Curry & Cyanide-The Jolly Joseph Case Netflix Documentary

കൂടത്തായി എന്ന പേര് കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവില്ല. 2019 ലെ ഒക്ടോബർ മാസത്തെ ഒരു പുലർച്ച ദിവസം കേരളം മുഴുവൻ ‍ഞെട്ടിയുണരുന്നത് ഒരു വാർത്ത കേട്ടിട്ടാണ്. കൂടത്തായി കൊലപാതക പരമ്പയിലെ പ്രതി എന്ന് സംശയപ്പെടുന്ന 47 കാരിയായ ഒരു സ്ത്രീയെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. മങ്ങിയ പിങ്ക് നിറത്തിലുള്ള ആ വീടിന് മുന്നിൽ വന്നു നിന്ന വെളുത്ത വാഹനത്തിനുള്ളിൽ അന്ന് മുഖം മറിച്ചിരിക്കുന്ന ആ സ്ത്രീയുടെ പേര് ജോളി ജോസഫ് എന്നാണ്. ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം 2 വയസ്സ് പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെയടക്കം ആറ് പേരുടെ കൊലപാതകങ്ങൾ. 2002 മുതൽ 2016 വരെയുള്ള 14 വർഷത്തെ കാലയളവിൽ നീണ്ടു നിന്ന, നാട്ടുകാരിലും വീട്ടുകാരിലും സംശയത്തിന്റെ ഒരു അംശം പോലും ബാക്കി വയ്ക്കാത്ത ആറ് കൊലപാതകങ്ങൾ - horrific cyanide killings.

എൻഐടിയിലെ ഗസ്റ്റ് ലക്ച്ചററായ ജോളി ജോസഫ് എന്ന കുറ്റാരോപിതയായ സ്ത്രീയെയും, അവർ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കൊലപാതക പരമ്പരയെയും ആസ്പദമാക്കി രണ്ട് തവണ ദേശീയ പുരസ്കാര ജേതാവായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത നെറ്ഫ്ലിസ് ഡോക്യുമെന്ററിയാണ് - "കറി ആൻഡ് സയനൈഡ് - ദ ജോളി ജോസഫ് കേസ് ". ഒരു മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റ് ദൈര്ക്യമുള്ള നെറ്ഫ്ലിസ് ഡോക്യുമെന്ററി ഒരു സീറ്റ് എഡ്ജ് ക്രൈം ത്രില്ലർ സിനിമ കാണുന്ന അതെ ഫീൽ ആണ് പ്രേക്ഷകർക്ക് നല്കുന്നത്. intriguing , gripping and a compelling watch.

എന്നാൽ ആരായിരുന്നു ജോളി ജോസഫ്? എന്തായിരുന്നു ഈ ആറ് കൊലകൾക്കും പിന്നിലൂള്ള അവരുടെ ഉദ്ദേശം? ആറ് കൊലപാതകങ്ങളും എങ്ങനെ ഏത് രീതിയിൽ അവർ എക്സിക്യൂട്ട് ചെയ്തു? ഈ ചോദ്യങ്ങൾക്കെല്ലാം ക്രിസ്റ്റോ ടോമിയുടെ ഡോക്യുമെന്റെറി ഉത്തരം തരുന്നുണ്ടോ? ഇല്ല എന്ന് തന്നെ പറയേണ്ടി വരും?.

കൂടത്തായി എന്ന കൊലപാതക പരമ്പരയെക്കുറിച്ച് കേട്ടിട്ടില്ലാത്ത ഒരു പ്രേക്ഷകൻ കറി ആൻഡ് സയനൈഡ് എന്ന ഡോക്യുമെന്ററി കണ്ടു തീർക്കുന്നതിന്റെ അടുത്ത നിമിഷം ഈ കേസിനെക്കുറിച്ച് ​ഗൂ​ഗിളിൽ സെർച്ച് ചെയ്യേണ്ടി വരും. റോയ് തോമസിന്റെ ഭാര്യയാകുന്നതിനും പൊന്നാമറ്റം കുടുംബത്തിലെ അം​ഗമാകുന്നതിനും മുമ്പുള്ള ഒരു ജോളിയിലേക്കോ അവരുടെ ജീവിതത്തിലേക്കോ ഡോക്യുമെന്ററി സഞ്ചരിക്കുന്നില്ല, അന്വേഷണ ഘട്ടത്തിൽ എൻഐടിയിലെ ​ഗസ്റ്റ് ലക്ച്ചറർ ആയിരുന്നില്ല ജോളി എന്ന സത്യവും പോലീസ് കണ്ടു പിടിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത്ര വർഷക്കാലം ജോളി എന്താണ് ചെയ്തതെന്നോ, എങ്ങനെ ഒരു കുടുംബത്തിനെയും സമൂഹത്തിനെയും മുഴുവൻ അവർക്ക് കബളിപ്പിക്കാൻ കഴിഞ്ഞു എന്നോ അന്വേഷിക്കാനും ഡോക്യുമെന്ററി തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ ആരായിരുന്നു ജോളി എന്ന ചോദ്യത്തിന് റോയ് തോമസിന്റെ ഭാര്യ എന്ന നിലയിലേക്ക് മാത്രം ഡോക്യുമെന്ററിയുടെ ഉത്തരം ഒതുങ്ങിപ്പോകുന്നുണ്ട്.

എന്തായിരുന്നു ഈ ആറ് കൊലപാതകങ്ങൾക്ക് പിന്നിലുള്ള കാരണം? റോയ്യിയുടെ മാതാപിതാക്കളായ തോമസിനെയും അന്നാമ്മയെയും ജോളി കൊലപ്പെടുത്താനിടെയായി കണക്കാക്കുന്ന കാരണം ഡോക്യുമെന്ററി പറയുന്നുണ്ട്. എന്നാൽ അച്ഛന്റെ മരണത്തിന് മുമ്പ് അദ്ദേഹം തയ്യാറാക്കിയതായി അവകാശപ്പെടുന്ന വ്യാജ വിൽപ്പത്രവുമായി സഹോദരങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത് ജോളിയും ഭർത്താവ് റോയിയും ഒരുമിച്ച് ചേർന്നാണ്. എന്നാൽ അതിനെക്കുറിച്ചുള്ള ചോദ്യങ്ങളോ സംശയങ്ങളോ അന്വേഷണ ഉദ്ദ്യോ​ഗസ്ഥരോടൊ മറ്റുള്ളവരോടൊ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരും തന്നെ ചോദിക്കുന്നില്ല. ഒപ്പം മറ്റു മരണങ്ങളെക്കുറിച്ചുള്ള അവ്യക്തതയും കേസിൽ നിലനിൽക്കുന്നുണ്ട്. ഭർത്താവ് റോയിയെ മാറ്റി നിർത്തിയാൽ ആറ് കൊലപാതകങ്ങളിലും കൊല നടത്തിയ രീതിയെക്കുറിച്ച് ആർക്കും ഒരു തരത്തിലുമുള്ള വ്യക്തതയില്ലെന്നിരിക്കേ എന്തുകൊണ്ട് കറി ആർഡ് സയനെെയ്ഡ് എന്ന് പേര് ഡോക്യുമെന്ററിക്ക് വന്നു?

ഈ ചോദ്യങ്ങളെയെല്ലാം മാറ്റി നിർത്തിയാലും വൺഡയമെൻഷണൽ നരേഷനാണ് കറി ആൻഡ് സയനൈഡ് തരുന്നത്. ബാധിക്കപ്പെട്ട കുടുംബത്തിന്റെ വെെകാരികമായ കഥ പറച്ചിലായി ഡോക്യുമെന്ററിയെ മൊത്തത്തിൽ വിലയിരുത്താം. കാര്യകാരണം സഹിതം തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസിനെക്കുറിച്ച് വിലയിരുത്തുന്നതിൽ ഡോക്യുമെന്ററി എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നത് അതുകൊണ്ട് തന്നെ സംശയമാണ്. ഓൺ ​ഗോയിം​ഗ് ട്രയൽ നടന്നു കൊണ്ടിരിക്കുന്ന കേസാണ് ഇതെന്ന വസ്തുത നിലനിൽക്കേ തന്നെയും ആരോപിക്കപ്പെട്ട ആറ് കൊലപാതകങ്ങളിൽ നാല് പേരുടെ ശരീരത്തിൽ നിന്നും സയനൈഡിന്റെ യാതൊരു അംശവും ഫോറൻസിക്കിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നിരിക്കിലും ഡോക്യുമെന്ററി ജോളിയാണ് കുറ്റവാളി എന്ന പ്രതീതിയാണ് പ്രേക്ഷകനിൽ സൃഷ്ടിച്ചെടുക്കുന്നത്.

നിരവധി ക്രൈം ത്രില്ലറുകൾ നെറ്ഫ്ലിസ് ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ നടന്ന ഒരു സംഭവം തിരഞ്ഞെടുക്കുന്നത് ഇതാദ്യമാണ്. House of Secrets: The Burari Deaths, Indian Predator: The Diary of a Serial Killer തുടങ്ങി മറ്റ് നെറ്ഫ്ലിസ് ഡോക്യൂമെന്ററീസിനെയെല്ലാം ഓർമിപ്പിക്കുന്ന തരത്തിലുള്ള craaftum പ്രൊഡക്ഷൻ ക്വാളിറ്റിയുമാണ് "കറി ആൻഡ് സയനൈഡും" സമ്മാനിക്കുന്നത്. എന്നാൽ എത്രത്തോളം വ്യക്തതയോടെ ഡോക്യുമെന്ററിയെ അവതരിപ്പിക്കാം എന്നതിൽ അണിയറ പ്രവർത്തകർ പരാജയപ്പെടുന്നുണ്ട്. ഒരു സ്വതന്ത്ര അന്വേഷണം പോലും നടത്താതെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ബാധിക്കപ്പെട്ട കുടുംബത്തിന്റെ പരാതിയെയും പോലീസ് ഓഫീസേഴ്സിന്റെ വേർഷനും മാത്രമായി ഒതുങ്ങിപ്പോവുകയാണ് അതുകൊണ്ട് തന്നെ "കറി ആൻഡ് സയനൈഡ് - ദ ജോളി ജോസഫ് കേസ് "

Related Stories

No stories found.
logo
The Cue
www.thecue.in