'നായാട്ടിനെ മൂന്ന് വിഭാഗങ്ങളില്‍ പരിഗണിക്കരുതെന്ന് ജൂറിയോട് പറഞ്ഞു': രഞ്ജിത്ത്

'നായാട്ടിനെ മൂന്ന് വിഭാഗങ്ങളില്‍ പരിഗണിക്കരുതെന്ന് ജൂറിയോട് പറഞ്ഞു': രഞ്ജിത്ത്

നായാട്ട് എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ മൂന്ന് വിഭാഗങ്ങളിലേക്ക് പരിഗണിക്കരുതെന്ന് ജൂറിയോട് പറഞ്ഞിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. താന്‍ പങ്കാളിയായ പ്രൊഡക്ഷന്‍ ഹൗസാണ് നായാട്ട് നിര്‍മിച്ചത്. അതിനാല്‍ പ്രാഥമിക ജൂറികളോടും ഫൈനല്‍ ജൂറിയോടും മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം എന്നീ വിഭാഗങ്ങളില്‍ പരിഗണിക്കരുതെന്ന് പറഞ്ഞിരുന്നു എന്നാണ് രഞ്ജിത്ത് പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

രഞ്ജിത്ത് പറഞ്ഞത്:

അക്കാദമി ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഞാന്‍ നടത്തിയ ഒരേയൊരു ഇടപെടല്‍ പറയാം. ഞാന്‍ പങ്കാളിയായ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിച്ച ചിത്രമായിരുന്നു നായാട്ട്. ഞാന്‍ പ്രാഥമിക ജൂറികളോടും ഫൈനല്‍ ജൂറിയോടും നായാട്ട് എന്ന സിനിമ മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം എന്നീ വിഭാഗങ്ങളില്‍ പരിഗണിക്കരുത് എന്ന് പറഞ്ഞിരുന്നു. കാരണം അത് നിര്‍മ്മാതാവിനുള്ള പുരസ്‌കാരങ്ങളാണ്. അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് അത് പരിഗണിക്കരുത് എന്ന് മാത്രമാണ് ഞാന്‍ നല്‍കിയ ഒരേയൊരു നിര്‍ദ്ദേശം. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്താല്‍ ചെയര്‍മാന്‍ ആയിരിക്കുന്ന കാലയളവില്‍ സംസ്ഥാന പുരസ്‌കാരത്തിലേക്ക് അയക്കുകയുമില്ല.

മികച്ച നടന്‍, മികച്ച കഥാകൃത്ത്, മികച്ച എഡിറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് നായാട്ടിന് പുരസ്‌കാരം ലഭിച്ചത്. ഇന്നലെയാണ് 2021ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സയ്യിദ് മിര്‍സ അധ്യക്ഷനായ ജൂറിയിലേക്ക് 29 സിനിമകളായിരുന്നു പ്രാഥമിക ജൂറി അയച്ചത്. രണ്ട് സിനിമകള്‍ അന്തിമ ജൂറിയിലേക്ക് വിളിച്ചു. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവരാണ് ജൂറി അംഗങ്ങള്‍. 142 ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടത്. 31 സിനിമകളാണ് അന്തിമ ജൂറിക്ക് മുന്നിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in