News n Views

ജയ് ശ്രീറാം യുദ്ധാഹ്വാനമായി,വിമര്‍ശകരെ രാജ്യദ്രോഹികളാക്കരുത്, ഭരിക്കുന്ന പാര്‍ട്ടി രാജ്യത്തിന്റെ പര്യായപദമല്ലെന്നും മോദിക്ക് കത്ത് 

THE CUE

രാജ്യത്ത് നിരന്തരമുണ്ടാകുന്ന ക്രൂരമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഉടന്‍ അവസാനമുണ്ടാക്കണമെന്ന് പ്രധാനമന്ത്രിക്ക് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധായിക അപര്‍ണസെന്‍ നടി രേവതി തുടങ്ങിയവരടക്കം 49 പ്രമുഖരാണ് നരേന്ദ്രമോദിക്കുള്ള തുറന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന നിഷ്ഠൂരമായ ആക്രമണങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചാണ് എഴുത്ത്. രാജ്യത്ത് ജയ്ശ്രീറാം മുദ്രാവാക്യം യുദ്ധാഹ്വാനമായെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ. പ്രിയ പ്രധാനമന്ത്രി, മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഉടന്‍ അവസാനമുണ്ടാക്കണം. 2016 ല്‍ ദളിത് വിഭാഗക്കാരായവര്‍ക്കെതിരെ മാത്രം 840 ആക്രമണങ്ങള്‍ ഉണ്ടായെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ വിചാരണ ഘട്ടത്തിലെത്തുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ ഇടിവുമാണുണ്ടായിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങളെ താങ്കള്‍ പാര്‍ലമെന്റില്‍ വിമര്‍ശിച്ചിരുന്നു. അതുപോര,ഇത്തരം സംഭവങ്ങള്‍ ജാമ്യം ലഭിക്കാത്ത കുറ്റമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേണം.ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യക്ഷമമായ ഇടപെടലുകളുണ്ടാകണം.

രാജ്യത്ത് ജയ് ശ്രീറാം എന്നത് യുദ്ധാഹ്വാനമായി മാറിയിരിക്കുകയാണ്. ഇതിന്റെ പേരിലാണ് മിക്ക ആക്രമണങ്ങളുമുണ്ടാകുന്നത്. മതത്തിന്റെ പേരിലാണ് ക്രൂരമായ വേട്ടയാടലുകളെന്നത് ആശങ്കപ്പെടുത്തുന്നു. രാമന്റെ പേര് പറഞ്ഞുള്ള ഇത്തരം ക്രൂരതകള്‍ തടയാന്‍ താങ്കള്‍ ഇടപടണം. ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ രാജ്യത്തെ വിമര്‍ശിപ്പിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കരുത്. ഒരു പാര്‍ട്ടിയും ഭരണത്തിലേറുമ്പോള്‍ രാജ്യത്തിന്റെ പര്യായമാകുന്നില്ല. അത് രാജ്യത്തെ ഒരു രാഷ്ട്രീയ കക്ഷി മാത്രമാണ്. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ രാജ്യദ്രോഹ ഇടപെടലുകളാക്കി സമീകരിക്കരുത്.

വിയോജിപ്പുകളെ അടിച്ചമര്‍ത്താത്ത തുറസ്സായ അന്തരീക്ഷത്തിലേ ഒരു രാജ്യത്തിന് ശക്തിപ്പെടാനാകൂ.രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ജനങ്ങള്‍ക്കുള്ള ഉത്കണ്ഠ പങ്കുവെച്ചത് അതേ അര്‍ത്ഥത്തില്‍ താങ്കള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കിയാണ് എഴുത്ത് അവസാനിപ്പിക്കുന്നത്. ചലച്ചിത്ര സംവിധായകരായ അനുരാഗ് കശ്യപ്, മണിരത്‌നം, സാമൂഹ്യ പ്രവര്‍ത്തകരായ അനുരാധ കപൂര്‍, അദിതി ബസു എഴുത്തുകാരന്‍ അമിത് ചൗധരി തുടങ്ങിയവരും ഒപ്പുവെച്ചിട്ടുണ്ട്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT