പേര് മാറ്റുന്നതിനോട് യോജിപ്പില്ലെങ്കിലും നിർമ്മാതാവിനെ പിന്തുണയ്ക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

പേര് മാറ്റുന്നതിനോട് യോജിപ്പില്ലെങ്കിലും നിർമ്മാതാവിനെ പിന്തുണയ്ക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Published on

'ജെഎസ്കെ' സിനിമയുടെ പേര് മാറ്റുവാനുള്ള നിർമ്മാതാക്കളുടെ തീരുമാനത്തിൽ പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ്. ഒരു നിർമ്മാതാവിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പേര് മാറ്റുവാനുള്ള തീരുമാനത്തോട് പൂർണ്ണ യോജിപ്പില്ല. എങ്കിലും നിർമ്മാതാവിന്റെ നിസ്സഹായാവസ്ഥയെ മാനിച്ച് അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നും രാകേഷ് പറഞ്ഞു. ഇത്തരം പ്രതിസന്ധികൾ ഉണ്ടായാൽ അതിനെതിരെ സംഘടന ശക്തമായി തന്നെ പോരാടും എന്നും ബി രാകേഷ് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

'ഒരു നിർമ്മാതാവിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അവർക്ക് മറ്റു നിവൃത്തികളില്ല. കോടതി നടപടികൾ നീണ്ടുപോകുന്നത് കൊണ്ട് പ്രതീക്ഷിച്ച സമയത്ത് അവർക്ക് റിലീസ് ചെയ്യുവാൻ കഴിഞ്ഞില്ല. ഈ കാരണങ്ങൾ കൊണ്ട് അവർക്ക് വഴങ്ങേണ്ടി വരുന്നു എന്നതാണ്. എങ്കിലും ഈ ഇൻഡസ്ട്രിയുടെ പോരാട്ടം കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. സെൻസർ ബോർഡ് തങ്ങളുടെ പല ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോയിട്ടുണ്ട്.

നിർമ്മാതാവ് ചെയ്ത കാര്യത്തോട് യോജിപ്പില്ലെങ്കിലും ആ വ്യക്തിയുടെ അവസ്ഥ മാനിച്ച് അസോസിയേഷൻ അദ്ദേഹത്തെ പിന്തുണയ്ക്കും. ഇത്തരം പ്രതിസന്ധികൾ ഇനിയുണ്ടായാൽ അതിനെതിരെ സംഘടന ശക്തമായി തന്നെ പോരാടും,' ബി രാകേഷ് പറഞ്ഞു.

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന പേര് മാറ്റുന്നതിന് നിർമ്മാതാക്കൾ തയ്യാറായത്. ചിത്രം എത്രയും വേഗം തിയറ്ററുകളിൽ എത്തിക്കുക എന്ന കാരണം കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിന് നിർമ്മാതാക്കൾ തയ്യാറായത് എന്ന് അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാന്‍ വ്യക്തമാക്കി. 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നായിരിക്കും സിനിമയുടെ പുതിയ പേരെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in