'അമ്മ' ഒട്ടും സുതാര്യമല്ല, മോഹന്‍ലാലിന്റെ സത്യസന്ധതയെ കുറിച്ച് പറയുന്നില്ല: ഷമ്മി തിലകന്‍

'അമ്മ' ഒട്ടും സുതാര്യമല്ല, മോഹന്‍ലാലിന്റെ സത്യസന്ധതയെ കുറിച്ച് പറയുന്നില്ല: ഷമ്മി തിലകന്‍

താരസംഘടനയായ 'അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസമാണ് 2021-2024 ഭരണ സമിതി ലിസ്റ്റില്‍ നിന്നും ഷമ്മി തിലകന്റെ നോമിനേഷന്‍ സംഘടന തള്ളിയത്. ഇതിനെതിരെയാണ് ഷമ്മി തിലകന്റെ പ്രതികരണം.

അമ്മ ഒട്ടും സുതാര്യമല്ലെന്നും സംഘടന ജനാധിപത്യപരമാവാനാണ് താന്‍ നോമിനേഷന്‍ നല്‍കിയതെന്നും ഷമ്മി തിലകന്‍ പറയുന്നു. തന്റെ നോമിനേഷന്‍ മനപ്പൂര്‍വ്വം തള്ളിയതാണ്. നേരത്തെ തന്നെ എടുത്ത തീരുമാനമാണത്. മോഹന്‍ലാല്‍ പലപ്പോഴും ആവശ്യങ്ങള്‍ ഉന്നയിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ സത്യസന്ധതെ കുറിച്ച് താനിപ്പോഴൊന്നും പറയുന്നില്ലെന്നാണ് ഷമ്മി തിലകന്‍ പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു താരത്തിന്റെ പ്രതികരണം.

ഷമ്മി തിലകന്റെ വാക്കുകള്‍:

നാമനിര്‍ദ്ദേശ പത്രികയില്‍ ഡിക്ലറേഷനില്‍ എന്റെ ഒപ്പ് ഇല്ല എന്ന കാരണം പറഞ്ഞാണ് തള്ളിയിരിക്കുന്നത്. അതൊന്നുമല്ല കാരണം നേരത്തെ തള്ളണം എന്നൊരു തീരുമാനം ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ എന്റെ പക്കല്‍ നിന്നും ഒരു കൈയബദ്ധം പറ്റി. ഞാന്‍ മൂന്ന് നോമിനേഷന്‍ നല്‍കിയിരുന്നു. ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സ്‌ക്യൂട്ടീവ് കമ്മറ്റി എന്നിവയിലേക്കാണ് ഞാന്‍ നോമിനേഷന്‍ നല്‍കിയത്. ഇതില്‍ ഒന്നില്‍ മാത്രമേ മത്സരിക്കാന്‍ പറ്റുകയുള്ളു. അത് ഒമ്പതാം തീയതിക്കുള്ളില്‍ തീരുമാനിച്ചാല്‍ മതി.

ഈ നാമനിര്‍ദേശം തള്ളി പോയതോടെ ഇടവേള ബാബു ഐക്യഖണ്ഡമായി ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇടവേള ബാബു എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിയോജിപ്പുമില്ല. 1997ല്‍ ഇടവേള ബാബുവിന് വേണ്ടി അമ്മയില്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അന്ന് ഇടവേള ബാബുവിന് വോട്ടിങ് പവര്‍ പോലും ഇല്ലായിരുന്നു. എല്ലാവര്ക്കും വോട്ടവകാശം വേണമെന്ന് ആവശ്യം അന്ന് ഉന്നയിച്ചിരുന്നു. അമ്മ എന്ന സംഘടന ജനാധിപത്യപരമാകണം എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ നോമിനേഷന്‍ നല്‍കിയത്.

ഇപ്പോള്‍ എന്റെ നോമിനേഷന്‍ തള്ളിയത് മനപൂര്‍വ്വമാണ്‌. ഞാന്‍ പലരെയും ഫോണില്‍ വിളിച്ചപ്പോള്‍ അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ കേട്ടു. ഞാന്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞു. വളരെ സ്‌നേഹത്തോടെ തന്നെ ഷമ്മി ഒരു റിബല്‍ അല്ലേ എന്ന് ചോദിച്ചു. ഡിസംബര്‍ മൂന്ന് ആയിരുന്നു അവസാന തീയതി. രണ്ടാം തീയതി വരെ എന്നെ വട്ടു കളിപ്പിച്ചു. മോഹന്‍ലാല്‍ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങള്‍ ഉന്നയിക്കണം എന്ന് പറഞ്ഞത്. സുതാര്യമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം ഞാന്‍ പറയുന്നില്ല.

എന്നാലും അതിന് പിന്നാലെ വിവരാവകാശ പ്രകാരം അമ്മയുടെ പല രേഖകളും ഞാന്‍ പരിശോധിച്ചു. അമ്മയുടെ ഓഫീസില്‍ നിന്നുമല്ല എനിക്ക് ആ രേഖകള്‍ ലഭിച്ചത്. എനിക്ക് അത് നല്‍കേണ്ട എന്നാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. പിന്നീട് രജിസ്ട്രാര്‍ വഴിയാണ് രേഖകള്‍ ലഭിച്ചത്. അമ്മ ഒട്ടും സുതാര്യമല്ല. അച്ഛന്‍ പറഞ്ഞതിന് അപ്പുറമാണ് 'അമ്മ'. അച്ഛന്‍ പറഞ്ഞു അമ്മ ഒരു മാഫിയ സംഘമാണെന്ന്‌. എന്നാല്‍ അതിനും അപ്പുറമാണ് അമ്മ.

Related Stories

No stories found.
logo
The Cue
www.thecue.in