Fact Check

അല്‍ജസീറയുടെ ചിത്രം ഉപയോഗിച്ച് ലക്ഷദ്വീപില്‍ ലഹരി വസ്തുക്കള്‍ കടത്തിയ ബോട്ട് പിടികൂടിയെന്ന് വ്യാജ പ്രചരണം: FACT CHECK

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോട പട്ടീല്‍ ലക്ഷദ്വീപില്‍ അട്ടിമറി ശ്രമങ്ങള്‍ നടത്തുന്ന റിപ്പോര്‍ട്ടുകള്‍ കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഇതിന് പിന്നാലെ ലക്ഷദ്വീപ് ജനതയെ തീവ്രവാദികളെന്ന് മുദ്രകുത്തിയും, ലക്ഷദ്വീപില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തുവെന്നും പറഞ്ഞ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ അവാസ്തവ പ്രചരണം നടത്തുന്നുണ്ട്.

നിലവില്‍ ലക്ഷദ്വീപില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തെന്ന വ്യാജപ്രചരണം ശക്തി പ്രാപിച്ചിരിക്കുകയാണ്. ബിജെപിയുടെ ജന്മഭൂമി പത്രവും ഈ പ്രചരണം വാര്‍ത്തയാക്കിയിരുന്നു. മേയ് 23ന് ജന്മഭൂമിയില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. സത്യത്തില്‍ ലക്ഷദ്വീപില്‍ ലഹരി വസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തോ?

ഇല്ല, പഴയ സ്‌ക്രീന്‍ ഷോട്ടുകളും മിനികോയ് ദ്വീപിന് സമീപത്ത് നിന്ന് ലഹരി വസ്തുക്കള്‍ കടത്തിയപ്പോള്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്ത ശ്രീലങ്കന്‍ സ്വദേശികളുടെ ബോട്ടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലക്ഷദ്വീപുകാരാണ് ലഹരി വസ്തുക്കള്‍ കടത്തിയത് എന്ന് പറഞ്ഞ് പ്രചരിക്കുന്നത്.

മാര്‍ച്ച് 18നാണ് ശ്രീലങ്കയില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളുമുള്ള ഫിഷിങ്ങ് ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ലക്ഷദ്വീപിന് സമീപത്ത് നിന്ന് പിടിച്ചെടുത്തത്.

ലക്ഷദ്വീപില്‍ സീറോ ക്രൈം റേറ്റാണ് എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ് എന്ന് സ്ഥാപിച്ചെടുക്കാനും ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സംഘ് പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുണ്ട്.

തെറ്റായ ഈ വാദം പ്രചരിപ്പിക്കാന്‍ മാര്‍ഷ്യല്‍ ദ്വീപില്‍ നിന്ന് പിടിച്ചെടുത്ത ഒരു കിലോ കഞ്ചാവിന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 2020 അല്‍ ജസീറ മാര്‍ഷ്യല്‍ ദ്വീപില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുമായി സംബന്ധിച്ച വാര്‍ത്തയ്ക്ക് നല്‍കിയ ചിത്രമാണ്. മധ്യ പസഫിക് സമുദ്രത്തിലെ ഹവായിക്കും ഫിലിപ്പൈന്‍സിനും ഇടയിലുള്ള അഗ്‌നിപര്‍വ്വത ദ്വീപുകളുടെയും പവിഴ അറ്റോളുകളുടെയും ഒരു ശൃംഖലയാണ് മാര്‍ഷല്‍ ദ്വീപുകള്‍

ഈ ചിത്രം ഉപയോഗിച്ചുള്ള വ്യാജപ്രചരണം ഇത് രണ്ടാം തവണയാണ് കേരളത്തില്‍ എത്തുന്നത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതേ പ്രചരണം മറ്റൊരു വാദവുമായി കേരളത്തില്‍ എത്തിയിരുന്നു. ശ്രീലങ്ക സ്വദേശികളുടെ ആകര്‍ഷ ദുവാ, ചതുറാണി 03, ചതുറാണി 08 എന്നീ ബോട്ടുകളായിരുന്നു മിനിക്കോയ് ദ്വീപിന് സമീപം തെക്കുപടിഞ്ഞാറ് ഏഴ് മൈല്‍ ഉള്ളില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം വിഴിഞ്ഞത്താണ് നടക്കുക.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT