'ഞാന്‍ അവസരവാദിയും ഗര്‍ഭച്ഛിത്രം നടത്തിയവളുമാണത്രെ'; കള്ളക്കഥകള്‍ക്ക് എന്നെ തകര്‍ക്കാനാവില്ലെന്ന് സമാന്ത

'ഞാന്‍ അവസരവാദിയും ഗര്‍ഭച്ഛിത്രം നടത്തിയവളുമാണത്രെ'; കള്ളക്കഥകള്‍ക്ക് എന്നെ തകര്‍ക്കാനാവില്ലെന്ന് സമാന്ത
Published on

നാഗചൈതന്യയുമായുള്ള വിവാഹ മോചനം പ്രഖ്യാപിച്ചതിന് പിന്നാലെ നടി സമാന്തക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. ആക്രമണങ്ങളുടെ ഭാഗമായി സമാന്തയെ കുറിച്ച് വ്യാജ കഥകളും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സമാന്ത വ്യാജപ്രചരണങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

വിവാഹ മോചനം എന്നത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാകുന്ന അനുഭവമാണ്. അതിനൊപ്പമാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. എത്രത്തോളം ആക്രമണങ്ങള്‍ വന്നാലും അതിനൊന്നും തന്നെ തകര്‍ക്കാനാവില്ലെന്നാണ് സമാന്ത പറഞ്ഞത്.

സമാന്തയുടെ വാക്കുകള്‍: 'എന്റെ വ്യക്തിപരമായ കാര്യത്തില്‍ നിങ്ങള്‍ ഇത്രയധികം വികാരഭരിതരാവുകയും എന്നോട് സ്നേഹവും സഹാനുഭൂതയും പ്രകടപ്പിക്കുകയും ചെയ്യുന്നതില്‍ നന്ദിയുണ്ട്. അതോടൊപ്പം തന്നെ നിങ്ങള്‍ ഉയര്‍ന്ന് വരുന്ന കള്ളക്കഥകളില്‍ നിന്ന് എന്നെ പ്രതിരോധിക്കുകയും ചെയ്യുന്നു. എനിക്ക് പ്രണയബന്ധങ്ങളുണ്ടായിരുന്നെന്നും കുട്ടികളെ വേണ്ടായിരുന്നെന്നും അവസരവാദിയാണെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഞാന്‍ ഗര്‍ഭച്ഛിത്രം നടത്തിയെന്നും അവര്‍ പറയുന്നു.

വിവാഹബന്ധം വേര്‍പിരിഞ്ഞത് തന്നെ വലിയ മാനസിക സമ്മര്‍ദ്ദവും വിഷമവും ഉണ്ടാക്കുന്ന കാര്യമാണ്. ആ മുറിവുണങ്ങാനുള്ള സമയം പോലും എനിക്ക് തരുന്നില്ല. അതിന് പുറമെ എന്നെ ക്രൂരമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു. ഇതിനും മറ്റൊന്നിനും എന്നെ തകര്‍ക്കാനാവില്ല.'

THE CUE OFFICIAL

അതേസമയം ഗര്‍ഭച്ഛിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളെല്ലാം തന്നെ വ്യാജമാണെന്ന് സമാന്തയുടെ സുഹൃത്ത് ദി ന്യൂസ് മിനിറ്റിനോട് പ്രതികരിക്കവെ പറഞ്ഞു. 'സമാന്തക്ക് ഫാമലി മാനിന് ശേഷം നിരവധി ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അവള്‍ അതിനൊന്നും തന്നെ പ്രതികരിച്ചില്ല. കാരണം സമാന്ത കുഞ്ഞിന് വേണ്ടി ശ്രമിക്കുകയായിരുന്നു. അവള്‍ എങ്ങിനെയാണ് ഇതെല്ലാം നേരിടുന്നതെന്ന് എനിക്കറിയില്ല' എന്നാണ് സുഹൃത്ത് പ്രതികരിച്ചത്.

logo
The Cue
www.thecue.in