Around us

ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ മിമിക്രി, ഇത് ഗൂഢാലോചനയുടെ ഭാഗം: ദിലീപ്

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രിയാണെന്ന് നടന്‍ ദിലീപ്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖകളില്‍ ചിലത് മാത്രമാണ് തന്റേതെന്നും ദിലീപ് പറയുന്നു. കേസില്‍ തെളിവായി മാറാന്‍ സാധ്യതയുള്ള ശബ്ദം തന്റേതല്ലെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാറിന് ഒപ്പമുള്ള ചോദ്യം ചെയ്യലിനോടും ദിലീപ് സഹകരിച്ചില്ല.

തനിക്കെതിരെ സിനിമ മേഖലയില്‍ നിന്നുതന്നെ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും അതിന്‍റെ ഭാഗമാണെന്നും ദിലീപ് അവകാശപ്പെട്ടു.

ലൈംഗിക അതിക്രമ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെയും സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ചൊവ്വാഴ്ച്ച ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ചോദ്യം ചെയ്യല്‍ നടക്കവെ ഉച്ഛക്ക് രണ്ട് മണിയോട് കൂടിയാണ് ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തിയത്. ആലുവ പൊലീസ് ക്ലബില്‍ വെച്ച് ഇരുവരും ഒരുമിച്ചുള്ള ചോദ്യം ചെയ്യല്‍ നാല് മണിക്കൂറിലധികം നീണ്ടു. ദിലീപ് ബാലചന്ദ്രകുമാറിന്റെ സാനിധ്യത്തില്‍ പല ചോദ്യങ്ങള്‍ക്കും മൗനം പാലിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ചോദ്യം ചെയ്യലിലുടനീളം തനിക്ക് എതിരാവാന്‍ സാധ്യതയുള്ള തെളിവുകളോട് പ്രതികരിക്കാതിരിക്കുകയും നിശബ്ദനാകുകയുമാണ് ദിലീപ് ചെയ്തത്. പ്രശ്‌നം വരാന്‍ സാധ്യതയില്ലാത്ത ശബ്ദരേഖകള്‍ മാത്രമാണ് ദിലീപ് അംഗീകരിച്ചത്. ക്രൈം ബ്രാഞ്ച് മുന്നില്‍ വെച്ച തെളിവുകള്‍ക്കെല്ലാം തന്റെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി പറയുമെന്നായിരുന്നു ദിലീപ് പറഞ്ഞത്.

രണ്ട് ദിവസങ്ങളിലായി 16 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ഇന്നലെ ബാലചന്ദ്രകുമാര്‍ പോയതിന് ശേഷവും ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഒമ്പതര മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം രാത്രി എട്ടു മണിയോടെയാണ് ദിലീപ് മടങ്ങിയത്. ഇനിയും ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് സൂചന.

അതേസമയം മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ താന്‍ തന്നെ ഡിലീറ്റ് ചെയ്തു എന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ അഭിഭാഷകരടക്കം പ്രതിക്കൂട്ടിലാകും എന്ന സാഹചര്യം ഉണ്ടായിരുന്നു. അതിനാലാണ് മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം ദിലീപ് ഏറ്റെടുത്തത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT