Around us

കല്ലട പെര്‍മിറ്റ് റദ്ദാക്കല്‍ നീളും, നിയമോപദേശം തേടാന്‍ തൃശൂര്‍ കളക്ടര്‍ വിളിച്ച ആര്‍ടിഎ യോഗത്തില്‍ തീരുമാനം

THE CUE

യാത്രക്കാരെ മര്‍ദ്ദിക്കുകയും യുവതിക്ക് നേരെ പീഡന ശ്രമമുണ്ടാകുകയും ചെയ്ത കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടി ഉടനുണ്ടാവില്ല. തൃശൂര്‍ കളക്ടര്‍ ടിവി അനുപമ വിളിച്ചു ചേര്‍ത്ത റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) യോഗത്തില്‍ നിയമോപദേശം തേടാമെന്ന നിര്‍ദേശമാണ് ഉണ്ടായത്. പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച ആര്‍ടിഎ യോഗം കല്ലട മാനേജ്‌മെന്റിന് പറയാനുള്ളതും കേട്ട ശേഷമാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.

പെര്‍മിറ്റ് റദ്ദാക്കരുതെന്നും യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും കല്ലട മാനേജ്‌മെന്റ് യോഗത്തില്‍ പറഞ്ഞു. യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ പുറത്താക്കിയെന്നും ഇവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തെന്നും മാനേജ്‌മെന്റ് പ്രതിനിധി ചൂണ്ടിക്കാണിച്ചു. ഇത്രയും നടപടിക്ക് ശേഷം ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ശരിയല്ലെന്നും നിയമപരമായ പ്രശ്‌നം കൂടി ഉണ്ടെന്നും കല്ലട അഭിഭാഷകന്‍ ആര്‍ടിഎ അതോറിറ്റിയെ അറിയിച്ചു.

ഉടനടി ഉണ്ടാകുന്ന നടപടി കോടതിയിലെത്തിയാല്‍ പറഞ്ഞുനില്‍ക്കാന്‍ കൃത്യമായി കഴിയണമെന്നും അതിനായി നിയമോപദേശം തേടിയ ശേഷം നടപടി മതിയെന്നാണ് യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തത്. ഇതോടെയാണ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.

നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇരിങ്ങാലക്കുടയിലെ ജോയിന്റ് ആര്‍ടിഒ ആണ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതിക്ക് ശേഷം മതി നടപടിയെന്ന് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് തൃശൂര്‍ കളക്ടര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം വിളിച്ചത്.

യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ജീവനക്കാരുടെ കേസ് കോടതിയുടെ പരിഗണനയിലാണെന്നത് കൂടി കണക്കിലെടുത്താണ് നിയമോപദേശം തേടിയ ശേഷം നടപടി മതിയെന്ന തീരുമാനത്തിന് പിന്നില്‍.

ഏപ്രില്‍ 20 ന് രാത്രിയിലാണ് ബാംഗ്ലൂരിലേക്കുള്ള രണ്ട് വിദ്യാര്‍ത്ഥികളെ സുരേഷ് കല്ലട ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് എറണാകുളം നഗരത്തിലിട്ട് വളഞ്ഞിട്ടാക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ബസ്സിന്റെ പേര്‍മിറ്റ് റദ്ദാക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ രണ്ട് മാസത്തിനിടെ കല്ലടയ്ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും മോട്ടോര്‍ വാഹനവകുപ്പ് കൈയ്യും കെട്ടി നിന്നതും വിമര്‍ശനത്തിനിടയാക്കി. ഏറ്റവുമൊടുവില്‍ ഒരു യുവതിക്ക് നേരെ ജീവനക്കാരനില്‍ നിന്ന് പീഡനശ്രമമുണ്ടായി. വാഹനം അശ്രദ്ധമായോടിച്ച് മറ്റൊരു ബസ്സിലെ യാത്രക്കാരന്റെ തുടയെല്ലൊടിച്ചെന്നും പരാതി ഉയര്‍ന്നു. പഴയ പരാതിയില്‍ പെര്‍മിറ്റ് റദ്ദാക്കിയിട്ടില്ലെന്ന വിവരം ഇതിന് പിന്നാലെ പുറത്തായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മെല്ലപ്പോക്ക് വിവാദത്തിലായത്. ഇതേ തുടര്‍ന്നാണ് കളക്ടര്‍ ആര്‍ടിഎ യോഗം വിളിപ്പിച്ചത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT