ലിജു കൃഷ്ണയെ വിലക്കണം, പോഷ് നിയമം പ്രാബല്യത്തില്‍ വരണം: അതിജീവിതക്കൊപ്പമെന്ന് ഡബ്ല്യു.സി.സി

ലിജു കൃഷ്ണയെ വിലക്കണം, പോഷ് നിയമം പ്രാബല്യത്തില്‍ വരണം: അതിജീവിതക്കൊപ്പമെന്ന് ഡബ്ല്യു.സി.സി

സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ പീഡന പരാതിയില്‍ ഇരയാക്കപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജില്‍ പീഡനത്തിനിരയായ യുവതി എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് ഡബ്ല്യു.സി.സി പിന്തുണയുമായി രംഗത്തെത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പോഷ് നിയമവുമെല്ലാം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് പുതിയ ലൈംഗിക പീഡന പരാതി കൂടി ഉടലെടുക്കുന്നത് എന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി. കേസ് തീര്‍പ്പാകുന്നതുവരെ ലിജു കൃഷ്ണയെ മലയാള സിനിമയില്‍ നിന്നും വിലക്കണമെന്നും ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡി അംഗത്വങ്ങളും റദ്ദ് ചെയ്യണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.

ഡബ്ല്യു.സി.സിയുടെ കുറിപ്പ്

കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു. WCC അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

1) കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെ

എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.

2)കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം.

മലയാളം സിനിമാ നിർമ്മാണങ്ങളിൽ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in