Around us

കവയിത്രി സുഗതകുമാരി അന്തരിച്ചു

മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. 10.52 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. ഇന്നലെ വൈകീട്ട് ഹൃദയാഘാതമുണ്ടായി. വൃക്കകളുടെ പ്രവര്‍ത്തനവും താളം തെറ്റിയിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലായിരിക്കും സംസ്‌കാരം.

ഓര്‍മ്മയ്ക്കായി ആല്‍മരം മതി, അത് നടേണ്ടത് എവിടെയെന്നും അവര്‍ ഒസ്യത്തില്‍ എഴുതിവെച്ചിരുന്നു. പക്ഷികള്‍ക്ക് വന്നിരിക്കാനും പഴങ്ങള്‍ കഴിക്കാനുമുള്ള തണല്‍മരം. ജീവിച്ചിരിക്കുമ്പോള്‍ ഒരുപാട് ജീവിതങ്ങള്‍ക്ക് അഭയമായിരുന്നത് പോലെ തന്നെ. മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്നും ഒന്നര വര്‍ഷം മുമ്പ് മലയാളികളോടായി സുഗതകുമാരി ടീച്ചര്‍ പറഞ്ഞിരുന്നു. കാടും മലയും ഇല്ലാതായെന്നും വായു പോലും മലിനപ്പെട്ടെന്നും മഹാരോഗങ്ങള്‍ പടരുന്നുവെന്നും ആശങ്കപ്പെട്ട സുഗതകുമാരി ലോകം കീഴടക്കിയ മഹാമാരിയുടെ ഇരകളിലൊരാളായി.

1934 ജനുവരി 22നായിരുന്നു സുഗതകുമാരിയുടെ ജനനം. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വി.കെ.കാര്‍ത്യായനി അമ്മയുടെയും മകളായിരുന്നു. എഴുത്തില്‍ മാത്രമായി ഒതുങ്ങാതെ പരിസ്ഥിതിക്കും വേദനിക്കുന്നവര്‍ക്കുമായി നിരന്തരം ശബ്ദിച്ചു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭത്തിലൂടെ കേരളത്തിലെ പരിസ്ഥിതി സമരങ്ങളിലെ സജീവ സാന്നിധ്യമായി സുഗതകുമാരി.

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്കുമായി സംരക്ഷണ കേന്ദ്രങ്ങളൊരുക്കി. സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.എഴുത്തിലും കാടും മണ്ണും വെള്ളവും പെണ്ണും പ്രമേയമായി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത നിരന്തരം ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. പാരിസ്ഥിതിക-സ്ത്രീവാദത്തില്‍ തന്റെതായ വഴിയുണ്ടായിരുന്നു സുഗതകുമാരിക്ക്. മലയാളത്തിലെ കാല്‍പനിക കവിതയുടെ മുഖങ്ങളിലൊന്നായിരുന്ന സുഗതകുമാരിക്ക് പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

റമദാന്‍: യുഎഇയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും

വീണ്ടും ചിരി വിരുന്നുമായി ഷറഫുദ്ദീൻ, നായികയായി കല്യാണി പണിക്കർ; 'മധുവിധു' മെയ് 1ന്

യുഎഇ ദേശീയ ടീമിലേക്കുളള പുതുതലമുറയെ വാർത്തെടുക്കുക ലക്ഷ്യം: റോബിന്‍ സിങ്

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഡർബിയുടെ ടീസർ റിലീസായി, ചിത്രം മാർച്ച് 27ന് തിയറ്ററിലേക്ക്

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

SCROLL FOR NEXT