Around us

‘കലാപം കത്തുമ്പോള്‍ വിവാഹം മുടങ്ങുമെന്ന് ഭയന്നു’ ; മുസ്ലിം അയല്‍ക്കാരുടെ കാവലില്‍ സാവിത്രിക്ക് മംഗല്യം

THE CUE

ഡല്‍ഹിയില്‍ കലാപം കത്തി പടരുമ്പോള്‍ ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവല്‍ നിന്ന് മുസ്ലീം അയല്‍ക്കാര്‍. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ് ബാഗിലായിരുന്നു സംഭവം. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് ഇത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതോടെയാണ് കലാപം ആരംഭിച്ചത്. ഇതോടെ തന്റെ വിവാഹം മുടങ്ങുമെന്നാണ് കരുതിയതെന്നും എന്നാല്‍ അയല്‍ക്കാരായ മുസ്ലീം സഹോദരങ്ങള്‍ രക്ഷകരായെത്തുകയായിരുന്നുവെന്നും 23കാരിയായ സാവിത്രി പ്രസാദ് പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെബ്രുവരി 26നായിരുന്നു സാവിത്രിയുടെ വിവാഹം, അയല്‍ക്കാരുടെ സഹകരണം കൊണ്ടാണ് വിവാഹം നടന്നതെന്ന് സാവിത്രിയുടെ പിതാവ് ഭോദയ് പ്രസാദ് റോയിട്ടേര്‍സിനോട് പറഞ്ഞു. 'യുദ്ധഭൂമി പോലെയായിരുന്നു ഞങ്ങളുടെ പ്രദേശം. വീടിനു മുകളില്‍ കയറി നോക്കിയപ്പോള്‍ പുക മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. അത് ശരിക്കും ഭീകരമായിരുന്നു. ഇതുവരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. മുസ്ലീങ്ങള്‍-ഹിന്ദുക്കള്‍ എന്ന് ഒരു വേര്‍ തിരിവുമുണ്ടായിട്ടില്ല. ആരാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലെന്ന് അറിയില്ല, അവര്‍ എന്റെ അയല്‍ക്കാരല്ല. ഞാനും എന്റെ അയല്‍ക്കാരും തമ്മില്‍ ഒരു ശത്രുതയുമില്ല.' -ഭോദയ് പ്രസാദ് പറഞ്ഞു.

ചൊവ്വാഴ്ച വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം നടന്നു, അടുത്ത ദിവസം പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ലെന്ന് സാവിത്രി പറയുന്നു. സാവിത്രിയുടെയും വീട്ടുകാരുടെയും വിഷമം കണ്ട് തങ്ങള്‍ തന്നെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. 'സന്തോഷമായിരിക്കേണ്ട സമയത്ത്, മകള്‍ വിഷമിച്ചിരിക്കുന്നതും കരയുന്നതും ആര്‍ക്കാണ് സഹിക്കാനാകുക', സാവിത്രിയുടെ അയല്‍ക്കാരി സമീന ബീഗം ചോദിക്കുന്നു.

വരനെയും കുടുംബത്തെയും സുരക്ഷിതമായി വീട്ടിലെത്തിച്ചതും സാവിത്രിയുടെ അയല്‍ക്കാരായിരുന്നു. ഹിന്ദു സഹോദരങ്ങളുമായി തങ്ങള്‍ സമാധാനത്തോടെയാണ് ഇവിടെ കഴിഞ്ഞിരുന്നത്. അവര്‍ക്ക് എല്ലാ സഹായത്തിനുമായി തങ്ങളുണ്ടാകുമെന്നും പ്രദേശവാസിയായ ആമില്‍ മാലിക് പറഞ്ഞു. കലാപം മൂലം ബന്ധുക്കള്‍ക്ക് വിവാഹ ചടങ്ങില്‍ എത്താനായില്ല, പക്ഷെ എല്ലാത്തിനുമായി തങ്ങളുടെ മുസ്ലീം സഹോദരങ്ങളുണ്ടായിരുന്നുവെന്നാണ് സാവിത്രിയുടെ പിതാവ് ചടങ്ങിന് ശേഷം പറഞ്ഞത്.

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

SCROLL FOR NEXT