മുറിച്ചുള്ള ആഘോഷം തന്നെ കൊവിഡ് പ്രോട്ടോകോൾ ലംഘനമായിരുന്നു.
അപ്പോൾ പിന്നെ എ കെ ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടൊക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാലിക്കും എന്ന് പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്? മനുഷ്യ ജീവനേക്കാൾ പ്രകടനപരതയ്ക്ക് എന്നല്ല ഒന്നിനും പ്രാധാന്യമില്ല എന്ന് കൊവിഡ് അനുഭവത്തിൽ നിന്നെങ്കിലും പഠിക്കണമായിരുന്നു, മിസ്റ്റർ പിണറായി.