'റിലീസ് ദിവസം സ്ഫടികം ടിക്കറ്റിന് കരിഞ്ചന്തയില്‍ 800 രൂപ, വിറ്റത് പൊലീസുകാര്‍'; നിര്‍മ്മാതാവ് പറയുന്നു

'റിലീസ് ദിവസം സ്ഫടികം ടിക്കറ്റിന് കരിഞ്ചന്തയില്‍ 800 രൂപ, വിറ്റത് പൊലീസുകാര്‍'; നിര്‍മ്മാതാവ് പറയുന്നു

റിലീസ് ദിവസം തന്റെ ചിത്രത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത് നേരില്‍ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍. മോഹന്‍ലാല്‍, തിലകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്ഫടികം. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ തിയറ്ററുകളില്‍ കയറാന്‍ പറ്റാത്തത്ര തിരക്കായിരുന്നുവെന്ന് നിര്‍മ്മാതാവ് പറയുന്നു. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പലകാരണങ്ങള്‍ കൊണ്ടും മൂന്നോ നാലോ തവണ മുടങ്ങിയ സിനിമയാണ് സ്ഫടികം. നീണ്ടു പോയത് കൊണ്ട് സിനിമയുടെ ചെലവ് കൂടിയെന്നും ഗുഡ്‌നൈറ്റ് മോഹന്‍ പറയുന്നുണ്ട്.

'ഒരുപാട് ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് സ്ഫടികം തീര്‍ത്തു. എനിക്ക് ഫസ്റ്റ് കോപ്പി കാണാന്‍ സാധിച്ചിരുന്നില്ല. ഒരു ചടങ്ങിനായി കുടുംബത്തോടൊപ്പം തൃശൂര്‍ വന്നപ്പോഴാണ് പടം കാണുന്നത്. പിറ്റേ ദിവസമാണ് സിനിമയുടെ റിലീസ്. കളിക്കാന്‍ പോകുന്ന തിയറ്ററില്‍ സെക്കന്റ് ഷോ കഴിഞ്ഞ ശേഷം പടം ഇട്ടു. സിനിമ കണ്ട ശേഷം ഞാന്‍ വളരെ സന്തോഷത്തിലായിന്നു. പോസിറ്റീവ് ഫീലിങായിരുന്നു ചിത്രത്തിന്.

റിലീസ് ദിവസം തിയറ്ററുകളില്‍ കയറാന്‍ പറ്റാത്ത അത്രയും തിരക്കായിരുന്നു. പൊലീസുകാരുടെ സഹായത്തോടെയാണ് ഞങ്ങള്‍ തിയറ്ററില്‍ കയറിയത്. സിനിമ കാണാന്‍ ഇത്രയും ആളുകള്‍ വരുന്നതാണ് ഒരു നിര്‍മ്മാതാവിന്റെ സന്തോഷം. അത് വീണ്ടും കാണാന്‍ ഞാന്‍ തിയറ്ററിന്റെ പുറത്തേക്ക് വന്നു. പുറത്ത് വന്നപ്പോള്‍ കാണുന്നത്, 600 രൂപ മുതല്‍ 800 രൂപ വരെയാക്കി ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നതാണ്. അന്ന് ബാല്‍ക്കണി ടിക്കറ്റിന് അന്‍പതോ അറുപതോ രൂപയേ ഉള്ളൂ.

ആരാണ് അത് വിറ്റതെന്ന് ഞാന്‍ അന്വേഷിച്ച് കണ്ടുപിടിച്ചു. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നാല് പൊലീസുകാര്‍ അവിടെയുണ്ടായിരുന്നു. നാല് ഷോയ്ക്കും പതിനഞ്ചോ ഇരുപതോ ടിക്കറ്റ് ഇവര്‍ വാങ്ങും. അത് 750 അല്ലങ്കില്‍ 800 രൂപയൊക്കെ ആയിട്ട് വില്‍ക്കും. അങ്ങനെ ഏകദേശം 60,000 രൂപ ഒരു ദിവസം ഇവര്‍ കൊണ്ട് പോകുന്നുണ്ട്. അത്രയും ഷെയര്‍ നിര്‍മ്മാതാവായ എനിക്കില്ല.' ഇന്ന് ഈ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും നിര്‍മ്മാതാവ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in