'അയാള്‍ അഭിനയിക്കുകയാരുന്നില്ല, ഞാനായി ജീവിക്കുകയായിരുന്നു'; മാധവനെക്കുറിച്ച് നമ്പി നാരായണന്‍

'അയാള്‍ അഭിനയിക്കുകയാരുന്നില്ല, ഞാനായി ജീവിക്കുകയായിരുന്നു'; മാധവനെക്കുറിച്ച് നമ്പി നാരായണന്‍

മുന്‍ ഐ.എസ്.ആര്‍.ഒ ഏയ്‌റോ സ്‌പേസ് എഞ്ചിനീയറും, 'വികാഷ്' എഞ്ചിനിന്റെ ഉപജ്ഞാതാവുമായ പത്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയൊരിക്കിയ ചിത്രമാണ് 'റോക്കട്രി : ദ നമ്പി എഫക്ട്'. മാധവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ താരം തന്നെയാണ് നമ്പി നാരായണനായി വേഷമിടുന്നതും. തന്റെ ഓരോ അനക്കവും നന്നായി നിരീക്ഷിച്ച് മനസിലാക്കിയാണ് മാധവന്‍ ചിത്രത്തിന് വേണ്ടി തയ്യാറെടുത്തതെന്ന് നമ്പി നാരായണന്‍ പറഞ്ഞു. സിനിമയില്‍ അയാളുടെ ഓരോ ചലനത്തിലും നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയുമെന്നും ദ ക്യുവില്‍ പ്രജേഷ് സെന്നിന് നല്‍കിയ അഭിമുഖത്തില്‍ നമ്പി നാരായണന്റെ പ്രതികരണം.

അദ്ദേഹം വളരെ നല്ല ഒരു കലാകാരനാണ്. ഈ സിനിമയ്ക്കുവേണ്ടി സ്വയം സമര്‍പ്പിച്ച്, എന്റെ ഓരോ അനക്കവും നന്നായി നിരീക്ഷിച്ച് മനസിലാക്കിയാണ് അദ്ദേഹം ചിത്രത്തിനുവേണ്ടി തയ്യാറായത്. നമ്പി നാരായണനെ പോലെ ജീവിക്കുകയായിരുന്നു അയാള്‍. അദ്ദേഹം വളരെ പാഷനേറ്റായി, ഈ സിനിമ മനസ്സില്‍ ഒരു സിദ്ധാന്തമായി കണ്ടാണ് ചെയ്തത്. അത് സിനിമയില്‍ അയാളുടെ ഓരോ ചലനത്തിലും നിങ്ങള്‍ക്ക് കാണാം. അയാള്‍ മാധവനായല്ല നമ്പി നാരായണന്‍ ആയിട്ടാണ് ജീവിച്ചത്, നമ്പി നാരായണന്‍ പറഞ്ഞു.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചുവെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ അതെങ്ങനെ ബാധിച്ചുവെന്നുമാണ് ചിത്രം പറയുന്നത്. നമ്പി നാരായണന്റെ ആത്മകഥ -ഓര്‍മകളുടെ ഭ്രമണപഥത്തിന്റെ രചയിതാവ് കൂടിയാണ് ജി. പ്രജേഷ് സെന്‍. ചിത്രത്തിന്റെ കോ ഡയറക്ടര്‍ കൂടിയായിരുന്നു പ്രജേഷ് സെന്‍.

പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ച്ചേഴ്സും, ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് താരം സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിമ്രാനാണ് നായിക.

Related Stories

No stories found.
logo
The Cue
www.thecue.in