ജനാധിപത്യവിരുദ്ധ നീക്കമെന്ന് രേവതിയും പാര്‍വതിയും, അമ്മയില്‍ ഭേദഗതി നീക്കത്തിന് തിരിച്ചടി

ജനാധിപത്യവിരുദ്ധ നീക്കമെന്ന് രേവതിയും പാര്‍വതിയും, അമ്മയില്‍ ഭേദഗതി നീക്കത്തിന് തിരിച്ചടി

ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള നീക്കത്തിന് താരസംഘടനയായ അമ്മയില്‍ തിരിച്ചടി. അഭിപ്രായം പറയുന്നവരെ അച്ചടക്കനടപടിയിലൂടെ നേരിടുന്നതും എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് പൂര്‍ണഅധികാരം നല്‍കിയ ജനറല്‍ ബോഡിയെ അപ്രസക്തമാകുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് രേവതി യോഗത്തില്‍ പറഞ്ഞു. എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചോദ്യം ചെയ്തവരെ പുറത്താക്കുന്ന നയമാണ് അമ്മയുടേതെന്ന് രേവതി യോഗത്തില്‍ പറഞ്ഞു. ഒരു വിങാഗം എതിര്‍പ്പുയര്‍ത്തിയതോടെയാണ് നിര്‍ണായക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ഭേദഗതി നീക്കം നടപ്പാക്കുന്നത് മരവിപ്പിച്ചത്.

ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ രേവതിയെ പിന്തുണച്ചു 

ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന് അംഗങ്ങളുടെ അഭിപ്രായം തേടിയപ്പോഴാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് അധികാരം പരിമിതപ്പെടുന്നതും, അംഗങ്ങളുടെ വിമര്‍ശനങ്ങളില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ രേവതി എതിര്‍പ്പ് അറിയിച്ചത്. സംഘടനയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരണം എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങളില്‍ രേവതി നിലപാട് വ്യക്തമാക്കി. പങ്കെടുത്ത അംഗങ്ങളില്‍ പാര്‍വതിയും ജോയ് മാത്യുവും ഷമ്മി തിലകനും ലക്ഷ്മി ഗോപാലസ്വാമിയുമാണ് രേവതിയുടെ അഭിപ്രായത്തെ പിന്തുണച്ചത്.

പുതിയ ഭേദഗതി പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്ന് പേരിലേക്ക് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം പരിമിതപ്പെടുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്ന് രേവതിക്ക് പുറമേ പദ്മപ്രിയയും നേതൃത്വത്തെ അറിയിച്ചിരുന്നു. കത്ത് മുഖേനയാണ് പദ്മപ്രിയ വിയോജിപ്പ് അറിയിച്ചത്. അമ്മ ബൈലോ ഭേദഗതിക്കായി ഒരു സബ്കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ യോഗത്തില്‍ അമ്മ അറിയിച്ചിരുന്നു. എന്നാല്‍ ബൈലോ തയ്യാറാക്കിയ സബ് കമ്മിറ്റി ആരാണെന്ന് പരസ്യപ്പെടുത്തണമെന്നും സബ്കമ്മിറ്റി ഉണ്ടായിരുന്നോ എന്ന വ്യക്തമാക്കണമെന്നും പദ്മപ്രിയ ആവശ്യപ്പെട്ടിരുന്നു.

അമ്മ ജനറല്‍ ബോഡി ചേരുന്നുണ്ടെങ്കിലും കാലങ്ങളായി എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് പരമാധികാര സംവിധാനമായി സംഘടനയെ നിയന്ത്രിക്കുന്നതെന്നാണ് പദ്മപ്രിയ കത്തില്‍ പറയുന്നത്. എകസിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളിലേക്ക് സംഘടനയുടെ എല്ലാ അധികാരവും വന്നുചേരുന്ന വിധത്തിലാണ് പുതിയ ഭേദഗതി. ഇത് ജനാധിപത്യ സ്വഭാവത്തിലുള്ളതല്ല. അംഗങ്ങള്‍ക്കെതിരെ അച്ചടക്കനടപടിയും ശിക്ഷാ നടപടിയും സ്വീകരിക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതിയെന്നും പദ്മപ്രിയയുടെ കത്തിലുണ്ടെന്നറിയുന്നു.

അംഗങ്ങളായ ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ രേവതിയെ പിന്തുണച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in