
പണ്ടത്തെ പോലെ സിനിമ പോസ്റ്ററുകൾക്ക് ഇപ്പോൾ രസകരമായ ക്യാപ്ഷനുകൾ താൻ എഴുതാത്തത് അതിന്റെ ആവശ്യം ഇന്നില്ല എന്ന തോന്നൽ കൊണ്ടാണ് എന്ന് സത്യൻ അന്തിക്കാട്. അന്ന് പത്ര പരസ്യങ്ങളിലൂടെയാണ് സിനിമ മാർക്കറ്റ് ചെയ്യപ്പെട്ടത്. ഇന്ന് സോഷ്യൽ മീഡിയയുടെ പ്രചാരം ഉള്ളതുകൊണ്ട് അതിൻ്റെ ആവശ്യമില്ല. കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് ഇന്നസെന്റ് പറയുന്നതുപോലെ ക്യാപ്ഷൻ എഴുതിയിരുന്നുവെന്നും സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സത്യൻ അന്തിക്കാടിൻ്റെ വാക്കുകൾ
പണ്ട് മുതലേ പോസ്റ്ററിൽ വളരെ രസകരമായ ക്യാപ്ഷനുകൾ എൻ്റെ സിനിമകളിൽ കൊടുക്കാറുണ്ട്. ഇന്ന് അതിൻ്റെ ആവശ്യം ഇല്ലാത്തതുകൊണ്ട് ചിന്തിക്കാറില്ല. കാരണം, അന്ന് പത്ര പരസ്യങ്ങളിലൂടെ ആണല്ലോ സിനിമ മാർക്കറ്റ് ചെയ്യപ്പെടുന്നത്. അത്തരം ക്യാപ്ഷനുകളിലൂടെ നമ്മൾ ആളുകളെ ആകർഷിക്കുമായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയുടെ പ്രചാരം ഉള്ളതുകൊണ്ട് അതിൻ്റെ ആവശ്യമില്ല.
ഉദാഹരണത്തിന്, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമ വന്നപ്പോൾ ഞാൻ ഇതുപോലെ കുസൃതിയുള്ള ഒരു പരസ്യ വാചകം എഴുതി. ഞാൻ പറയുന്നത് പോലെ അല്ല, ഇന്നസെൻ്റ് പറയുന്നത് പോലെ. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങളെ വച്ച് ഒരു പരസ്യ വാചകം ചെയ്യുന്നുണ്ട് എന്ന്. ഇന്നസെൻ്റും അച്ഛനും തമ്മിലുള്ള ഒരു സംഭവം കെട്ടത്തിന് ശേഷമാണ് ലോഹിതദാസ് ആ കഥ ഉണ്ടാക്കുന്നത്. അപ്പൊ ക്യാപ്ഷൻ ഇങ്ങനെ ആയിരുന്നു, നിങ്ങൾ നിങ്ങളുടെ ജീവിത കഥ ലോഹിതദാസിനോടോ സത്യൻ അന്തിക്കാടിനോടോ പറയരുത്. അവർ അത് സിനിമയാക്കി സൂപ്പർ ഹിറ്റ് ആക്കി കളയും. ഇത് ഒരു ഭീഷണിയുടെ സ്വരത്തിൽ പറയുന്നത് പോലെ ആയിരുന്നു പരസ്യം.