'ഭീതിയോടെയാണ് ആ ശ്രമത്തിന് തയ്യാറായത്' ;തലസ്ഥാനം വിജയിച്ചില്ലായിരുന്നെങ്കിൽ പിന്നീടുള്ള സിനിമകൾ ഉണ്ടാകുമായിരുന്നില്ലെന്ന് രഞ്ജി പണിക്കർ

'ഭീതിയോടെയാണ് ആ ശ്രമത്തിന് തയ്യാറായത്' ;തലസ്ഥാനം വിജയിച്ചില്ലായിരുന്നെങ്കിൽ പിന്നീടുള്ള സിനിമകൾ ഉണ്ടാകുമായിരുന്നില്ലെന്ന് രഞ്ജി പണിക്കർ

ഷാജി കെെലാസ് സംവിധാനം ചെയ്ത് സുരേഷ് ​ഗോപി നായകനായ ചിത്രമായിരുന്നു തലസ്ഥാനം. തലസ്ഥാനമാണ് താൻ പൂർണ്ണമായും തന്റെ കഥയിൽ നിന്നും എഴുതിയ തിരക്കഥയെന്ന് രഞ്ജി പണിക്കർ. ഹ്യൂമർ നല്ലത് പോലെ വഴങ്ങുന്ന ഒരാളായിരുന്നു ഷാജി കെെലാസ് എങ്കിലും അദ്ദേഹം തന്നോട് പറഞ്ഞത് ഐവി ശശി-​ദാമോ​ദരൻ മാസ്റ്റർ സിനിമകളെ പോലെ ഒരു സിനിമ ചെയ്യണം എന്നതായിരുന്നു. ഐവി ശശി എന്ന് പറയുന്നത് മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റ് മേക്കറാണ്. ഒരു അമ്പത് ആക്ടേഴ്സിനെ ഒരു ഫ്രെയിമിൽ ഒരുക്കി നിർത്തി ഷോട്ടുകൾ എടുക്കാൻ പാകത്തിന് പ്രതിഭയുള്ള ആളാണ്. അതുകൊണ്ട് തന്നെ അവരുടേത് പോലെ ഒരു സനിമ എടുക്കുക എന്നത് വലിയ ഭീതിയോടെ നടത്തിയ ഒരു ശ്രമമായിരുന്നു എന്ന് രഞ്ജി പണിക്കർ പറയുന്നു. താൻ എല്ലാ കാലത്തും ചെയ്യാൻ ആ​ഗ്രഹിച്ച ഒരു സിനിമയായിരുന്നു തലസ്ഥാനം എന്നും ആ സിനിമ ഒരു വിജയമായിരുന്നില്ല എങ്കിൽ പിന്നീടുള്ള സിനിമകൾ ഉണ്ടാകുമായിരുന്നില്ല എന്നും രഞ്ജി പണിക്കർ ക്യു സ്റ്റുഡിയോ ഷോ ടെെമിൽ പറഞ്ഞു.

രഞ്ജി പണിക്കർ പറഞ്ഞത് :

തലസ്ഥാനത്തിന് മുൻപ് എഴുതിയ രണ്ട് സിനിമകളും പശുപതിയും ആകാശകോട്ടയിലെ സുൽത്താനും എന്റെ കഥകളായിരുന്നില്ല, തലസ്ഥാനമാണ് എന്റെ പൂർണ്ണമായ ഒരു കഥയിൽ നിന്നും ഞാൻ എഴുതുന്ന തിരക്കഥ. അവിടെ എനിക്ക് അങ്ങനെ തന്നെ ഒരു സിനിമ എഴുതണം എന്ന് നിർബന്ധമുണ്ടായിരുന്നു. ഷാജിക്കും അത് തന്നെയായിരുന്നു ആ​ഗ്രഹം. ഹ്യുമർ നല്ലപോലെ വഴങ്ങുന്ന ആളാണ് എങ്കിൽ പോലും ഷാജി എന്റെ അടുത്ത് പറഞ്ഞത് എടാ നമുക്ക് ഐവി ശശി-ദാമോദർ മാസ്റ്റർ ആ കോംമ്പിനേഷനിൽ ചെയ്യുന്ന സിനിമകൾ പോലെയൊരു സിനിമ എടുക്കണം എന്നാണ്. അന്ന് അത് വലിയൊരു അഹങ്കാരമാണ്. കാരണം ഐവി ശശി എന്ന് പറയുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ, ഹിറ്റ് മേക്കറാണ്. അന്ന് ഐവി ശശി ഒരു അമ്പത് ആക്ടേഴ്സിനെ ഒരു ഫ്രെയിമിൽ ഒരുക്കി നിർത്തി ഷോട്ടുകൾ എടുക്കാൻ പാകത്തിനുള്ള അത്രയും പ്രതിഭയുള്ള ഒരാളാണ്. ദാമോദരൻ മാസ്റ്ററിന്റെ തിരക്കഥകളും അങ്ങനെ തന്നെയാണ്. ഒരു പക്ഷേ ഒരു കഥയ്ക്ക് അകത്ത് ഇത്രയും ധാരകളെ സന്നിവേശിപ്പിക്കുന്ന നിലയ്ക്കുള്ള ഒരു ടെക്സ്റ്റ് മലയാളത്തിൽ മറ്റൊരാളും എഴുതിയിട്ടില്ല, അമ്പത് കഥാപാത്രങ്ങളുണ്ടെങ്കിൽ ഈ അമ്പത് കഥാപാത്രങ്ങൾക്കും ഒരു പശ്ചാത്തലവും ഒരു സ്വഭാവവും അതിന്റെ കൃത്യമായ പരിണാമങ്ങളും എല്ലാം ഉണ്ടാക്കുകയും അവരിലെയൊക്കെ ഒരു അഭിനയ സിദ്ധികളെ ഏറ്റവും നന്നായിട്ട് പ്രയോചനപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന, ഏറ്റവും കണ്ടംപററിയായിട്ടുള്ള, ഏറ്റവും അപ്ഡേറ്റഡായിട്ടുള്ള സിനിമകൾ എഴുതുയിരുന്ന ആളാണ് അദ്ദേഹം. അതുകൊണ്ട് അങ്ങനെയൊരു അറ്റംപ്റ്റ് നടത്തുക എന്ന് പറയുന്നത് വലിയ സാഹസമാണ്. നമ്മൾ എഴുതുമ്പോൾ ആദ്യം ഐവി ശശി ദാമോദരൻ മാഷ് പോലെ സിനിമയുണ്ടാക്കാൻ നോക്കിയിട്ട് അവന്മാര് പണി വാങ്ങിച്ചു എന്ന് പറയുമല്ലോ? അതുകൊണ്ട് അതൊരു വലിയ ഭീതിയോടെയാണ് നമ്മൾ അങ്ങനെയൊരു അറ്റംപ്റ്റിന് തയ്യാറായത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും അതുവരെ എഴുതാൻ ആ​ഗ്രഹിച്ചിരുന്ന സിനിമയായിരുന്നു തലസ്ഥാനം. അതിന്റെ ഒരു സക്സസ്സ് ഇല്ലായിരുന്നെങ്കിൽ പിന്നീടുള്ള സിനിമകൾ ഉണ്ടാകുമായിരുന്നില്ല, അതൊരു ടേണിം​ഗ് പോയിന്റ് ആകുന്നത് ആ സിനിമ അക്സെപ്റ്റ് ചെയ്യപ്പെടുന്നത് കൊണ്ടാണ്. ഒരിക്കലും ഐവി ശശിയോ ദാമോദരൻ മാസ്റ്ററോ സൃഷ്ടിച്ചതിന് തുല്യമായ ഒരു ലോകം സൃഷ്ടിക്കാൻ നമുക്ക് പ്രാപ്തിയില്ല എന്ന തിരിച്ചറിവോട് കൂടിയാണ് നമ്മൾ ആ ഒരു സാഹസത്തിന് മുതിർന്നത്.

ക്രൈസ്റ്റ് കിംഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ഹെൻട്രി നിർമ്മിച്ച ചിത്രമായിരുന്നു തലസ്ഥാനം. രൺജി പണിക്കർ, ചിപ്പി, വിജയകുമാർ എന്നിവർ അഭിനേതാക്കളായി അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയാണ്. 1992 ജൂലൈ 12 ന് റിലീസ് ചെയ്ത ഈ ചിത്രം അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളിൽ ഒന്നായിരുന്നു. ചിത്രത്തിൽ ഗീത , നരേന്ദ്ര പ്രസാദ് , മോനിഷ , എം ജി സോമൻ, ഗണേഷ് കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in