Around us

ദിലീപ് സ്വയം രാജിവെച്ചതല്ല, മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്; പുറത്തുപോയ നടിമാരുടെ രാജി അംഗീകരിച്ചുവെന്നും അമ്മയുടെ സംഘടനാ റിപ്പോര്‍ട്ട്   

THE CUE

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് താരസംഘടനയായ അമ്മയ്ക്ക് രാജിക്കത്ത് നല്‍കിയത് പ്രസിഡന്റ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. സ്വമേധയാ രാജിവെയ്ക്കുകയായിരുന്നു എന്ന ദീലീപിന്റെയും അമ്മ സെക്രട്ടറി സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെയും നിലപാടിനെ വിപരീതമാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തില്‍ നടി ഊര്‍മിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉന്നയിച്ചതെന്നും ഐകകണ്‌ഠ്യേന കയ്യടിച്ചാണു തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ സ്വയം പുറത്തു പോയതാണെന്നായിരുന്നു ദിലീപിന്റെ വാദം. ഇതിനെ സിദ്ദിഖ് പിന്തുണക്കുകയും ചെയ്തിരുന്നു.

സംഘടനയില്‍ നിന്ന് രാജിവെച്ച നാല് നടിമാരുടെയും രാജി അംഗീകരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി നിര്‍വാഹക സമിതി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഏതെല്ലാം വിഷയത്തെ സംബന്ധിച്ചാണെന്ന് പറയുന്നില്ല.

ഇന്നലെ കൊച്ചിയില്‍ നടന്ന അമ്മയുടെ ഇരുപത്തിയഞ്ചാം ജനറല്‍ ബോഡിയില്‍ ഭരണഘടനാ ഭേദഗതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി മരവിപ്പിച്ചിരുന്നു. രാജി വച്ച നടിമാരെ അപേക്ഷാ ഫീസ് പോലും വാങ്ങാതെ തിരിച്ചെടുക്കണമെന്ന് ജനറല്‍ ബോഡി യോഗത്തില്‍ മമ്മൂട്ടി ആവശ്യപ്പെട്ടു. വനിതാ അംഗങ്ങള്‍ ഉയര്‍ത്തി ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നും പ്രശ്നപരിഹാരത്തിനാകണം ശ്രമമമെന്നും മമ്മൂട്ടി പറഞ്ഞു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കണം ഭരണഘടനാ ഭേദഗതി നടപ്പാക്കേണ്ടതെന്നും മമ്മൂട്ടി വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ ദിലീപിനെ പിന്തുണച്ചുള്ള താരസംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് രാജി വച്ചിരുന്നു. രാജി വച്ചവരെ പിന്നീട് ഒരിക്കലും അംഗങ്ങളായി കാണാനാകില്ലെന്നും അവര്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്നുമാണ് ഞായറാഴ്ച പാസാക്കാനിരുന്ന ഭരണഘടനാ ഭേദഗതിയില്‍ ഉള്ളത്.

പരസ്യ പ്രതികരണം വിലക്കുന്നത് അടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളുള്ള ഭേദഗതിക്കെതിരെ രേവതിയും പാര്‍വതിയും യോഗത്തില്‍ രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയെ കൂടാതെ ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ഭരണഘടനാ ഭേദഗതിയില്‍ ഡബ്ളിയുസിസി അംഗങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കേണ്ടതാണെന്ന അഭിപ്രായത്തിലെത്തി.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT