News n Views

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഝാര്‍ഖണ്ഡില്‍ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു 

THE CUE

പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ ആള്‍ക്കൂട്ടം ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു. കലേം ബര്‍ളയാണ് മരിച്ചത്. ക്രൂര മര്‍ദ്ദനത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫിലിപ് ഹൊറോ, ഫാഗു കച്ചാപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജല്‍തന്ദ സുവാരി ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പശുവിനെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍പ്പന നടത്തിയെന്നാരോപിച്ച് ഒരുകൂട്ടം ആളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. തലസ്ഥാന നഗരമായ റാഞ്ചിയില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയായിരുന്നു ക്രൂരമായ നരഹത്യ.

നിരോധിച്ച മാംസം വിറ്റെന്നാരോപിച്ച് ആള്‍ക്കൂട്ടം മൂന്നുപേരെ മര്‍ദിക്കുന്നുവന്ന് അറിഞ്ഞാണ് സംഭവ സ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു ഇത്. ആക്രമണത്തിനിരയായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കലേം ബര്‍ള അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മര്‍ദ്ദനത്തിന് ഇരകളായ മറ്റ് രണ്ട് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. 5 പേര്‍ പിടിയിലായിട്ടുണ്ടെന്നും ഡി.ഐ.ജി ഹോംകാര്‍ അമോല്‍ വേണുകാന്ദ് പറഞ്ഞു.

ഇതടക്കം ഈ മാസം മാത്രം നാല് ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് ജാര്‍ഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബര്‍ മൂന്നിനും ആറിനും സമാന രീതിയില്‍ കൊലപാതകങ്ങളുണ്ടായി. 11ന് സാഹിബ്ഗഞ്ച് ജില്ലയില്‍ കുട്ടി കടത്തുകാരന്‍ എന്നാരോപിച്ച് എഴുപതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. നേരത്തേ ഏപ്രിലില്‍ ഗുംല ജില്ലയിലെ ജുര്‍മോയില്‍ ചത്ത കാളയുടെ മാംസം എടുത്തെന്നാരോപിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളെയും ആള്‍ക്കൂട്ടം അടിച്ച് കൊലപ്പെടുത്തിയിരുന്നു.

മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്‌തെന്നും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്നും മോഷ്ടാക്കളെന്നുമെല്ലാം ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകങ്ങള്‍. കഴിഞ്ഞ ജൂണില്‍ തബ്രിസ് അന്‍സാരിയെന്ന യുവാവിനെ ജയ് ശ്രീറാം മുഴക്കാത്തതിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് വന്‍ വിവാദമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്നായിരുന്നു പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT