Fact Check

Fact Check : ‘ഒരാഴ്ചയ്ക്കകം കൊറോണ കേരളത്തില്‍ എല്ലായിടത്തുമെത്തും’; പ്രചരിക്കുന്നത് വ്യാജ സന്ദേശം 

കെ. പി.സബിന്‍

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം

ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനാണ് വോയ്‌സ് മെസജ് ഇടുന്നത്. ഇപ്പോള്‍ ശ്രീ ഡോ. ബിജു ഡോക്ടററുമായി സംസാരിച്ചു. കൊറോണ വൈറസ് സംബന്ധിച്ച് ന്യൂസുകള്‍ സ്‌പ്രെഡ് ആകുന്നുണ്ടെങ്കിലും നമ്മളാരും അതില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ലെന്നാണ് പൊതുവെ ഡോക്ടര്‍മാരും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും പറയുന്നത്. ഒരാഴ്ചയ്ക്കകം കേരളത്തിലെ എല്ലായിടത്തും ഈ സാധനം എത്തുമെന്നാണ് അവരെല്ലാം പറയുന്നത്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്നോടിയായി മലപ്പുറത്ത് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പുള്ളി സ്‌പെസിഫിക്കായി പറഞ്ഞു. നമ്മള്‍ വളരെ കെയര്‍ഫുള്ളായിരിക്കണം. പനിയുള്ളവരെ കാണാതിരിക്കുക. വൃത്തിയായി കൈ സോപ്പിട്ട് കഴുകുക, മാസ്‌ക് ഉപയോഗിക്കുക, മൂക്കിലും കണ്ണിലുമൊന്നും വിരല്‍ തൊടാതിരിക്കാന്‍ ശ്രമിക്കുക. എന്നിവയൊക്കെയാണ് ചെയ്യേണ്ടത്. ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെ ചാര്‍ജുള്ള ആളാണ് ഡോ. ശ്രീ ബിജു. രോഗം വരാതിരിക്കാനേ നോക്കാനുള്ളൂ.വളരെ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മാക്‌സിമം ഇത് സ്‌പ്രെഡ് ചെയ്യുക’.

നിരവധി പേരാണ് ഈ ശബ്ദ സന്ദേശം വാട്‌സ് ആപ്പിലൂടെയും മറ്റും കൈമാറുന്നത്.

പ്രചരണത്തിന്റ വാസ്തവം

തെറ്റായ വിവരങ്ങളാണ് പ്രസ്തുത വോയ്‌സ് ക്ലിപ്പിലൂടെ പ്രചരിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് എല്ലായിടത്തും കൊറാണ വ്യാപിക്കുമെന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്താനുള്ള വ്യാജ പ്രചരണമാണ്. ഓഡിയോ സന്ദേശത്തില്‍ പറയുന്ന പ്രകാരം മലപ്പുറത്ത് കോറോണ കേസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ആരോഗ്യവകുപ്പിന് കീഴിലുള്ള ഏതെങ്കിലും ഡോക്ടറില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങളോ നിഗമനങ്ങളോ ഉണ്ടായിട്ടില്ല. ആശങ്കപ്പെടാനുള്ള സാഹചര്യം നിലവില്‍ സംസ്ഥാനത്തില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.പ്രചരണത്തെക്കുറിച്ച് ദ ക്യു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. സരിത ആര്‍. എല്‍. അത് തള്ളുകയാണുണ്ടായത്. തെറ്റായ പ്രചരമാണെന്നും ശരിയായ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും കുപ്രചരണങ്ങളില്‍ വീഴരുതെന്നും ഡോ. സരിത പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ ഡോ. ബിജു എന്ന് പേരായ ഡോക്ടര്‍ ഇല്ലെന്ന മറുപടിയുമാണ് ലഭിച്ചത്. താന്‍ ആരാണെന്ന് വ്യക്തമാക്കാതെയുമാണ് ഒരാള്‍ ഇത്തരം കള്ളങ്ങള്‍ പറയുന്നതും. സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ട്.

ആരോഗ്യവകുപ്പ് പുറത്തുവിടുന്ന ഔദ്യോഗികവും സ്ഥിരീകരണമുള്ളതും ശാസ്ത്രീയവുമായ വിശദാംശങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സരര്‍വീസസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. dhs.kerala.gov.in എന്ന സൈറ്റിലാണ് വിവരങ്ങള്‍ തേടേണ്ടത്.സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും വ്യക്തമാക്കിയിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല പോലെ ആളുകള്‍ വന്‍തോതില്‍ ഒത്തുകൂടുന്ന ചടങ്ങുകളിലും സര്‍ക്കാരിന്റെ സമീപനം ഇതാണെന്നും മന്ത്രി വിശദീകരിച്ചിട്ടുണ്ട്. അതായത് കൊറോണ സംബന്ധിച്ച് വ്യാജവിവരങ്ങളാണ് പ്രചരിക്കുന്നത്. രോഗം കണ്ടെത്തിയ മൂന്ന് പേരെ ചികിത്സിച്ച് ഭേദമാക്കിയ ചരിത്രമാണ് കേരളത്തിനുള്ളത്. വിവിധ മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുള്‍പ്പെടെ ഇതിനുളള കാര്യക്ഷമമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. രോഗലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ച് വരികയുമാണ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

'വിജയം', നിവിന്‍ പോളി-അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

SCROLL FOR NEXT