'രണ്ട് പുരുഷന്‍മാര്‍ നിരന്തരമായി എന്റെ വീട്ടില്‍ വരുമായിരുന്നു'; സ്റ്റോക്കിംഗിന് ഇരയായതിനെ കുറിച്ച് പാര്‍വതി തിരുവോത്ത്

പാർവതി തിരുവോത്ത്
പാർവതി തിരുവോത്ത് SIRIL K JOY

രണ്ട് വര്‍ഷം മുന്‍പായിരുന്നു എങ്കില്‍ സ്റ്റോക്കിംഗിനെ കുറിച്ച് സംസാരിക്കുക എന്നത് തനിക്ക് അസാധ്യമായ ഒരു കാര്യമായിരുന്നേനെ എന്ന് നടി പാര്‍വതി തിരുവോത്ത്. സ്റ്റോക്കിംഗുമായി ബന്ധപ്പെട്ട ആദ്യ അനുഭവം ഉണ്ടായത് പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. വീടിന് മുന്നില്‍ വരിക, വീട്ടുകാരെ ശല്യം ചെയ്യുക എന്നിങ്ങനെ പല രീതിയില്‍ ആളുകള്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും പാര്‍വതി ദ ന്യൂസ് മിനിറ്റിലെ 'ദ ചിന്മയി ഷോ' എന്ന പ്രോഗ്രാമില്‍ പങ്കുവച്ചു.

പാര്‍വതി പറഞ്ഞത് :

സ്‌റ്റോക്കിംഗുമായി ബന്ധപ്പെട്ട എനിക്ക് ആദ്യ അനുഭവം ഉണ്ടായത് പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം, രണ്ട് പുരുഷന്‍മാര്‍ നിരന്തരമായി എന്റെ വീട്ടില്‍ വരുമായിരുന്നു. ഞാനുമായി പ്രണയത്തിലാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ പൊലീസ് അവരോട് സംസാരിച്ച് മുന്നറിയിപ്പ് നല്‍കി വിട്ടു. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുമ്പോള്‍ ചിലപ്പോള്‍ അത് ഒരു ദുരനുഭവമായി തീരുമായിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും സംഭവിച്ചില്ല.

'പല തവണയായി, പല തരത്തില്‍ ഇത്തരം അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ലൈവ് വഴി, വീടിന് മുന്നില്‍ വരിക, വീട്ടുകാരെ ശല്യം ചെയ്യുക എന്നിങ്ങനെ പല രീതിയില്‍ എന്നെ ഇത്തരം ആളുകള്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒരാള്‍ ഞാന്‍ എവിടെ പോയാലും അവിടെയെല്ലാം എന്നെ പിന്തുടരുമായിരുന്നു. അവരെ എത്ര തന്നെ ബ്ലോക്ക് ചെയ്താലും ഒരു രക്ഷയുമുണ്ടായിരുന്നില്ല.ഒരിക്കല്‍ ഒരു പാക്കേജുമായി ഞാന്‍ താമസിക്കുന്ന സ്ഥലത്ത് വന്നു. സെക്യൂരിറ്റിയുമായി പ്രശ്‌നമായി. ഈ സംഭവം പൊലീസിനെ അറിയിക്കാമെന്ന് പറഞ്ഞപ്പോള്‍ സെക്യൂരിറ്റി എതിര്‍ത്തു. കാരണം സാധാരണക്കാരായ ആളുകള്‍ക്ക് പൊലീസിനെ പേടിയാണെന്ന്' പാര്‍വതി പറഞ്ഞു.

'ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ ഒരു ഫോള്‍ഡറാക്കി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളോടും എനിക്ക് ഇത് തന്നെയാണ് പറയാനുള്ളത്. പൊലീസിനെ ബന്ധപ്പെടേണ്ടപ്പോള്‍ ബന്ധപ്പെടുക, കേസിന്റെ വിവരങ്ങള്‍ അന്വേഷിച്ചറിയുക, അതറിയാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്.നമുക്ക് വേണ്ടി പോരാടാന്‍ നമ്മളെ ഉള്ളു എന്ന് തിരിച്ചറിയുക' എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in