ഫുട്ബോള്‍ ലോകകപ്പ്:ഖത്തർ വിമർശനങ്ങളെ അതിജീവിച്ചുവെന്ന് അമീർ ഷെയ്ഖ് തമീം

ഫുട്ബോള്‍ ലോകകപ്പ്:ഖത്തർ വിമർശനങ്ങളെ അതിജീവിച്ചുവെന്ന് അമീർ ഷെയ്ഖ് തമീം
Published on

ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്തറിന് അവസരം ലഭിച്ചതുമുതല്‍ പ്രതീക്ഷിക്കാത്ത തരത്തിലുളള വിമർശനങ്ങള്‍ നേരിടേണ്ടിവന്നുവെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. രാജ്യത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ വിമർശനങ്ങള്‍ ഉയർന്നു. എന്നാല്‍ തങ്ങള്‍ എല്ലാം ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്തുവെന്നും അമീർ പറഞ്ഞു.

ഖത്തറിനെതിരെ കെട്ടുകഥകളും ഇരട്ടത്താപ്പുകളും പ്രചരിച്ചു. എന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതോടെ പലരും ചോദ്യം ചെയ്യാന്‍ പലരും മുന്നോട്ട് വന്നുവെന്നും അദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങളുടെ ഉപദേശക ശൂറാ കൗൺസിലിന്‍റെ സെഷനിൽ സംസാരിക്കുകയായിരുന്നു അമീർ.

ഖത്തറിനെപ്പോലെയുളള ഒരു രാജ്യത്തിന് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്നുളളത് വലിയ പരീക്ഷണമാണ്. ഞങ്ങളത് വിജയകരമായി പൂർത്തിയാക്കുകതന്നെ ചെയ്യും. അത്തരമൊരു വലിയ പരിപാടിക്ക് ആതിഥേയത്വം വഹിക്കേണ്ടിവരുമ്പോള്‍ ഖത്തർ ഇതുവരെ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെല്ലാം ലോകശ്രദ്ധയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മധ്യപൂർവ്വദേശത്തെ ആദ്യരാജ്യമാണ് ഖത്തർ. നവംബർ 20 നാണ് ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കുന്നത്. മത്സരങ്ങള്‍ കാണാനായി 1.2 ദശലക്ഷം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
The Cue
www.thecue.in