'സർ, സാറിന്റെ ടിക്കറ്റ് എടുത്തല്ലോ !' ഇത് വേറൊരു മധു

'സർ, സാറിന്റെ ടിക്കറ്റ് എടുത്തല്ലോ !' ഇത് വേറൊരു മധു
WS3
Summary

എണ്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മധുവിനെക്കുറിച്ച് സംവിധായകന്‍ കെ.മധു എഴുതിയത്‌

ഉച്ചയൂണിന് ശേഷം ഒരു സിനിമ കണ്ടു കൊണ്ടിരിക്കെയാണ് എന്റെ ഫോൺ ശബ്ദിച്ചത്. ഞാൻ ഫോൺ സ്ക്രീനിലേക്ക് നോക്കിയപ്പോൾ.. മധു സർ ! ഉടനെ ഫോണെടുത്ത് ധൃതിയിൽ "Sir , മധുവാണ് " എന്ന് ഞാൻ പറഞ്ഞപ്പോൾ മറുതലയ്ക്കൽ "മധുവാണെന്ന് അറിഞ്ഞു കൊണ്ടാണല്ലോ ഞാൻ അങ്ങോട്ട് വിളിച്ചത് ; ഞാനും മധുവാണ് " ചെറിയ സ്വരത്തിലുള്ള ആ സരസ സംഭാഷണം എന്നെ ഒരു നിമിഷം കൊണ്ട് അദ്ദേഹവുമൊത്തുള്ള പല ഓർമ്മകളിലൂടെയും സഞ്ചരിപ്പിച്ചു. മധു Sir എന്ന മികച്ച കലാകാരനെ ആദ്യം കാണാനായത് എന്റെ കുട്ടിക്കാലത്ത് 'മനുഷ്യപുത്രൻ ' എന്ന സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു.

ദൂരെക്കാഴ്ചയായി മധു സാറിനെ കണ്ട ആ നിമിഷം ഇന്നുമുണ്ട് ഓർമ്മയിൽ . പിന്നീട് തൃപ്തിയായി കാണാനൊത്തത് മെറിലാന്റ് സ്റ്റുഡിയോയിൽ വച്ചായിരുന്നു. എന്റെ ഗുരുനാഥൻ കൃഷ്ണൻ നായർ സാറും, മധുസാറും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും " അണ്ണാ " എന്ന വിളിയുമായി സ്നേഹം പങ്കിട്ടിരുന്ന കാലം. അന്ന് ഞാൻ സിനിമയിൽ എത്തിയിട്ടേയുള്ളു.. മധു സാറിനെ അടുത്തു പരിചയപ്പെടാൻ എന്റെ ഗുരുനാഥന്റെ മഹനീയ മേൽ വിലാസം ഉണ്ടായിരുന്നിട്ടും ഞാൻ ആ ആജാനബാഹുവിനു മുന്നിൽ പ്രത്യക്ഷപ്പെടാതെ ഉൾവലിഞ്ഞു നിന്നു. പക്ഷെ ദൈവ നിശ്ചയം മറ്റൊന്നായിരുന്നു ; ഒരു ശബരിമലയാത്രയിലാണ് ഞങ്ങൾ കൂടുതൽ അറിഞ്ഞതും അടുത്തതും. അദ്ദേഹം സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾക്കായി എന്നെയും കൂട്ടി മധു സാർ അയ്യപ്പ സന്നിധിയിലെത്തി. നട അടച്ചു കഴിഞ്ഞതിനു ശേഷവും ഞങ്ങൾ അവിടിരുന്ന് സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കി. ഒപ്പം കരമന ജനാർദ്ദനൻ നായരുമുണ്ടായിരുന്നു. അന്ന് വളർന്ന ആ ആത്മബന്ധത്തിന്റെ തുടച്ചയാണ് എന്റെ ഫോണിലെത്തിയ മധു സാറിന്റെ ഈ സ്നേഹശബ്ദം. ആ ശബ്ദത്തിൽ എല്ലാമുണ്ട്.. ആ ഭാഗ്യം ദൈവം എനിക്ക് അനുവദിച്ചതിൽ അതിരുകളില്ലാത്ത സന്തോഷവുമുണ്ട്.എന്റെ ആദ്യ വിമാന യാത്രക്കും മധു സാറിനോടാണ് കടപ്പാട്..! അദ്ദേഹമാണ് എനിക്ക് ടിക്കറ് സാധ്യമാക്കിയത്.

അന്ന് മധു സാർ കേരളാ ട്രാവൽസിലേക്ക് വിളിച്ചു. കൊച്ചിക്ക് ഒരു ടിക്കറ്റ് വേണമല്ലോ .പേര് മധു. മറുതലയ്ക്കൽ നിന്നും ചോദ്യം വന്നു: സർ , സാറിന്റെ ടിക്കറ്റ് എടുത്തല്ലോ !" ഇത് വേറൊരു മധു " എന്ന് പറഞ്ഞ മധു സാർ ചിരിച്ച ചിരി ഓർമ്മയിൽ തെളിയുകയാണ്. പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട് ; എന്തിലും നർമ്മം കാണുന്ന അദ്ദേഹത്തിന്റെ ഈ സ്വഭാവം തന്നെയാകും അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം.

ഞങ്ങളുടെ ഫോൺ സംഭാഷണത്തിനൊടുവിൽ ഞാൻ അദ്ദേഹത്തിനടുത്തേക്ക് പോകാൻ കഴിയാത്തതിൽ ക്ഷമ ചോദിച്ചു. അപ്പോഴും വന്നു നർമ്മം പൊതിഞ്ഞ മറുപടി. " മധു വരൂ, കുറേ കാലമായില്ലേ കണ്ടിട്ട്. നമ്മുക്ക് അകലം പാലിച്ച് സംസാരിക്കാം. ഈ രണ്ട് വർഷത്തിനിടെ രണ്ടു പ്രാവശ്യമാണ് ഞാൻ പുറത്തിറങ്ങിയത് ; ഒന്ന് ആദ്യ ഡോസിനും രണ്ട്; രണ്ടാം ഡോസ് വാക്സിനേഷനും " എന്ന് മധു സാർ പറഞ്ഞ് ഞങ്ങൾ ഇരുവരും ചിരിച്ചു ... ആ ചിരി ഇനിയും ഒരു പാട് വർഷങ്ങൾ നീണ്ടു നിൽക്കട്ടെ ... പ്രിയ മധു സാറിന് ഈ ജന്മദിനത്തിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു .... പ്രാർത്ഥനകളോടെ മറ്റൊരു മധു .

Related Stories

No stories found.
logo
The Cue
www.thecue.in