അനുരാ​ഗ് കശ്യപിനെ ബന്ധപ്പെട്ടിരുന്നുവെന്ന് തിരുത്തി വിക്രം ; പേര് ഉപയോ​ഗിക്കാൻ അനുമതി തന്നിരുന്നുവെന്ന് അനുരാ​ഗ് കശ്യപ്

അനുരാ​ഗ് കശ്യപിനെ ബന്ധപ്പെട്ടിരുന്നുവെന്ന് തിരുത്തി വിക്രം ; പേര് ഉപയോ​ഗിക്കാൻ അനുമതി തന്നിരുന്നുവെന്ന് അനുരാ​ഗ് കശ്യപ്

'കെന്നഡി' എന്ന ചിത്രത്തിനായി നടൻ വിക്രമിനെ സമീപിച്ചപ്പോൾ അദ്ദേഹം റെസ്‌പോണ്ട് ചെയ്തില്ലെന്ന അനുരാഗ് കശ്യപിന്റെ പ്രസ്താവനയെ തിരുത്തി വിക്രം. ചിത്രത്തിനായി തന്നെ വിളിച്ചുരുന്നുവെന്ന് മറ്റൊരു നടനിൽ നിന്ന് അറിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തെ വിളിക്കുകയും അനുരാഗ് കശ്യപിൽ നിന്ന് മെസ്സേജോ മെയിലോ ലഭിച്ചിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. അദ്ദേഹം തന്നെ ബന്ധപ്പെട്ട ഇമെയിൽ ഐഡി ഇപ്പോൾ സജീവമല്ലെന്നും അതിന് ഏകദേശം 2 വർഷം മുമ്പ് താൻ നമ്പർ മാറിയിരുന്നുവെന്നും വിക്രം ട്വിറ്ററിൽ അനുരാഗിന് മറുപടിയായി കുറിച്ചു.

വിക്രമിന്റെ ട്വിറ്റർ പോസ്റ്റ്

സോഷ്യൽ മീഡിയയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി ഒരു വർഷം മുമ്പുള്ള ഞങ്ങളുടെ സംഭാഷണം വീണ്ടും പങ്കുവയ്ക്കുന്നു. കെന്നഡിക്കായി നിങ്ങൾ എന്നെ സമീപിക്കാൻ ശ്രമിച്ചുവെന്ന് മറ്റൊരു നടനിൽ നിന്ന് കേട്ടപ്പോൾ, ഞാൻ നിങ്ങളെ ഉടൻ വിളിക്കുകയും നിങ്ങളിൽ നിന്ന് എനിക്ക് മെയിലോ മെസേജോ ലഭിച്ചിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. നിങ്ങൾ എന്നെ ബന്ധപ്പെട്ട ഐഡി ഇപ്പോൾ സജീവമല്ല, അതിന് ഏകദേശം 2 വർഷം മുമ്പ് എന്റെ നമ്പർ മാറിയിരുന്നു.

ആ ഫോൺ കോളിനിടയിൽ ഞാൻ പറഞ്ഞതുപോലെ, നിങ്ങളുടെ 'കെന്നഡി' എന്ന സിനിമയിൽ ഞാൻ വളരെ ആവേശത്തിലാണ്, അതിലേക്കാളുമുപരി ഈ സിനിമക്ക് എന്റെ പേരാണ്. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

'കെന്നഡി' എന്ന തന്റെ ചിത്രത്തിനായി ആദ്യം മനസ്സിൽ ആലോചിച്ചത് വിക്രമിനെ ആയിരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മറ്റൊരു പേരായ കെന്നഡി സിനിമക്കിട്ടതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. എന്നാൽ സിനിമക്കായി വിക്രമിനെ സമീപിച്ചപ്പോൾ അദ്ദേഹം റെസ്‌പോണ്ട് ചെയ്തില്ലെന്നും അതിനാലാണ് നായകനായി രാഹുൽ ഭട്ടിനെ തീരുമാനിച്ചതെന്നും അനുരാഗ് കശ്യപ് ഫിലിം കംപാനിയന്റെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിക്രം ഇത് തിരുത്തിയതിന് പിന്നാലെ വിക്രം തന്നെ പിന്നീട് ബന്ധപ്പെട്ടത് ശരിയാണെന്ന് അനുരാ​ഗ് കശ്യപും ട്വീറ്റ് ചെയ്തു.

വിക്രമിന്റെ ശരിയായ നമ്പർ പിന്നീട് മനസ്സിലാക്കി അദ്ദേഹത്തെ സമീപിക്കുകയും സ്‌ക്രിപ്റ്റ് വായിക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ഞങ്ങളെല്ലാവരും ഷൂട്ടിംഗിൽ നിന്ന് ഒരു മാസം അകലെയായതിനെത്താൽ ആ പദ്ധതി ഉപേക്ഷിച്ചെന്നും വിക്രമിന്റെ പോസ്റ്റിനു മറുപടിയായി അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു.

അനുരാഗ് കശ്യപിന്റെ മറുപടി പോസ്റ്റ് :

ഞാൻ അദ്ദേഹത്തെ സമീപിക്കാൻ ശ്രമിക്കുന്നതായി മറ്റൊരു നടനിൽ നിന്ന് വിക്രം കണ്ടെത്തിയപ്പോൾ അദ്ദേഹം എന്നെ നേരിട്ട് വിളിച്ചപ്പോൾ അദ്ദേഹത്തിന് മറ്റൊരു വാട്ട്സ്ആപ്പ് നമ്പറുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. എന്നെ സമീപിക്കാൻ അദ്ദേഹം തന്റെ ശരിയായ വിവരങ്ങൾ നൽകി, സ്‌ക്രിപ്റ്റ് വായിക്കാൻ പോലും അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും ഞങ്ങളെല്ലാവരും ഷൂട്ടിംഗിൽ നിന്ന് ഒരു മാസത്തെ അകലത്തിലായിരുന്നു. ചിത്രത്തിന് 'കെന്നഡി' എന്ന പേര് ഉപയോഗിക്കാൻ അദ്ദേഹം ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. ഞാൻ അഭിമുഖത്തിൽ പറഞ്ഞത്, സിനിമയ്ക്ക് കെന്നഡി എന്ന് പേരിട്ടതിന്റെ പിന്നിലെ കഥയാണ്. അമിത പ്രതികരണത്തിന്റെ ആവശ്യമില്ല. ചിയാൻ സാറോ ഞാനോ ഒരുമിച്ച് പ്രവർത്തിക്കാതെ വിരമിക്കില്ലെന്നു തീർച്ചയായും ഞാൻ കരുതുന്നു.

സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'കെന്നഡി' മെയ് 24 ന് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഇതിനും മുൻപും അനുരാഗ് കശ്യപ് ചിത്രങ്ങൾ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2012-ൽ 'ഗ്യാങ്‌സ് ഓഫ് വാസിപ്പൂർ' ഡയറക്ടർസ് ഫോർട്‌നൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു. 2013-ൽ 'ബോംബെ ടോക്കീസ്' എന്ന ആന്തോളജി ചിത്രം സ്പെഷ്യൽ സ്‌ക്രീനിംങ് ആയും, 'അഗ്ലി' എന്ന ചിത്രം ഡയറക്ടർസ് ഫോർട്‌നൈറ്റ് വിഭാഗത്തിലും പ്രദർശിപ്പിച്ചു. ശേഷം 2016-ൽ രമൺ രാഘവ് 2.0 യും ഡയറക്ടർസ് ഫോർട്‌നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in