'വിജയ് ബാബു വിഷയം സ്വാധീനിച്ചിട്ടില്ല'; 'ഹോം' അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ജൂറി ചെയര്‍മാന്‍ സയ്യിദ് മിശ്ര

'വിജയ് ബാബു വിഷയം സ്വാധീനിച്ചിട്ടില്ല'; 'ഹോം' അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ജൂറി ചെയര്‍മാന്‍ സയ്യിദ് മിശ്ര

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും വിജയ് ബാബു നിര്‍മിച്ച ഹോം ഒഴിവാക്കിയെന്ന വിഷയത്തില്‍ മറുപടിയുമായി ജൂറി ചെയര്‍മാന്‍ സയ്യിദ് അഖ്തര്‍ മിശ്ര. നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ കേസ് ജൂറിയെ സ്വാധീനിച്ചിട്ടില്ല. തനിക്ക് അതേകുറിച്ച് നേരത്തെ അറിയില്ലായിരുന്നു. കേസിനെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിലും അത് സിനിമയെ ബാധിക്കില്ലെന്നും സിനിമ സിനിമയാണെന്നും സയ്യിദ് മിശ്ര പറഞ്ഞു.

'എനിക്ക് ഹോം സിനിമയുടെ നിര്‍മാതാവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇന്നാണ് ഞാന്‍ അതേ കുറിച്ച് അറിയുന്നത്. അതുകൊണ്ട് ആ വിഷയം ജൂറിയെ സ്വാധീനിച്ചിട്ടില്ല. അതൊരിക്കലും ജൂറിയെ സ്വാധീനിക്കാനും പാടില്ല. കാരണം സിനിമ എന്നത് ഒരു വ്യക്തിയെയോ അയാളുടെ സ്വഭാവത്തെയോ ബന്ധപ്പെട്ട വിഷയമല്ല. സിനിമ സിനിമയാണ്. എല്ലാ ജൂറി മെമ്പര്‍മാരും ഐകകണ്ഠേനെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തില്‍ ഹോം ഉണ്ടായിരുന്നില്ല,' എന്നാണ് സയ്യിദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ഹോം സിനിമ ജൂറി കണ്ടിട്ടില്ലെന്ന ആരോപണവുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. 'വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി അവാര്‍ഡ് തീരുമാനം തിരുത്തുമോ. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമമില്ല. ഹൃദയം നല്ലതാണ്, എന്നാല്‍ ഹോമിനെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് വെക്കാമായിരുന്നു. വിജയ് ബാബുവിനെതിരായ പരാതിയും ഹോം തഴയപ്പെടാന്‍ കാരണമായിരിക്കാം. ഒടിടി പ്ലാറ്റ്ഫോമിനെക്കുറിച്ച് പലരും അറിയുന്നത് ഹോം സിനിമ കണ്ടതിന് ശേഷമാണ്', എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഇന്നലെയാണ് 2021ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സയ്യിദ് മിര്‍സ അധ്യക്ഷനായ ജൂറിയിലേക്ക് 29 സിനിമകളായിരുന്നു പ്രാഥമിക ജൂറി അയച്ചത്. രണ്ട് സിനിമകള്‍ അന്തിമ ജൂറിയിലേക്ക് വിളിച്ചു. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവരാണ് ജൂറി അംഗങ്ങള്‍. 142 ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടത്. 31 സിനിമകളാണ് അന്തിമ ജൂറിക്ക് മുന്നിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in