അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സലിം അഹമ്മദ്. 'ചിലരുടെ ബോധമില്ലായ്മയാണ് പ്രശ്‌നം' എന്നാണ് വിഷയത്തെക്കുറിച്ച് സലിം അഹമ്മദ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. സലിം കുമാറിനെ ഐഎഫ്എഫ്കെയില്‍ ക്ഷണിച്ചില്ലെന്ന വിവാദത്തില്‍ 'ബോധപ്പൂര്‍വം ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല' എന്ന് മന്ത്രി എകെ ബാലന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനവേളയില്‍ പറഞ്ഞിരുന്നു.
സലിം അഹമ്മദിന്റെ ഫേസ്ബുക് കുറിപ്പ്
Iffk സലിംകുമാറിനെ മാറ്റി നിർത്തിയതിൽ ബഹുമാനപ്പെട്ട സംസ്‍കാരിക വകുപ്പ് മന്ത്രിയുടെ വിശദീകരണം. "ബോധപ്പൂർവം ആരെയും മാറ്റിനിർത്തിയിട്ടില്ല"
ശരിയാണ് സാർ ചിലരുടെ ബോധമില്ലായ്മയാണ് പ്രശ്നം
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി സലിം കുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയില്‍ തിരി തെളിക്കുക. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന് പറയുന്നത് മുട്ടുന്യായമാണെന്നും സലീം കുമാര്‍ പറഞ്ഞു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ലെന്ന സലിംകുമാറിന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നല്‍കിയ വിശദീകരണം. ഒരിക്കലും സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും താന്‍ നേരിട്ട് വിളിച്ച് അരമണിക്കൂര്‍ സംസാരിച്ചിരുന്നതായും കമല്‍ വ്യക്തമാക്കി.