Around us

ആലഞ്ചേരിക്കെതിരെ ഇരുന്നൂറിലേറെ വൈദികര്‍, അതിരൂപത അധാര്‍മ്മികളുടെ കേന്ദ്രമെന്ന് വിമര്‍ശനം

THE CUE

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി രൂപതയുടെ പൂര്‍ണ്ണ ഭരണചുമതലയിലേക്ക് തിരികെ കൊണ്ടുവന്നതിലുണ്ടായ ഭിന്നത പൊട്ടിത്തെറിയിലേക്ക്. അങ്കമാലി അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റ് ആര്‍ച്ച് ബിഷപ്പ് വേണമെന്നാണ് വിമത വിഭാഗം വൈദികരുടെ ആവശ്യം. ആകെയുള്ള 461 വൈദികരില്‍ 250ലേറെ പേരാണ് ആവശ്യമുന്നയിച്ചത്. ഭൂമിയിടപാടും അഴിമതിയും ആരോപിച്ചാണ് ഒരു വിഭാഗം വൈദികര്‍ നേരത്തെ തന്നെ മാര്‍ ആലഞ്ചേരിക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നത്.

കര്‍ദ്ദിനാളിനെതിരായി ഭൂമി ഇടപാടില്‍ നിലപാടെടുത്ത സഹായ മെത്രാന്‍മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. ഭൂമിയിടപാട് കേസുകളിലും സാമ്പത്തിക തിരിമറി കേസുകളിലും പ്രതിപ്പട്ടികയില്‍ ഉള്ള ആര്‍ച്ച് ബിഷപ്പിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പ്രഖ്യാപിച്ച വൈദികരാണ് കടുത്ത തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

കാനോനിക നിയമം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ലംഘിച്ചു. കൊച്ചി റിന്യൂവല്‍ സെന്ററില്‍ വിമത വിഭാഗം വൈദികര്‍ പ്രാര്‍ത്ഥനാ സംഗമം നടത്തി. ശിക്ഷാ നടപടികള്‍ തിരുത്താനും ആലഞ്ചേരിയെ തിരികെ ചുമതലയില്‍ എത്തിച്ചത് പുനരാചോലിക്കാനും സിനഡിന് കത്ത് നല്‍കാനാണ് ഇവരുടെ തീരുമാനം.

ഭൂമിയിടപാടില്‍ നടന്ന പിഴവുകളെയും അഴിമതിയെയും കുറിച്ചുളള ഡോ ജോസഫ് ഇഞ്ചോടി റിപ്പോര്‍ട്ടും കെപിഎംജി റിപ്പോര്‍ട്ടും പുറത്തുവിടണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. നേരത്തെ ആലുവ ചുണങ്ങുംവേലിയില്‍ ചേര്‍ന്ന വൈദിക യോഗം പാസാക്കിയ പ്രമേയത്തിലും

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്ന സാഹചര്യത്തില്‍ മാത്രമേ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ നേതൃത്വത്തെ അംഗീകരിക്കാനാകൂ എന്ന് വൈദികര്‍ നിലപാട് അറിയിച്ചിരുന്നു. അതിരൂപത അധാര്‍മികളുടെ കൂടാരമായിരിക്കുകയാണെന്നും മെത്രാന്‍മാര്‍ക്കെതിരെയോ വൈദികര്‍ക്കെതിരെയോ കള്ളക്കേസുണ്ടായാല്‍ പ്രതിഷേധം വിപുലീകരിച്ച് തെരുവില്‍ ഇറങ്ങുമെന്നും വൈദികര്‍ പറയുന്നു. ആലഞ്ചേരിക്ക് ആര്‍ച്ച് ബിഷപ്പ് പദവി കുടുംബസ്വത്തായി ലഭിച്ചതല്ല. ആലഞ്ചേരിക്കെതിരായ ആരോപണങ്ങളില്‍ വസ്തുത പുറത്തുവരുന്നത് വരെ അജപാലന ചുമതല സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പൊലിത്തയെ ഏല്‍പ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

വത്തിക്കാന്റെ അംഗീകാരത്തോടെയാണ് സഹായമെത്രാന്‍മാര്‍ക്ക് എതിരെ നടപടി എടുത്തത് എന്ന് പറയുന്നതല്ലാതെ രേഖകള്‍ പുറത്തുവിടുന്നില്ല. സഹായമെത്രാന്‍മാരെ ഒഴിവാക്കിയത് ആലഞ്ചേരിയുടെ പ്രതികാര നടപടിയാണ്. അതിരൂപതയ്ക്കുള്ള വിഹിതം ഇടവകകളില്‍ നിന്ന് തടയാനും ഇവര്‍ ആലോചിക്കുന്നുണ്ട്. അതിരൂപതയെ മൂന്നായി വിഭജിക്കാനുള്ള നീക്കം അംഗീകരിക്കില്ല. അയോഗ്യരായ നിരവധി പേര്‍ സഭയുടെ തലപ്പത്ത് കയറിപ്പറ്റിയിട്ടുണ്ട്. അധാര്‍മ്മികള്‍ക്ക് പകരം തങ്ങളെ വിമതന്‍മാരായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതില്‍ വേദനയുണ്ടെന്നും ഫാദര്‍ ജോബി മാപ്രക്കാവില്‍. ബുധനാഴ്ച മുതല്‍ ഇടവകകളില്‍ പ്രമേയം പാസാക്കാനാണ് ഇവരുടെ തീരുമാനം. പ്രമേയം മാര്‍പ്പാപ്പയ്ക്കും, സിബിസിഐയ്ക്കും അയക്കാനാണ് ഇവരുടെ തീരുമാനം.

അധികാരമേറ്റെടുക്കാന്‍ പോലീസ് സഹായം തേടിയത് വത്തിക്കാന്‍ ആവശ്യപ്പെട്ടാണോ ഇതാണോ ആഗോള കത്തോലിക്കാ സഭയുടെ രീതികള്‍ എന്നും വൈദികര്‍

നേരത്തെ ചോദിച്ചിരുന്നു.മാര്‍പ്പാപ്പയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അവസരം നല്‍കാത്തത് ഇവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണെന്നാണ് വൈദികരുടെ അഭിപ്രായം.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT