തിലകൻ ഇത്രത്തോളം പൊട്ടിച്ചിരിപ്പിച്ച മറ്റൊരു സിനിമയുണ്ടോ?

തിലകൻ ഇത്രത്തോളം പൊട്ടിച്ചിരിപ്പിച്ച മറ്റൊരു സിനിമയുണ്ടോ?
Summary

തിലകന് കോമഡി അത്രമേൽ സ്വാഭാവികമായി വരുന്ന ഒന്നല്ല എന്ന് തോന്നുന്നത് സത്യത്തിൽ നമ്മുടെ ഭാവ സങ്കൽപങ്ങളുടെ പ്രശ്നം കൊണ്ടായിരിക്കണം. ജിതേഷ് മംഗലത്ത് എഴുതിയത്‌

നമുക്കെപ്പോഴാണ് ഒരു അഭിനേതാവ് മികച്ച കൊമേഡിയനായി അനുഭവപ്പെടാറ്?? വ്യക്തിപരമായി അത് വല്ലാതെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.

ജഗതി ശ്രീകുമാർ, മാമുക്കോയ, കുതിരവട്ടം പപ്പു, ശങ്കരാടി, ഇന്നസെന്റ്, മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ.. എന്നിങ്ങനെ ചിരിപ്പിച്ചവരുടെ ലിസ്റ്റ് അറ്റമില്ലാതെ നീങ്ങുമ്പോഴും അതിലൊക്കെ കാണുന്ന ഒരു സാമ്യത ഹ്യൂമർ ഉൽപാദിപ്പിക്കുന്നതിന്റെ ശൈലിയാണ്. ഉദാഹരണത്തിന് റാംജിറാവു സ്പീക്കിംഗിൽ ദേഹം മൊത്തമിളക്കി കൊണ്ടുള്ള മുകേഷിന്റെ ഒരു പെർഫോമൻസുണ്ട്.

അല്ലെങ്കിൽ വെള്ളാനകളുടെ നാട്ടിലെയോ, ഏയ് ഓട്ടോയിലെയോ പപ്പുവിന്റെ പ്രകടനം. ശരീരം കൃത്യമായി ഉപയോഗിച്ചു കൊണ്ടുള്ള ഹ്യൂമറാണ് അവിടെ വർക്ക് ഔട്ടാവുന്നത്. അതേ സമയം തന്നെ മോഹൻലാലും, ജഗതിയുമൊക്കെ പല തവണ കാണിച്ചു തന്നിട്ടുള്ള സട്ടിലായ ചില കോമിക് നിമിഷങ്ങളുണ്ട്. അവയിലും മുഖത്തെ പേശീ ചലനങ്ങളാൽ ജന്യമാകുന്ന ഹാസ്യമാണ് നമ്മെ പൊട്ടിച്ചിരിപ്പിക്കുന്നത്.

പട്ടണപ്രവേശത്തിലെ റെസ്റ്റോറന്റ് രംഗവും, കിലുക്കത്തിലെ ചില ജഗതിയൻ രംഗങ്ങളുമാണ് പെട്ടെന്ന് ഓർമ്മ വരുന്നത്. മേൽ പറഞ്ഞ നടന്മാരൊക്കെത്തന്നെയും ഹാസ്യ രംഗങ്ങളിലെ ഫ്ലെക്സിബിളിറ്റിക്ക് പേരു കേട്ടവരുമാണ്. എന്നാൽ ഇവരുടെ അതേ ശ്രേണിയിൽ ഇരുത്താൻ യോഗ്യതയുള്ളതും, എന്നാൽ ഇവരുടെ പാറ്റേണിലല്ലാത്ത ഹ്യൂമർ ചെയ്തിട്ടുള്ളതുമായ നടനാണ് തിലകൻ എന്ന് വ്യക്തിപരമായി പലപ്പോഴും തോന്നിയിട്ടുണ്ട്; വായിക്കുമ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞേക്കാമെങ്കിലും..!!

തിലകന് കോമഡി അത്രമേൽ സ്വാഭാവികമായി വരുന്ന ഒന്നല്ല എന്ന് തോന്നുന്നത് സത്യത്തിൽ നമ്മുടെ ഭാവ സങ്കൽപങ്ങളുടെ പ്രശ്നം കൊണ്ടായിരിക്കണം. ഗൗരവ ഭാവത്തിലുള്ള സംഭാഷണങ്ങളും, മൂളലുകളുമൊക്കെ നമ്മെ ചിരിപ്പിക്കുന്നത് കേവലം വിരുദ്ധോക്തി ജനകമായ ഹാസ്യമല്ല എന്നാണെന്റെ പക്ഷം. വലിയ മീശ വെച്ച് കരയുന്ന പറവൂർ ഭരതന്റെ കഥാപാത്രത്തെ ഇന്നസെന്റ് മഴവിൽക്കാവടിയിൽ ശകാരിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഹാസ്യമല്ല തിലകന്റെ കാര്യത്തിൽ പലപ്പോഴും സംഭവിക്കുന്നത്. മറ്റെല്ലാ ഭാവങ്ങളെയും പോലെ അത്രമേൽ സ്വകീയമായി അയാളിൽ സംഭവിക്കുന്നതാണ് ഹാസ്യവും. മുഖം കൊണ്ടോ, ശരീരം കൊണ്ടോ ഉള്ള ചേഷ്ടകൾ മിക്കപ്പോഴും അയാളതിന് ഉപയോഗിക്കാറില്ല എന്ന് മാത്രം.

ഉദാഹരണത്തിന് നമുക്ക് കിലുക്കത്തിലെ ജസ്റ്റിസിന്റെ കഥാപാത്രമെടുക്കാം. കഥയിലൊരിടത്തും അയാളൊരു തമാശയുൽപ്പാദിപ്പിക്കുന്ന കഥാപാത്രമാണെന്ന പ്രതീതി നൽകുന്നില്ല. മറിച്ച് അയാളുടെ ഗൗരവം തന്നെയാണ് കോമഡിയായി മാറുന്നത്. മറ്റൊരു നടന്റെ കാര്യത്തിലും മലയാളത്തിലിത് സംഭവിച്ചിട്ടില്ല എന്ന് തോന്നുന്നു. നെടുമുടി വേണുവോ, അല്ലെങ്കിൽ മുരളിയോ ആണ് ഈ വേഷമവതരിപ്പിച്ചിരുന്നത് എന്ന് സങ്കൽപ്പിച്ചു നോക്കിയാൽ മനസ്സിലാവും അതിന്റെ ആഴവും പരപ്പും.

തിലകനും രേവതിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ നൽകുന്ന ഹാസ്യ സുഖം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്; ഇരുവരും നമ്മുടെ മാമൂൽ ഹാസ്യാഭിനയ സങ്കൽപ്പത്തിന് ഒത്തുപോകാത്തവരായത്‌ കൊണ്ട് പ്രത്യേകിച്ചും. ഏതോ ഇംഗ്ലീഷ് നോവൽ വായിച്ചു കിടക്കുന്ന തിലകൻ രേവതിയുടെ കാലടി ശബ്ദം കേട്ട് ഞെട്ടുന്നത്, വിശപ്പ്‌ സഹിക്കാൻ വയ്യാതെ കിടക്കയിൽ കിടന്നുരുളുന്നത്, മീശയെവിടെ എന്ന് ചോദിക്കുന്നത്.

അവിടെയൊക്കെ സത്യത്തിൽ തിലകൻ സ്കോർ ചെയ്യുന്നത് വെറും കോൺട്രഡിക്ഷൻ കൊണ്ടു മാത്രമല്ല; മറിച്ച് അയാൾ വളരെ ബുദ്ധിപൂർവ്വമായി അഭിനയ സങ്കേതത്തിൽ കൊണ്ടുവരുന്ന സ്മൂത്ത്നെസ്സ് കൊണ്ടു കൂടിയാണ്. മിന്നാരത്തിലെ ഡാഡി പലപ്പോഴും കിലുക്കത്തിലെ ജസ്റ്റിസിന്റെ ഒരു എക്സ്റ്റൻഡഡ് വേർഷനായാണ് എനിക്കനുഭവപ്പെടാറ്. മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, നെടുമുടി വേണു, കുതിരവട്ടം പപ്പു, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ശങ്കരാടി തുടങ്ങി വിന്റേജ് പ്രിയദർശൻ സിനിമകളിലെ സോ കോൾഡ് തമാശ നടൻമാരുടെ കൂടെ കുറെയധികം ചിത്രങ്ങൾ തിലകനെപ്പോലൊരു സീരിയസ് ആക്ടർ ചെയ്തു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. അരം + അരം = കിന്നരമൊക്കെ അത്തരമൊരു ചിത്രമായിരുന്നു.

കാരിക്കേച്ചർ ശൈലിയിൽ തിലകൻ അനശ്വരമാക്കിയ ഒരു കഥാപാത്രമായിരുന്നു ചക്കിക്കൊത്ത ചങ്കരൻ എന്ന സിനിമയിലേത്. പരുക്കൻ സ്വഭാവത്തിന്റെ വൈരുദ്ധ്യാത്മകത എന്ന ശൈലി ഒട്ടുമേ കൈക്കൊള്ളാതെ ഒരു സ്കിറ്റ് മോഡിൽ തിലകൻ ഹാസ്യമവതരിപ്പിച്ച ഏക കഥാപാത്രം ഈ ചിത്രത്തിലേത്‌ ആയിരിക്കണം. പത്രം വായിച്ചിരിക്കുന്ന ഭാഗത്തും, ഏണി സീനിലുമൊക്കെ ആ കാരിക്കേച്ചർ ശൈലി അതിന്റെ പൂർണ്ണത പ്രാപിക്കുന്നത്‌ കാണാം. നിർഭാഗ്യവശാൽ പിന്നീടൊരിക്കലും തിലകന് അത്തരത്തിലൊരു വേഷം ലഭിച്ചില്ല എന്നതാണ് സത്യം.

ഇതിൽ നിന്നും വ്യത്യസ്തമായി ട്രേഡ് മാർക്ക് തിലകൻ ഹ്യൂമറായിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പനിലേത്. കാലൻ എന്ന സങ്കൽപത്തിനെ അത്രമേൽ ഹാസ്യവത്കരിക്കാൻ അയാൾക്ക്‌ കഴിഞ്ഞിട്ടുള്ളതിൽ ഒരു പ്രധാന പങ്ക് വോയ്സ് മോഡുലേഷന് കൊടുക്കണം. അതേ ശബ്ദം മോഡുലേഷൻ മാറ്റിയപ്പോൾ നമുക്ക്, "നഗരങ്ങളിൽ ചെന്നു രാപാർക്കാ"മിലെ എം.ആർ.സി എന്ന കോമിക് വില്ലനെ കിട്ടി. തിലകന്റെ ശബ്ദ വ്യതിയാനങ്ങളിലെ ഏറ്റവും വേറിട്ട ഏടായിരുന്നു ആ ചിത്രം. പട്ടണപ്രവേശവും, ഈ സിനിമയും മാത്രമായിരിക്കണം തിലകൻ വെർബൽ കോമഡി പരീക്ഷിച്ച സിനിമകൾ.

അനന്തൻ നമ്പ്യാർ, ദാസനും വിജയനുമൊപ്പം ഐതിഹാസിക മാനങ്ങളുള്ള കഥാപാത്രമായി മാറിയത് തിലകനെന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന കോമഡി ടൈമിംഗ് കൊണ്ടു മാത്രമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ടെറിഫിക്കെന്ന് ഏതർത്ഥത്തിലും വിശേഷിപ്പിക്കാവുന്ന ഒരു പെർഫോമൻസായിരുന്നു അയാൾ നാടോടിക്കാറ്റിലും, പട്ടണപ്രവേശത്തിലും കാഴ്ച്ച വെച്ചത്. ഭയമെന്ന വികാരത്തിന് അടിപ്പെട്ട് ജീവിക്കുന്ന അധോലോക നായകൻ വല്ലാത്തൊരു ഹ്യൂമർ സബ്ജക്ടായിരുന്നെങ്കിൽ ചെറിയ ചെറിയ ശരീര ചലനങ്ങളാലും, ശബ്ദ നിയന്ത്രണത്തിന്റെ അപൂർവ്വ സാധ്യതകളാലും തിലകനതിനെ അനശ്വരമാക്കി.

വേഗതയേറിയ ചലനങ്ങളല്ല നാടോടിക്കാറ്റിൽ തിലകന്റെ കോമഡി രംഗങ്ങളിൽ ദൃശ്യമാകുന്നതെന്ന് ഓർത്തെടുത്താൽ മനസ്സിലാകും. കസേര പതുക്കെ പിന്നിലേക്ക്‌ പോയി ചുമരിൽ തട്ടുന്നത്, ജോണി വന്ന് ദാസന്റേയും, വിജയന്റേയും കഥ പറയുമ്പോൾ കഴുത്ത് പതുക്കെ തിരിഞ്ഞു വരുന്നത് എന്നിങ്ങനെ ആ സിനിമയിൽ തിലകന്റെ രംഗങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹാസ്യം മുഴുവൻ അത്രമേൽ സാവധാനമായ ശരീര ചലനങ്ങളാലാണ്. അതോടൊപ്പം ആ പരുക്കൻ ശബ്ദത്തിൽ, അവധാന പൂർണ്ണതയോടെ വരുന്ന "ഓ മൈ ഗോഡ്" കൂടിയാകുന്നതോടെ അനന്തൻ നമ്പ്യാർ ഒരു കൾട്ട് ഹ്യൂമർ എലമെന്റായി മാറുന്നു.

പട്ടണപ്രവേശത്തിൽ എത്തുമ്പോൾ ഡയലക്ട് ഹ്യൂമറിന് പ്രാധാന്യം കൊടുക്കുന്ന തിലകൻ ശൈലി കാണാം. 'പ്രഭാകരാ..!!' എന്ന വിളിയൊക്കെ അതിന്റെ ഹിലാരിയസ് എപ്പിടോമാണ്. ഏറെക്കുറെ സമാന ശൈലിയിലാണ് സന്മനസുള്ളവർക്ക് സമാധാനത്തിലെ ദാമോദർജിയും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡയലക്ട് ഹ്യൂമറിന്റെ മറ്റൊരു സാധ്യത സന്ദേശത്തിലെ "അപ്പടിയാ" യിലും കാണാം.

തിലകന്റെ ഗൗരവം സൃഷ്ടിക്കുന്ന കോമഡി കഥാപാത്രങ്ങൾക്കിടയിൽ സ്വന്തമായ അസ്തിത്വം ഉള്ള ഒരു കഥാപാത്രമാണ് മൂക്കില്ലാരാജ്യത്തിലേത്. എല്ലാ അർത്ഥത്തിലും അയാളിലെ കൊമേഡിയൻ 'അഴിഞ്ഞാടിയ' ഒരു വേഷം കൂടിയാണത്. ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുള്ള ആ വിദേശ വസ്ത്ര ബഹിഷ്കരണ പ്രസംഗത്തോളമോ, ഒരു പക്ഷേ അതിനേക്കാളേറെയോ ഞാൻ ആസ്വദിക്കാറുള്ളത് അതിന് മുമ്പുള്ള അയാളുടെ ചില സൂക്ഷ്മ ചലനങ്ങളാണ്. ആ ബൊക്കെ വാങ്ങിയതിന് ശേഷമുള്ള അയാളുടെ ചലനങ്ങൾ അന്യാദൃശങ്ങളാണ്.

വേദിയിലേക്ക് ഒരു നടത്തമുണ്ട്, ക്ഷണിക്കപ്പെടാത്ത വേദിയായിട്ടും ഒരു കൂസലുമില്ലാതെ കസേരയിൽ കാലിൻമേൽ കാലും കേറ്റി വെച്ച് ഒരിരുത്തമുണ്ട്, ബൊക്കെ അതിന് മുമ്പത്തെ പ്രാസംഗികന് കൊടുത്ത് മൈക്ക് പിടിച്ചു വാങ്ങുന്ന ഒരു ശൈലിയുണ്ട്, പിന്നെ ഒരു തരത്തിലും അനുകരിക്കാനാവാത്ത ആ പ്രസംഗവും. തിലകൻ ഇത്രത്തോളം പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള മറ്റൊരു സിനിമയുണ്ടാവുമോ എന്ന് സംശയമാണ്.

ശരീരത്തിന്റെയും പ്രായത്തിന്റെയും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ തന്റെ ശരീരത്തെ ഒരു കഥാപാത്രമായി പ്രതിഷ്ഠിക്കാനും, അത് കാണിയുടെ മനസ്സിൽ അതേപടി തന്നെ എസ്റ്റാബ്ലിഷ് ചെയ്യാനുമുള്ള ഒരു അത്യപൂർവ്വമായ സിദ്ധി തിലകനുണ്ടായിരുന്നു (അതേ സിദ്ധി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള മറ്റൊരു നടൻ മോഹൻലാലാണ്). തിലകന്റെ കോമഡി രംഗങ്ങളിലെ സഹതാരങ്ങൾ പ്രതിഭാശാലികളും, ആ ഴോണർ എക്സ്പ്രഷനിൽ അംഗീകരിക്കപ്പെട്ടവരും ആകുമ്പോൾ പോലും സ്വത:സിദ്ധമായ പ്രതിഭ അവർക്കൊപ്പമോ, അതിനേക്കാളേറെയോ സ്കോർ ചെയ്യാൻ അയാളെ സഹായിച്ചിരുന്നു എന്നതാണ് വസ്തുത.

തിലകനേക്കാൾ മികച്ചൊരു നടനെ ഇനിയും കണ്ടുമുട്ടേണ്ടിയിരിക്കുന്നു..

Remembering the legend on his 9th death anniversary..!!

Related Stories

No stories found.
logo
The Cue
www.thecue.in