എസ് പി ബിയുടെ ശബ്‍ദം എ ഐയിലൂടെ പുനഃസൃഷ്ടിക്കുന്നതിനോട് താൽപര്യമില്ലെന്ന് എസ് പി ബിയുടെ മകനും ഗായകനുമായ എസ് പി ചരൺ. AI ഉപയോഗിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പല കലാകരന്മാരെയും വെള്ളിത്തിരയിലേക്കും പ്രേക്ഷകരിലേക്കും തിരിച്ചു കൊണ്ടു വരാനുള്ള ശ്രമം പലപ്പോഴായി നടക്കുന്നതിനെക്കുറിച്ച് വാർത്തകൾ വരാറുണ്ട്. സംഗീത സംവിധായകൻ എആർ റഹ്മാന് അടക്കം AI ഉപയോഗിച്ച് ഗായകരുടെ ശബ്ദം സിനിമയ്ക്ക് വേണ്ടി പുനഃസൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ എത്ര വലിയ സംവിധായകൻ വന്നാലും എസ് പി ബിയുടെ ശബ്‍ദം എ ഐയിലൂടെ പുനഃസൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് പറയുകയാണ് മകൻ ചരൺ. ഗായകരുടെ ശബ്ദം പുനഃസൃഷ്ടിക്കാൻ സാധിച്ചാലും അവർ പാടുമ്പോഴുണ്ടാകുന്ന ഇമോഷനെ ഒരിക്കലും AI യ്ക്ക് പകർത്തിയെടുക്കാൻ സാധിക്കില്ലെന്നും ടെലി വികടന് നൽകിയ അഭിമുഖത്തിൽ എസ് പി ചരൺ പറഞ്ഞു.
എസ്.പി ചരൺ പറഞ്ഞത്:
ഉദാഹരണത്തിന് പറയുകയാണെങ്കിൽ എസ്പിബി ജീവനോടെയുണ്ടായിരുന്നെങ്കിൽ മനസ്സിലായോ എന്ന ഗാനം പാടാനുള്ള ഒരു അവസരം അദ്ദേഹത്തിന് വന്നാൽ അത് കേട്ട് ഞാൻ ഇത് പാടുന്നില്ല എന്ന് അദ്ദേഹം ചിലപ്പോൾ പറഞ്ഞേക്കാം. ഗായകർക്ക് ഒരു പാട്ട് കേട്ട് അത് പാടാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം എപ്പോഴുമുണ്ട്. പക്ഷേ AI വരുന്നതിലൂടെ ആ തീരുമാനം എടുക്കുന്നതിലുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. എല്ലാ പാട്ടും എസ്പിബിയെ കൊണ്ട് പാടിക്കാം എല്ലാ പാട്ടും വാസുദേവനെക്കൊണ്ട് പാടിക്കാം എന്നു പറഞ്ഞാൽ അത് ശരിയല്ലല്ലോ? മലേഷ്യൻ വാസുദേവൻ സാറിന്റെ പല ഗാനങ്ങളും വളരെ ലെജൻഡറിയാണ്. നിങ്ങൾക്ക് ആ പാട്ടിനെ അതേപടി പകർത്താൻ സാധിക്കില്ല. നിങ്ങൾക്ക് അദ്ദേഹത്തിന്റെ ശബ്ദത്തെ പുനഃസൃഷ്ടിക്കാൻ കഴിഞ്ഞേക്കും എന്നാൽ അദ്ദേഹം പാടുമ്പോഴുള്ള ഇമോഷനെ നിങ്ങൾക്കൊരിക്കലും അതേപടി പകർത്താൻ സാധിക്കില്ല. കുറേ പേർ വന്ന് എന്നോട് ചോദിക്കുന്നുണ്ട് നിങ്ങളുടെ അച്ഛന്റെ ശബ്ദം AI ചെയ്തോട്ടെ എന്നൊക്കെ. പക്ഷേ അവരൊടെല്ലാം ഞാൻ വേണ്ട എന്ന് തന്നെയാണ് പറയാറുള്ളത്. വളരെ വലിയ ഒരു സംഗീത സംവിധായകൻ വന്ന് ചോദിക്കുമ്പോഴും ഞാൻ അതിന് വേണ്ട എന്നു മാത്രമേ മറുപടി പറയാറുള്ളൂ.