
മോഹൻലാൽ എന്ന നടനെ അഭിനയിപ്പിച്ച് കൊതി തീർന്നിട്ടില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാലിന്റെ ഭാവമാറ്റങ്ങൾ വളരെ പെട്ടന്നാണ്. ക്യാമറയുടെ മുന്നിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വരെ തമാശ പറഞ്ഞും ചിരിച്ചും നിൽക്കുകയും ആക്ഷൻ പറഞ്ഞയുടൻ ഭാവമാറ്റം വരികയും ചെയ്യുന്നത് മോഹൻലാലിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അത് ഒരു അത്ഭുതമാണെന്നും സത്യന്‍ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ
കരയേണ്ട ഒരു കാര്യം ചിരിച്ചുകൊണ്ടു പറയുമ്പോഴാണ് അതിന് ഇംപാക്ട് കൂടുതലാവുക. മോഹൻലാലിന്റെ പ്രത്യേകത അതാണ്. എന്റെ സിനിമകളായ ടി.പി ബാലഗോപാലൻ എം.എ, സന്മനസുള്ളവർക്ക് സമാധാനം, വരവേൽപ്പ്, ഹൃദയപൂർവം എല്ലാത്തിലും മോഹൻലാലിന്റേത് ഉള്ളിൽ പെയിൻ ഒളിപ്പിക്കുന്ന കഥാപാത്രമാണ്. സാധാരണ നമ്മൾ കാണുന്ന ആളുകളുടെ ഉള്ളിലെല്ലാം വലിയ സങ്കടങ്ങൾ ഉണ്ടാകാറുണ്ടല്ലോ. പക്ഷെ, അത് മറച്ചുവെച്ചുകൊണ്ട് അവർ കരയും, ചിരിക്കും. അതുപോലെ, ആ വേദന കുറച്ച് റിയലിസ്റ്റിക്കായി നമ്മൾ പ്രെസന്റ് ചെയ്യുന്നു. തമാശ പറയുമ്പോൾ അതിനുള്ളിൽ ഒരു വിഷമം ഉണ്ടെങ്കിൽ അത് കൂടുതൽ ആളുകളിലേക്ക് എത്തും.
ഞാൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങൾക്കെല്ലാം ഒരുപാട് സങ്കടങ്ങളുണ്ട്, പക്ഷെ അവരെ കാണുമ്പോൾ നമ്മൾ ചിരിക്കുകയാണ് ചെയ്യുന്നത്. ഒരു സീനിൽ അയാളുടെ കണ്ണ് നിറഞ്ഞാൽ മതി, നമ്മുടെ കണ്ണും നിറയും. വരവേൽപ്പിൽ ഒരു ബസ് വാങ്ങി പെട്ടുപോകുന്ന ഒരാളുടെ സങ്കടങ്ങളാണ് പറയുന്നത്, എന്നാൽ പറഞ്ഞിരിക്കുന്നത് ഹ്യൂമറസായിട്ടും. അതിന് പറ്റുന്ന ഏറ്റവും നല്ല നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഭാവമാറ്റങ്ങൾ വളരെ പെട്ടന്നാണ്. ക്യാമറയുടെ മുന്നിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വരെ തമാശ പറഞ്ഞും ചിരിച്ചും നിൽക്കുകയും ആക്ഷൻ പറഞ്ഞയുടൻ ഭാവമാറ്റം വരികയും ചെയ്യുന്നത് മോഹൻലാലിൽ ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്. അത് വലിയൊരു അത്ഭുതമാണ്. മോഹൻലാലിനെ അഭിനയിപ്പിച്ച് ഇപ്പോഴും കൊതി തീർന്നിട്ടില്ല എന്ന് ഞാൻ പറയാൻ കാരണം അതാണ്.