അസൂയയോടെ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചത്, മമിത അടുത്ത ​ഗിരിജ ഷെട്ടാറോ സായ് പല്ലവിയോ; പ്രേമലുവിനെക്കുറിച്ച് രാജമൗലി

അസൂയയോടെ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചത്, മമിത അടുത്ത ​ഗിരിജ ഷെട്ടാറോ സായ് പല്ലവിയോ; പ്രേമലുവിനെക്കുറിച്ച് രാജമൗലി

മലയാള സിനിമയിലേത് ഏറ്റവും മികച്ച അഭിനേതാക്കളാണെന്ന് സംവിധായകൻ രാജമൗലി. ​ആക്ഷനാണ് തനിക്ക് ഇഷ്ടപ്പെട്ട ഴോണർ എന്നും റൊമാന്റിക് കോമഡി സിനിമകൾ ഒന്നും തന്നെ ആകർഷിക്കാറില്ലെന്നും പറഞ്ഞ രാജമൗലി പ്രേമലു എന്ന ചിത്രം തന്നെ ഒരുപാട് ആകർഷിച്ചുവെന്ന് പറയുന്നു. ഗിരീഷ് എഡി സംവിധാനം ചെയ്ത് മമിത ബെെജു, നസ്ലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പ്രേമലു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് പ്രേമലുവിന് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷിക്കുന്നതിന്റെ ഭാ​ഗമായി ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെയാണ് സൃഷ്ടിക്കുന്നതെന്ന് രാജമൗലി പറഞ്ഞു.

രാജമൗലി പറഞ്ഞത്:

ആക്‌ഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോണർ. അതുകൊണ്ടു തന്നെ റൊമാന്റിക് കോമഡി സിനിമയോ മറ്റു ജോണറുകളോ എന്നെ ആകർഷിക്കാറില്ല. ഈ സിനിമ തെലുങ്കിലേക്ക് കൊണ്ടുവരാൻ കാർത്തികേയ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ അധികം താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ പ്രേമലു തിയറ്ററിൽ നേരിട്ട് കണ്ടപ്പോൾ എന്നെ ഒരുപാട് ആകർഷിച്ചു. ആദ്യത്തെ 10- 15 മിനിറ്റ് മുതൽ അവസാനം വരെ ഞാൻ ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചു തിയേറ്ററിൽ പോയി കണ്ടിരിക്കേണ്ട സിനിമയാണിത്. ഫോണിൽ കണ്ട് ആസ്വദിക്കാവുന്ന സിനിമയല്ല ഇത്. ഇതിനു മുൻപ് ഇതുപോലെ ഒരു സിനിമ കണ്ടു പൊട്ടിച്ചിരിച്ചത് എന്നാണെന്നു തന്നെ ഓർമയില്ല. അതിന് ആദ്യം ക്രെഡിറ്റ് നൽകേണ്ടത് എഴുത്തുകാരനു തന്നെയാണ്. മലയാളം ഡയലോഗുകൾ എന്താണെന്ന് എനിക്കറിയില്ല, പക്ഷേ തെലുങ്കിൽ സംഭാഷണങ്ങൾ നന്നായി എഴുതിയിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ, മലയാളത്തിലെ അഭിനേതാക്കളാണ് കൂടുതൽ മികച്ചതെന്ന് ഞാൻ വളരെ അസൂയയോടെയും വേദനയോടെയും സമ്മതിക്കണം.

അമൽ എന്ന താരം വളരെ നന്നായി അഭിനയിച്ചു. എന്റെ ചെല്ലപ്പേര് അമുൽ എന്നാണ്. ആ രീതിയിൽ അമലുമായി എനിക്കൊരു കണക്‌ഷനുണ്ട്. കോളജിൽ പഠിക്കുന്ന സമയത്ത് നമുക്കെല്ലാം ഉറപ്പായും അമലിനെപ്പോലെ ഒരു സുഹൃത്ത് ഉണ്ടാകും. ആ കഥാപാത്രത്തെ അമൽ വളരെ നന്നായി പ്രതിഫലിപ്പിച്ചു. ട്രെയിലർ കണ്ടപ്പോൾത്തന്നെ എനിക്ക് മമിതയെ ഒരുപാട് ഇഷ്ടമായി. മമിത ബൈജു നല്ല എനർജി ഉള്ള നടിയാണ്. ഗീതാഞ്ജലിയിലെ ഗിരിജയേയും സായ് പല്ലവിയിയേയും പോലെ ആരാധകരുടെ പ്രിയപ്പെട്ട നായികയായി മമിത മാറുമെന്ന് ഉറപ്പാണ്. അത്രത്തോളം പൊട്ടൻഷ്യൽ മമിതയ്ക്ക് ഉണ്ട്.

ട്രെയിലർ കണ്ടപ്പോൾ ഒരു സാധാരണ പയ്യൻ എന്നാണ് സച്ചിൻ ആയി അഭിനയിച്ച പയ്യനെപ്പറ്റി തോന്നിയത്. പക്ഷേ സിനിമ കണ്ടപ്പോൾ നസ്ലനെ ഒരുപാട് ഇഷ്ടപ്പെട്ടു. സച്ചിനെപ്പോലെ ഒരു പയ്യനെ യഥാർഥ ജീവിതത്തില്‍ ഞാൻ കണ്ടാൽ തലയ്ക്കിട്ട് ഒരു അടി അടിച്ചിട്ട്, മര്യാദയ്ക്ക് ഒരു ജോലിയൊക്കെ ചെയ്ത് ആ പെണ്ണിനെ പ്രേമിക്കെടാ എന്ന് പറയുമായിരുന്നു. നസ്ലന്‍ തന്റെ ഓരോ റിയാക്‌ഷനും അഭിനയവും കൊണ്ട് ആ കഥാപാത്രത്തെ മികച്ചതാക്കി. സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നസ്ലന്റെ റിയാക്‌ഷൻ ഏതാണെന്നു ചോദിച്ചാല്‍, അവസാന ഭാ​ഗത്ത് ടെറസില്‍ ഇരുന്ന് മദ്യപിക്കുന്ന സീനുണ്ട്. അപ്പോള്‍ റീനുവിന്റെ കഥാപാത്രത്തെ കാണുമ്പോൾ നസ്‌ലിൻ ഒരു ആക്ഷൻ കാണിക്കുന്നുണ്ട്. അത് കണ്ടപ്പോൾ തിയറ്റര്‍ മൊത്തം കൈയടിയായിരുന്നു. കാരണം അതുവരെ ആ പെണ്‍കുട്ടിയെ കാണുമ്പോള്‍ നെര്‍വസ് ആയിരിക്കുന്ന സച്ചിന്‍ ഭയങ്കര ആറ്റിറ്റ്യൂഡിൽ ആ ഹായ് കൊടുക്കുന്നത് പ്രതീക്ഷിക്കാതായിരുന്നു. നസ്‌ലിന് ഉറപ്പായും നല്ലൊരു ഭാവിയുണ്ട്.

കാർത്തിക എന്ന കഥാപാത്രം വിവാഹിതയാകാൻ പോവുകയാണെങ്കിലും അമലിനെ ഒരുപാട് കളിപ്പിക്കുന്നുണ്ട്. നല്ല എക്സ്പ്രഷൻ ആണ് അഖില എന്ന ആ പെൺകുട്ടിയുടേത്. എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആദി എന്ന കഥാപാത്രത്തെയാണ്. അമൽ എന്ന കൂട്ടുകാരനെപ്പോലെ ആദിയെപ്പോലുള്ള ചെറുപ്പക്കാരും നമുക്കിടയിൽ ഉണ്ട്. സോഫ്റ്റ്‌വയർ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ മാനറിസം ആദി എന്ന ശ്യാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട സീൻ മമിതയും ശ്യാമും അവതരിപ്പിച്ച ദേവരാഗം നൃത്തമാണ്. ആദ്യം മുതൽ അവസാനം വരെ ആദി എന്ന കഥാപാത്രം വളരെ രസകരമായിരുന്നു അതുപോലെ നല്ലൊരു എൻഡിങ് ആണ് ആ കഥാപാത്രത്തിന് കിട്ടിയത്.

ഓരോ കഥാപാത്രത്തിനും വേണ്ടിയുള്ള കരുതലും രൂപകൽപനയും വളരെ ഭംഗിയായി നിർവഹിച്ച സംവിധായകന് എന്റെ അഭിനന്ദനങ്ങൾ. തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള മലയാള സിനിമയിലെ നിങ്ങളുടെ മുൻഗാമികളുടെയെല്ലാം നല്ല പേര് നിലനിർത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമ മികച്ച അഭിനേതാക്കളെയാണ് സൃഷ്ടിക്കുന്നത്. വളരെ അസൂയയോടെയും വേദനയോടെയും ഞാൻ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചവരാണ്.

തെലുങ്ക് നടൻ മഹേഷ് ബാബുവും പ്രേമലുവിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു. സിനിമ താൻ നന്നായി ആസ്വദിച്ചുവെന്നും അവസാനമായി ഒരു സിനിമ കണ്ട് ഇത്രത്തോളം ചിരിച്ചതെന്നാണെന്ന് ഓർമ്മയില്ലെന്നും എക്സിൽ പങ്കുവച്ച പോസ്റ്റിൽ മഹേഷ് ബാബു പറഞ്ഞു. പ്രേമലുവിൽ യങ്സ്റ്റേഴ്സിന്റെ ടോപ്പ് ക്ലാസ് ആക്ടിം​ഗാണെന്ന് പറഞ്ഞ മഹേഷ് ബാബു ചിത്രത്തിന്റെ മുഴുവൻ ടീമിനും ആശംസകളും അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in