'ഷാരൂഖ് ഖാൻ ബോക്സ് ഓഫീസ് ബാദ്ഷ' ; ജവാനെ അഭിനന്ദിച്ച് എസ് എസ് രാജമൗലി

'ഷാരൂഖ് ഖാൻ ബോക്സ് ഓഫീസ് ബാദ്ഷ' ; ജവാനെ അഭിനന്ദിച്ച് എസ് എസ് രാജമൗലി

ജവാൻ സിനിമയെ അഭിനന്ദിച്ച് സംവിധായകൻ എസ് എസ് രാജമൗലി. അതി ഗംഭീരമായ തുടക്കമാണ് സിനിമക്ക് ലഭിച്ചതെന്നും അതുകൊണ്ടാണ് ഷാരൂഖ് ഖാനെ ബോക്സ് ഓഫീസിന്റെ ബാദ്ഷാ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാജമൗലി ട്വിറ്ററിലൂടെ പറഞ്ഞു. നോർത്തിലും വിജയം ആവർത്തിച്ചതിന് ആറ്റ്ലീയെ അഭിനന്ദിക്കുകയും വിജയത്തിൽ ജവാൻ ടീമിന് ആശസകളും രാജമൗലി ട്വിറ്ററിലൂടെ നേർന്നു.

അഭിനന്ദനത്തിന് നന്ദിയുണ്ടെന്നും സിനിമയ്‌ക്കായുള്ള താങ്കളുടെ ക്രിയേറ്റീവ് ഇൻപുട്ടുകളിൽ നിന്ന് ഞങ്ങൾ എല്ലാവരും പഠിക്കുകയാണെന്നും രാജമൗലിക്ക് മറുപടിയായി ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു. സമയമുള്ളപ്പോൾ സിനിമ കാണണമെന്നും കണ്ടതിന് ശേഷം എനിക്കും ഒരു മാസ്സ് ഹീറോ ആകാൻ പറ്റുമോയെന്ന് അറിയിക്കണമെന്നും ഷാരൂഖ് ട്വിറ്ററിൽ കൂട്ടിച്ചേർത്തു.

ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 75 കോടിയുൾപ്പടെ 129 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫിസിൽ നിന്നും നേടിയത്. ഇതിൽ 65 കോടി ഹിന്ദി വേർഷനിൽ നിന്നും 10 കോടി തമിഴ് തെലുങ്ക് ഭാഷകളിൽ നിന്നുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർ ആർ ആർ, ബാഹുബലി 2, കെ ജി എഫ് 2 എന്നീ സിനിമകൾക്ക് ശേഷം നാലാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയത്. ഷാരൂഖിന്റെ തന്റെ മുൻ സിനിമയായ പത്താൻ നേടിയ 57 കോടി എന്ന റെക്കോർഡാണ് ഇപ്പോൾ ജവാൻ മറികടന്നിരിക്കുന്നത്. ഇതോടൊപ്പം കേരളത്തിൽ ആദ്യ ദിവസം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രം എന്ന റെക്കോർഡും ജവാന്റെ പേരിലായി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെടുത്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in