മാപ്പ് പറഞ്ഞാല്‍ കേസാക്കില്ലെന്ന് പൊലീസുകാര്‍ പറഞ്ഞു, സ്ത്രീപീഡനം പോലെയൊരു മാനംകെട്ട കേസില്‍പ്പെടാതിരിക്കാന്‍ എന്റെ അമ്മയോട് മാപ്പ് പറയുന്നത് പോലെ മാപ്പ് പറയാമെന്ന് പൊലീസ് സ്റ്റേഷനില്‍ വെച്ച് അവരോട് പറഞ്ഞു. അമ്മയോട് തെറ്റ് ചെയ്താലും ഇല്ലെങ്കിലും മാപ്പ് പറയുന്നത് കൊണ്ട് നമ്മള്‍ വിഷമിക്കേണ്ട ആവശ്യമില്ലല്ലോ. ആ രീതിയില്‍ ഞാന്‍ ആ സ്ത്രീയോട് മാപ്പ് പറഞ്ഞു. ഈ മൂന്നുനാലും ദിവസം കൊണ്ട് ചില്ലറ മാനസികപീഡനമല്ല ഞാന്‍ അനുഭവിച്ചത്. കൊലപാതകവും മോഷണവും പോലെയല്ല സ്ത്രീപീഡനം. ഞാനത് ചെയ്തിട്ടില്ലെന്ന് പറഞ്ഞാലും ആളുകള്‍ വിശ്വസിക്കണമെന്നില്ല. എനിക്ക് പക്ഷെ എന്റെ നിരപരാധിത്വം തെളിയിച്ചേ പറ്റൂ. പക്ഷെ അതുവരെ കാത്തിരിക്കുമ്പോഴേക്കും നഷ്ടമാകുന്നത് എന്റെ ആത്മാഭിമാനമാണ്. വേറെ ഒരു ചെറുപ്പക്കാരനും ഈ ഗതി ഉണ്ടാകാതിരിക്കട്ടെ.
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസില്‍ ജനറല്‍ സീറ്റില്‍ അടുത്തിരുന്നതിന് യുവതിയുടെ പരാതിയില്‍ ബസില്‍ നിന്ന് ഹൈവേ പൊലീസ് യുവാവിനെ പിടിച്ചുകൊണ്ട് പോയത് തിങ്കളാഴ്ചയാണ്. ആ യുവാവിന്റെ വാക്കുകളാണിിത്. ബസിലെ യാത്രക്കാര്‍ സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തി യുവാവിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് വാര്‍ത്ത ചര്‍ച്ചയായത്. പൊലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നെങ്കിലും യുവാവിനെതിരെ കേസുണ്ടായില്ല. യുവതിയും ഭര്‍ത്താവും പറഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ എത്താതിരിക്കുകയായിരുന്നു. പക്ഷേ മനുപ്രസാദ് എന്ന അമ്പലപ്പുഴക്കാരന്‍ മൂന്ന് നാല് ദിവസം കൊണ്ട് താന്‍ അനുഭവിച്ച മാനസിക പീഡനം ചെറുതല്ലെന്ന് പറയുന്നു. മനോരമ ഓണ്‍ലൈനോടാണ് മനുപ്രസാദിന്റെ പ്രതികരണം
ബസില്‍ ജനറല്‍ സീറ്റില്‍ യുവതിക്ക് അടുത്തിരുന്നതോടെ തന്നോട് അനുവാദം ചോദിക്കാതെ അടുത്തിരുന്നു എന്ന് പറഞ്ഞവര്‍ ദേഷ്യപ്പെട്ടെന്നും ചാടിയെഴുന്നേറ്റ് ബസില്‍ മാറി നിന്നെന്നും മനുപ്രസാദ് പറയുന്നു. യുവതിയുടെ പ്രതികരണം കണ്ട് അവനെന്തെങ്കിലും ചെയ്‌തോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടിയെന്ന് യാത്രക്കാര്‍ ലൈവ് വീഡിയോയില്‍ പറയുന്നുമുണ്ട്.
സ്വകാര്യ മാര്‍ക്കറ്റിംഗ് കമ്പനി ജീവനക്കാരനായ മനുപ്രസാദ് ജോലി കഴിഞ്ഞ് ചങ്ങന്‍കുളങ്ങരയില്‍ നിന്നാണ് ആലപ്പുഴ ഫാസ്റ്റില്‍ കയറുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് തന്റെ മുട്ടിന്റെ ചിരട്ടയ്ക്ക് പരുക്ക് പറ്റിയിട്ടുള്ളതിനാല്‍് മിക്കവാറും താന്‍ ബസില്‍ വാതിലിനു പിന്നിലുള്ള സീറ്റിലാണ് കാലുനീട്ടിവയ്ക്കാനുള്ള സൗകര്യത്തിനായി ഇരിക്കാറുള്ളതെന്നും മനുപ്രസാദ് പറയുന്നു. മനുപ്രസാദിന്റെ വാക്കുകളില്‍ സംഭവം ഇങ്ങനെയാണ്.
ജോലി കഴിഞ്ഞ് ചങ്ങന്‍കുളങ്ങരയില്‍ നിന്നാണ് ആലപ്പുഴ ഫാസ്റ്റില്‍ കയറുന്നത്. ആദ്യം സീറ്റ് കിട്ടിയില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ മുന്‍വശത്തെ വാതിലിന് പുറകിലുള്ള സീറ്റില്‍ ഇടതുവശത്ത് ഇരുന്ന പെണ്‍കുട്ടി ഇറങ്ങി. സീറ്റൊഴിഞ്ഞത് കണ്ടപ്പോള്‍ ഞാന്‍ അവിടെയിരുന്നു. എന്റെ അടുത്തിരുന്ന സ്ത്രീയുടെ ഷാള്‍ ഞാനിരുന്ന സീറ്റിലേക്ക് കിടപ്പുണ്ടായിരുന്നു. അവരെ അത് ചൂണ്ടികാണിച്ച് മാറ്റിയശേഷമാണ് അവിടെ ഇരുന്നത്.ഞാന്‍ ഇരുന്ന ഉടന്‍ ആ സ്ത്രീ എന്നോട് ദേഷ്യപ്പെട്ട് ചാടിയെഴുന്നേറ്റ് അപ്പുറത്ത് പോയി നിന്നു. എന്തിനാണ് അവര്‍ ദേഷ്യപ്പെടുന്നതെന്ന് എനിക്ക് മനസിലായില്ല. അവരങ്ങനെ നില്‍ക്കുന്നത് കണ്ടപ്പോള്‍ പിന്നിലെ സീറ്റിലിരിക്കുന്ന ചേച്ചി എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. അവരോടും ഇവര്‍ ദേഷ്യപ്പെട്ടു. ഞാന്‍ കാര്യം തിരക്കിയപ്പോള്‍ അനുവാദം വാങ്ങിക്കാതെയാണ് അവരുടെ അടുത്ത് ജനറല്‍ സീറ്റില്‍ ഇരുന്നതെന്ന് പറഞ്ഞു. ഇത് കേട്ട് മറ്റൊരു സ്ത്രീ ഇത്രയും സ്ത്രീകള്‍ ഇവിടെ നില്‍ക്കുമ്പോള്‍ ഇരിക്കുന്നത് ശരിയാണോയെന്ന് ചോദിച്ചു. ഞാനവരോട് ഇത് ജനറല്‍ സീറ്റാണെന്നും ഇവിടെ ആര്‍ക്കുവേണമെങ്കിലും ഇരിക്കാമെന്നും പറഞ്ഞു. ഇതുകേട്ട് മറ്റുയാത്രക്കാരും ശരിവച്ചു. ഞാന്‍ പറയുന്നത് കേട്ട് പരാതിക്കാരിയായ സ്ത്രീ എന്നോട് പിന്നെയും തട്ടിക്കയറി.
പരാതിക്കാരിയായ സ്ത്രീ അവരുടെ ഭര്‍ത്താവിനെ വിളിച്ചുവെന്നും കായംകുളം ബസ്സ്റ്റാന്‍ഡില്‍ ഭര്‍ത്താവെത്തി വണ്ടി തടഞ്ഞുവെന്നും മനു പറയുന്നു. പൊലീസുകാരനായ യുവതിയുടെ ഭര്‍ത്താവ് ആ അധികാരത്തിന്റെ പേരില്‍ കുറേ അസഭ്യം പറയുകയും ചെയ്‌തെന്നും ഡ്രൈവര്‍ ഇത് എതിര്‍ത്തപ്പോള്‍ വണ്ടി ബസിന് വട്ടംനിര്‍ത്തി തടഞ്ഞുവെന്നും മനുപ്രസാദ് പറയുന്നു.
ഇതോടെയാണ് യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. എല്ലാവരും എതിര്‍ത്തപ്പോള്‍ വണ്ടി മാറ്റിയെന്നും എന്നാല്‍ ഹരിപ്പാട് ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഹൈവേ പൊലീസെത്തി വണ്ടി തടഞ്ഞ് തന്നെ കസ്റ്റഡിയിലെടുക്കാനെത്തിയെന്നും യുവാവ് പറയുന്നു.
എന്നെ കസ്റ്റഡിയില്‍ എടുക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമെല്ലാം പ്രതികരിച്ചു. എന്നെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവര്‍ പൊലീസിനെ തടഞ്ഞു. കൊണ്ടുപോകണമെങ്കില്‍ വണ്ടിയുള്‍പ്പടെ സ്റ്റേഷനിലേക്ക് വരാമെന്നായി. മുകളില്‍ നിന്നുള്ള ഉത്തരവാണ് നടപ്പിലാക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ക്കും കൂടി ഈ പ്രശ്‌നം കാരണം ബുദ്ധിമുട്ട് ഉണ്ടാകേണ്ടെന്ന് കരുതി കണ്ടക്ടറോട് പൊലീസിനൊപ്പം പൊയ്‌ക്കോളാമെന്ന് ഞാന്‍ പറഞ്ഞു. എന്നെ യാതൊരുവിധത്തിലും മാനസികവും ശാരീരികവുമായി പീഡിപ്പിക്കില്ലെന്ന് യാത്രക്കാരോട് വാക്ക് നല്‍കിയിട്ടാണ് അവര്‍ എന്നെ കൊണ്ടുപോയത്.
പൊലീസ് വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്നും പരാതി കായംകുളം സ്റ്റേഷനിലായത് കൊണ്ട് ഹരിപ്പാട് നിന്നും അങ്ങോട്ടേക്ക് കൊണ്ടുപോയി എന്നും മനു വ്യക്തമാക്കുന്നു. അവിടെ പരാതിക്കാരിയായ സ്ത്രീയും ഭര്‍ത്താവും എത്തിയിരുന്നു മാപ്പ് പറഞ്ഞാല്‍ കേസ് ആക്കില്ലെന്ന് പൊലീസുകാര്‍ പറഞ്ഞതോടെ തെറ്റ് ഒന്നും ചെയ്തിട്ടില്ലെങ്കിലും മാപ്പ് പറയാന്‍ തയ്യാറാകുകയായിരുന്നു എന്നും മനുപ്രസാദ് പറയുന്നു.
മുരളീകൃഷ്ണന്‍ എന്ന യുവാവാണ് യാത്രക്കാരുടെ പ്രതികരണം അടക്കം വീഡിയോ ലൈവ് ചെയ്തത്. മനുപ്രസാദിന് സഹായകമായതും യാത്രക്കാരന്റെ ഈ ഇടപെടലാണ്.
പൊലീസ് ചൊവ്വാഴ്ച ഹാജരാകണമെന്ന് പറഞ്ഞാണ് മനുവിനെ വിട്ടത്. ചൊവ്വാഴ്ച മനുപ്രസാദ് എത്തിയെങ്കിലും പരാതിക്കാരി എത്തിയല്ല. ഡിവൈഎസ്പിയെ കണ്ട് ലൈവ് വീഡിയോയും കാണിച്ചാണ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഈ യുവാവ് നെട്ടോട്ടമോടിയത്. എന്തെങ്കിലും ഉണ്ടായാല്‍ സ്‌റ്റേഷനിലെത്തിയാല്‍ മതിയെന്ന് പറഞ്ഞാണ് പൊലീസ് ഇപ്പോള്‍ മനുപ്രസാദിനെ വിട്ടയച്ചിരിക്കുന്നത്.