Around us

സജി ചെറിയാനെ എം.എല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ല: ഹൈക്കോടതി

ഭരണഘടനയ്‌ക്കെതിരായ പ്രസംഗത്തില്‍ മുന്‍ മന്ത്രി സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. സത്യപ്രതിജ്ഞ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാന്‍ ആകില്ല. ഹര്‍ജി തള്ളണമെന്നും അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടു.

നിയമ പ്രശ്‌നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ജിയോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഓഗസ്റ്റ് 2ന് വീണ്ടും പരിഗണിക്കും.

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എം.എല്‍.എയായി തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി. ബിജുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരന്റെ വാദങ്ങള്‍ സാധൂകരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കാല ഉത്തരവുകള്‍ അനുബന്ധ രേഖകള്‍ എന്നിവ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന് എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കാന്‍ നിയമപരമായി സാധിക്കില്ലെന്നായിരുന്നു എ.ജി കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ സംസാരിച്ചത്.

ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. ഗുണമെന്ന് പറയാന്‍ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം എന്നെല്ലാം എഴുതി വെച്ചിട്ടുണ്ട് എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഭരണഘടനയാണിതെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.

ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്ന സ്ഥിതിയില്ലെന്നും കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാകുക എന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ എന്നും സജി ചെറിയാന്‍ ചോദിച്ചു.

നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT