കമലിന്റെ ഭരണസമിതിയുടേത് മാതൃകാപരമായ പ്രവര്‍ത്തനം, ചലച്ചിത്ര അക്കാദമിയെ വിമര്‍ശിച്ചിട്ടില്ലെന്ന് സന്തോഷ് കീഴാറ്റൂര്‍

Santhosh Keezhattoor
Santhosh Keezhattoor

കമല്‍ ചെയര്‍മാനായ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിട്ടില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വലതുപക്ഷവല്‍ക്കരണത്തിന്റെയും കച്ചവടം മാത്രം ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന നിലവാരമില്ലാത്ത സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സ്വതന്ത്ര സമാന്തര സിനിമകളെ അവഗണിക്കുന്നതിന്റെയും ആണെന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും സന്തോഷ് കീഴാറ്റൂര്‍.

പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ ചലച്ചിത്ര അക്കാദമി പുനസംഘടിപ്പിക്കുമ്പോള്‍ വലതുപക്ഷ നിലപാടുകളുള്ളവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടതുസഹയാത്രികരായ ഒരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തില്‍ തങ്ങളുടെ പേരുള്‍പ്പെടുത്തിയത് അറിവോടെയല്ലെന്ന് പിന്നീട് പ്രിയനന്ദനന്‍, ഇര്‍ഷാദ്, സന്തോഷ് കീഴാറ്റൂര്‍, ഷരീഫ് ഈസ എന്നിവര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വിശദീകരിക്കുകയാണ് സന്തോഷ് കീഴാറ്റൂര്‍.

സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകള്‍

മുഖ്യധാര സിനിമയിലടക്കം പ്രമേയപരമായും സൗന്ദര്യശാസ്ത്രപരമായും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ചലച്ചിത്ര അക്കാദമിയുടെ ധര്‍മ്മവും ലക്ഷ്യവുമെന്നിരിക്കെ മുഖ്യധാരയിലെ മികച്ച സിനിമകള്‍ പോലും IFFKയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദങ്ങളോട് നൂറു കണക്കിനാളുകള്‍ വിയോജിക്കുന്നുണ്ട്. അക്കാദമിയുടെ ചരിത്രത്തില്‍ കെ ആര്‍ മോഹനന്‍ ചെയര്‍മാനായിരുന്ന 2006- 2011 വര്‍ഷങ്ങളില്‍ തുടങ്ങിവെച്ച നിരവധി അക്കാദമിക പ്രവര്‍ത്തനങ്ങളെ , പൂര്‍ണമായ അര്‍ത്ഥത്തില്‍ വിപുലീകരിക്കുകയും പുതിയ പദ്ധതികള്‍ ഏറെറടുക്കുകയും ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചെയ്തതെന്നാണ് എന്റെ അഭിപ്രായം.

Related Stories

No stories found.
logo
The Cue
www.thecue.in